ന്യൂഡൽഹി : ന്യൂഡൽഹിയിൽ നടക്കുന്ന AI ഉച്ചകോടിയിൽ പുതിയൊരു വിവാദവും പ്രതിഷേധവും ഉടലെടുത്തിരിക്കുകയാണ്. ചൈനീസ് റോബോട്ട് നായയെ അവതരിപ്പിച്ച ഗാൽഗോത്തിയാസ് സർവകലാശാലയോട് എഐ ഉച്ചകോടി വേദി ഒഴിയാൻ കേന്ദ്രസർക്കാർ നിർദ്ദേശം നൽകി. സ്വന്തമായി രൂപകല്പന ചെയ്തതാണെന്ന അവകാശവാദത്തോടെ ഗാൽഗോത്തിയാസ് സർവകലാശാല AI എക്സ്പോയിൽ അവതരിപ്പിച്ച റോബോട്ട് നായ യഥാർത്ഥത്തിൽ ചൈന നിർമിച്ചതാണെന്ന് കണ്ടെത്തിയതോടെയാണ് കേന്ദ്രസർക്കാർ നടപടി സ്വീകരിച്ചിരിക്കുന്നത്.
എഐ ഇംപാക്ട് ഉച്ചകോടിയുടെ എക്‌സ്‌പോ ഏരിയയിലെ സ്റ്റാൾ ഒഴിയാൻ ഗാൽഗോത്തിയാസ് സർവകലാശാലയോട് കേന്ദ്രസർക്കാർ ഉത്തരവിട്ടു. ഗ്രേറ്റർ നോയിഡ ആസ്ഥാനമായുള്ള സ്ഥാപനത്തിന്റെ പരിപാടിയുടെ വീഡിയോ ചൊവ്വാഴ്ച സോഷ്യൽ മീഡിയയിൽ വൈറലായതിനെത്തുടർന്ന് കടുത്ത പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു. യൂണിവേഴ്സിറ്റി പ്രതിനിധികൾ അവരുടെ സെന്റർ ഓഫ് എക്സലൻസ് വികസിപ്പിച്ചെടുത്ത ഒരു ഉൽപ്പന്നമായി ഒരു റോബോട്ടിക് നായയെ അവതരിപ്പിക്കുകയായിരുന്നു. എന്നാൽ വൈകാതെ തന്നെ ഇത് ചൈനീസ് നിർമ്മിതമാണെന്ന് കണ്ടെത്തുകയായിരുന്നു.
ചൈനീസ് റോബോട്ടിക്സ് കമ്പനിയായ യൂണിട്രീ റോബോട്ടിക്സ് നിർമ്മിച്ച വാണിജ്യപരമായി ലഭ്യമായ മോഡലായ യൂണിട്രീ ഗോ2 ആയിരുന്നു ഗാൽഗോത്തിയാസ് സർവകലാശാല അവതരിപ്പിച്ച റോബോട്ട് നായ. ഇന്ത്യയിൽ 2 ലക്ഷം മുതൽ 3 ലക്ഷം രൂപ വരെ വിലയ്ക്ക് ഈ ഉപകരണം ഓൺലൈനിൽ ലഭ്യമാണ്. സർവകലാശാലയെ പ്രതിനിധീകരിച്ച് ഉച്ചകോടിയിൽ പ്രസന്റേഷൻ നടത്തിയ പ്രൊഫസർ നേഹ സിംഗ്, ഈ തെറ്റിന്റെ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നുവെന്ന് പറഞ്ഞു. ആവേശം കാരണം കാര്യങ്ങൾ ശരിയായി അവതരിപ്പിക്കുന്നതിൽ താൻ പരാജയപ്പെട്ടതാണ് വിവാദത്തിന് കാരണമായതെന്നും അവർ സൂചിപ്പിച്ചു.









Discussion about this post