ന്യൂഡൽഹി : ഇന്ത്യ-യുഎസ് വ്യാപാര കരാറിന് പിന്നാലെ ഇന്ത്യൻ ഓഹരി വിപണിയിൽ വൻ മുന്നേറ്റം. ഇന്ത്യൻ ഉൽപ്പന്നങ്ങൾക്കുള്ള പരസ്പര താരിഫ് 25% ൽ നിന്ന് 18% ആയി കുറയ്ക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്ത്യൻ ഓഹരി വിപണിയിൽ വലിയ കുതിപ്പാണ് ഉണ്ടായിരിക്കുന്നത്. ഗിഫ്റ്റ് നിഫ്റ്റി 800 പോയിന്റിലധികം ഉയർന്നു. ചൊവ്വാഴ്ച രാവിലെ തന്നെ ഗിഫ്റ്റ് നിഫ്റ്റി 2.4% ഉയർന്ന് 25,374 ൽ എത്തി.
വ്യാപാര കരാറിനെ ചുറ്റിപ്പറ്റി ഉണ്ടായിരുന്ന അനിശ്ചിതത്വം കുറച്ചുകാലമായി ഇന്ത്യൻ ഓഹരി വിപണിയെ സമ്മർദ്ദത്തിലാക്കിയിരുന്നു. ജനുവരിയിൽ നിഫ്റ്റി 1,000 പോയിന്റ് ഇടിഞ്ഞു. വിദേശ നിക്ഷേപകർ പണം പിൻവലിക്കാൻ തുടങ്ങുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ ഇന്ത്യ-യുഎസ് വ്യാപാര കരാർ യാഥാർത്ഥ്യമായിരിക്കുന്നതോടെ ചരിത്രപരമായ കുതിപ്പിന് ഒരുങ്ങുകയാണ് ഇന്ത്യൻ ഓഹരി വിപണി. ഉയർന്ന യുഎസ് താരിഫ് കാരണം സമ്മർദ്ദത്തിലായ തുണിത്തരങ്ങളും മത്സ്യബന്ധന മേഖലകളുമായിരിക്കും ഈ കരാറിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കളായി ഉയർന്നുവരിക. കൂടാതെ, രൂപയുടെ ഇടിവ് നിയന്ത്രിക്കപ്പെടുകയും വിപണി കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്യും.








Discussion about this post