പാകിസ്താന്റെ ആണവ ഭീഷണികൾക്ക് പുല്ലുവില കൽപ്പിച്ച് ഇന്ത്യൻ സൈന്യത്തിന്റെ വെസ്റ്റേൺ കമാൻഡ് മേധാവി ലെഫ്റ്റനന്റ് ജനറൽ മനോജ് കുമാർ കത്യാർ. പാകിസ്താന്റെ ബാലിശമായ ഭീഷണികളെ ഭാരതം ഭയക്കുന്നില്ലെന്നും ഭാവിയിൽ ഏതൊരു സാഹചര്യത്തെയും നേരിടാൻ സൈന്യം പൂർണ്ണ സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി. മാമൂൻ മിലിട്ടറി സ്റ്റേഷനിലെ ധ്യാൻ സിംഗ് സ്റ്റേഡിയത്തിൽ സൈനികരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഭാവിയിൽ ഒരു സംഘർഷമുണ്ടായാൽ അത് പാകിസ്താന്റെ സമ്പൂർണ്ണ പരാജയത്തിലും ഭാരതത്തിന്റെ നിർണ്ണായക വിജയത്തിലും മാത്രമേ അവസാനിക്കൂ എന്ന് അദ്ദേഹം ഇസ്ലാമാബാദിനെ ഓർമ്മിപ്പിച്ചു.
നേരത്തെ ‘ഓപ്പറേഷൻ സിന്ദൂർ’ നടന്ന വേളയിൽ പാകിസ്താൻ ആണവ ഭീഷണി മുഴക്കി വെടിനിർത്തലിന് അപേക്ഷിച്ചിരുന്നു. തങ്ങൾ വീഴുകയാണെങ്കിൽ ലോകത്തിന്റെ പകുതിയും തങ്ങളോടൊപ്പം കൊണ്ടുപോകുമെന്നായിരുന്നു അന്ന് അവരുടെ ഭീഷണി. എന്നാൽ അന്നും ഇന്നും ഇത്തരം വീരവാദങ്ങളെ ഇന്ത്യ അവഗണിക്കുകയാണ് ചെയ്തത്. പഴയതിനേക്കാൾ കരുത്തോടെയും വ്യക്തമായ പദ്ധതികളോടെയുമാണ് ഇന്ത്യൻ സൈന്യം ഇപ്പോൾ അതിർത്തി കാക്കുന്നത്. പാകിസ്താന്റെ സൈനിക ജനറൽമാരും രാഷ്ട്രീയ നേതൃത്വവും സ്വന്തം അധികാരം നിലനിർത്താൻ വേണ്ടി മാത്രമാണ് ഇന്ത്യയുമായി യുദ്ധസമാനമായ സാഹചര്യം നിലനിർത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
നേർക്കുനേർ പോരാടാൻ ധൈര്യമില്ലാത്തതിനാലാണ് പാകിസ്താൻ തീവ്രവാദികളെ ഉപയോഗിച്ച് നിഴൽയുദ്ധം (Proxy War) നടത്തുന്നത്. തീവ്രവാദ സംഘടനകളിലൂടെ ഇന്ത്യയെ പ്രകോപിപ്പിക്കുകയും ഇന്ത്യ അതിന് തിരിച്ചടി നൽകുകയും ചെയ്യുമ്പോൾ, യുദ്ധസമാനമായ സാഹചര്യം കാട്ടി പാക് ജനതയുടെ പിന്തുണ നേടാനാണ് അവിടുത്തെ ഭരണകൂടം ശ്രമിക്കുന്നത്. എന്നാൽ ഇനി വരാനിരിക്കുന്ന പോരാട്ടം ശത്രുവിന്റെ വ്യോമതാവളങ്ങളോ സൈനിക പോസ്റ്റുകളോ തകർക്കുന്നതിൽ മാത്രം ഒതുങ്ങില്ല. ശത്രുവിന്റെ മണ്ണിലേക്ക് പ്രവേശിച്ച് തന്ത്രപ്രധാനമായ ഇടങ്ങൾ പിടിച്ചടക്കുകയും അവരെ മുട്ടുകുത്തിക്കുകയും ചെയ്യും. ശത്രുവിനെ ലോകത്തിന് മുന്നിൽ പരാജയം സമ്മതിപ്പിക്കാൻ തക്കവിധം നിർണ്ണായകമായ ഒരു വിജയമായിരിക്കും ഭാരതം കൈവരിക്കുകയെന്ന് ലെഫ്റ്റനന്റ് ജനറൽ കത്യാർ സൈനികർക്ക് ഉറപ്പുനൽകി.











