ടെസ്റ്റ് പരമ്പരകളിലെ പരാജയത്തിന് പിന്നാലെ വേട്ടയാടിയ വിമർശകർക്ക് മുന്നിൽ തലയുയർത്തി ഗൗതം ഗംഭീർ. ന്യൂസിലൻഡിനെ ഫൈനലിൽ 96 റൺസിന് തകർത്ത് ഇന്ത്യ ലോകകിരീടം ചൂടിയപ്പോൾ, തന്റെ ശൈലിയിൽ തന്നെ മറുപടിയുമായി പരിശീലകൻ രംഗത്തെത്തി. മൂന്ന് ടി20 ലോകകപ്പുകൾ (2007, 2024, 2026) നേടുന്ന ആദ്യ ടീമായും, കിരീടം നിലനിർത്തുന്ന ആദ്യ ടീമായും ഇന്ത്യ ചരിത്രം കുറിച്ചു.
മത്സരത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിൽ ഗംഭീർ തന്റെ നിലപാട് വ്യക്തമാക്കി.”എന്റെ ഉത്തരവാദിത്തം സോഷ്യൽ മീഡിയയിലെ ആളുകളോടല്ല, ആ ഡ്രസ്സിംഗ് റൂമിലെ 30 പേരോടാണ്. ഒരു ടീമിനൊപ്പമേ ഒരു പരിശീലകനും വളരാൻ സാധിക്കൂ. കളിക്കാരാണ് എന്നെ ഈ സ്ഥാനത്തെത്തിച്ചത്.” ഗംഭീർ പറഞ്ഞു.
തന്റെ വിജയത്തിൽ മുൻഗാമികളെ മറക്കാൻ ഗംഭീർ തയ്യാറായില്ല. “ഈ കിരീടം ഞാൻ രാഹുൽ ദ്രാവിഡിനും വി.വി.എസ് ലക്ഷ്മണിനും സമർപ്പിക്കുന്നു. ഇന്ത്യൻ ടീമിനെ ഈ നിലയിലെത്തിച്ചത് രാഹുൽ ഭായിയാണ്. മികച്ച കളിക്കാരെ വാർത്തെടുക്കുന്നതിൽ ലക്ഷ്മൺ നൽകിയ സംഭാവന വലുതാണ്.”
ജെ ഷായും അജിത് അഗാർക്കറും നൽകിയ പിന്തുണയെക്കുറിച്ചും ഗംഭീർ വികാരാധീനനായി സംസാരിച്ചു. ടെസ്റ്റ് പരമ്പരകളിൽ തോറ്റുകൊണ്ടിരുന്ന ഏറ്റവും മോശം സമയത്ത് ജയ് ഷാ വിളിച്ചു നൽകിയ ആത്മവിശ്വാസം വലുതായിരുന്നുവെന്ന് അദ്ദേഹം ഓർത്തെടുത്തു. ഇന്ത്യൻ ക്രിക്കറ്റിലെ സ്ഥിരം ശൈലികളെ ഗംഭീർ വിമർശിച്ചു.”നമ്മൾ ഒരുപാട് കാലം വ്യക്തിഗത നേട്ടങ്ങൾ (Milestones) ആഘോഷിച്ചു. ഇനി അത് നിർത്തണം. നമ്മൾ ആഘോഷിക്കേണ്ടത് കിരീടങ്ങളാണ്. തോൽക്കുമെന്ന ഭയം ഉപേക്ഷിച്ചാണ് ടീം കളിച്ചത്. 120-ൽ ഓൾ ഔട്ട് ആയാലും കുഴപ്പമില്ല, പക്ഷേ ഭീരുവാകാതെ കളിക്കണം എന്നതായിരുന്നു നയം. സെമിയിലും ഫൈനലിലും 250 കടന്നത് ആ ധൈര്യത്തിന്റെ ഫലമാണ്.” ഗംഭീർ പറഞ്ഞു.
അതേസമയം 2028-ലെ ലോസ് ആഞ്ചലസ് ഒളിമ്പിക്സിൽ സ്വർണ്ണം നേടുകയാണ് അടുത്ത ലക്ഷ്യമെന്ന് സൂര്യ കൂട്ടിച്ചേർത്തു.












