ന്യൂഡൽഹി : ഇന്ത്യ AI ഇംപാക്ട് സമ്മിറ്റ് 2026 ഫെബ്രുവരി 21 വരെ നീട്ടി കേന്ദ്രസർക്കാർ. സർക്കാർ പ്രതീക്ഷിച്ചതിലും പതിന്മടങ്ങ് ജനപങ്കാളിത്തമാണ് ഭാരത് മണ്ഡപത്തിൽ നടക്കുന്ന ഇന്ത്യ AI ഇംപാക്ട് ഉച്ചകോടിയിൽ ഉണ്ടായിരിക്കുന്നത്. ജനങ്ങളുടെ ഈ പിന്തുണയും തിരക്കും കണക്കിലെടുത്ത് നിശ്ചയിച്ചതിലും ഒരു ദിവസം കൂടുതൽ നീട്ടാനാണ് കേന്ദ്രസർക്കാർ ഉത്തരവിട്ടിരിക്കുന്നത്.
ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിലെത്തുന്ന എല്ലാ സന്ദർശകർക്കും മികച്ച അനുഭവം ഉറപ്പാക്കാൻ, എക്സ്പോ സമയവും നീട്ടുമെന്ന് സർക്കാർ അറിയിച്ചു.
മൂന്നാം ദിവസം പോലും വലിയ രീതിയിലുള്ള ജനത്തിരക്ക് അനുഭവപ്പെടുന്നത് കണക്കിലെടുത്താണ് തീരുമാനം. ഇതുവരെ ഇന്ത്യൻ സമയം വൈകുന്നേരം ആറുമണിവരെയായിരുന്ന പ്രദർശനങ്ങൾ ഇനിമുതൽ രാത്രി 8 മണി വരെ ഉണ്ടായിരിക്കുന്നതാണ്. അതേസമയം, ഫെബ്രുവരി 19 വ്യാഴാഴ്ച ഉന്നത തല പരിപാടികൾ നിശ്ചയിച്ചിട്ടുള്ളതിനാൽ ഉച്ചകോടിയിൽ പൊതുജനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല.
ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇതുവരെ മൂന്ന് ലക്ഷത്തിലധികം പേർ രജിസ്റ്റർ ചെയ്തതായി കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. എഐ ഉച്ചകോടിയിലെ പങ്കാളിത്തം വളരെ ശക്തമായിരുന്നുവെന്നും ഇത് രാജ്യത്തെ കൃത്രിമബുദ്ധിയെക്കുറിച്ചുള്ള ആവേശവും ജിജ്ഞാസയും പ്രതിഫലിപ്പിക്കുന്നുവെന്നും അദ്ദേഹം സൂചിപ്പിച്ചു. യുവാക്കൾ ആണ് പ്രദർശനങ്ങൾ കൂടുതൽ സന്ദർശിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. 30 വയസ്സിന് താഴെയുള്ള ഏകദേശം 2.5 ലക്ഷം ആളുകളാണ് ഇതുവരെ ഉച്ചകോടി സന്ദർശിച്ചത്.









Discussion about this post