തിരുവനന്തപുരം: പിതാവിനെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയെ വെറുതെ വിട്ട കോടതിവിധിക്കെതിനെതിരെ അപ്പീൽ പോകണമെന്ന് മൊഴി രേഖപ്പെടുത്തിയ ഡോക്ടർ. പാറശാല താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെ മെഡിക്കൽ ഓഫീസറായിരുന്ന ഡോ. ലീന വിശ്വനാണ് വിധിക്കെതിരെ സർക്കാർ അപ്പീൽ പോകണമെന്ന് ആവശ്യവുമായി എത്തിയത്. ഇതുസംബന്ധിച്ച് ഡോക്ടർ നൽകിയ കത്ത് പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി എ ഷാജി ജില്ലാ പോലീസ് മേധാവിയ്ക്ക് കൈമാറി.
മരിച്ച കാരോടു സ്വദേശി തങ്കപ്പനെ ചികിത്സിച്ചത് ഡോ. ലീന വിശ്വനാണ്. 2016 ഡിസംബർ 10-ന് രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. തലയ്ക്ക് ഗുരുതരമായ പരിക്ക് പറ്റിയ തങ്കപ്പനെ രാത്രി ഒരു മണിയോടെ പാറശാല താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. തലയിലെ മുറിവ് തുന്നിക്കെട്ടി പ്രാഥമിക ചികിത്സ നല്കുന്നതിനിടയിൽ രോഗി ഛർദ്ദിക്കുകയും അബോധാവസ്ഥയിലാവുായും ചെയ്തു. ഇതോടെ ഡോ. ലീന രോഗിയെ ഉടൻ മെഡിക്കൽ കോളേജിലേയ്ക്ക് റഫർ ചെയ്തെങ്കിലും ബന്ധുക്കൾ തങ്കപ്പനെ വീട്ടിലേക്ക് തിരികെ കൊണ്ടുപോകുകയായിരുന്നു. പിറ്റേന്ന് ഉച്ചയോടെയാണ് തങ്കപ്പൻ മരിച്ചത്.
തലയിൽ മകൻ കമ്പിവെച്ച് അടിക്കുകയായിരുന്നു എന്ന തങ്കപ്പന്റെ മൊഴി ഡോക്ടർ രേഖപ്പെടുത്തിയിരുന്നു. സംഭവത്തിൽ തങ്കപ്പന്റെ മകനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ, മതിയായ ചികിത്സ ലഭിക്കാത്തതു കൊണ്ടാണ് മരണം സംഭവിച്ചതെന്ന നിഗമനത്തോടെ കോടതി ഇയാളെ വെറുതെ വിട്ടു.
പാറശാല താലൂക്ക് ആശുപത്രിയിൽ രോഗിയെ എത്തിച്ച സമയം തെളിവുകൾ പരിശോധിച്ചില്ലെന്ന് ഡോക്ടർ ലീന പറയുന്നു. പ്രാഥമിക ചികിത്സ നൽകിയ രേഖകൾ പരിഗണിച്ചില്ല. പാറശാല ആശുപത്രിയിൽ നിന്നും ഒപി ടിക്കറ്റിലൂടെ മെഡിക്കൽ കോളേജിലേക്ക് തുടർ ചികിത്സയ്ക്ക് റഫർ ചെയ്ത രോഗിയെ തിരികെ വീട്ടിലേയ്ക്ക് കൊണ്ടുപോയ ഗുരുതര കുറ്റകൃത്യ നടപടി മറയ്ക്കപ്പെട്ടുവെന്നും അവർ വ്യക്തമാക്കി.
Discussion about this post