നേപ്പാൾ രാഷ്ട്രീയത്തിൽ വിപ്ലവം സൃഷ്ടിച്ചുകൊണ്ട് ഭരണകൂടത്തിന്റെ അമരത്തേക്ക് എത്തുന്ന യുവനേതാവ് ബാലേന്ദ്ര ഷാ ഭാരതവുമായുള്ള ബന്ധം കൂടുതൽ ശക്തമാക്കുമെന്ന് പ്രഖ്യാപിച്ചു. നേപ്പാൾ പാർലമെന്റ് തിരഞ്ഞെടുപ്പിൽ രാഷ്ട്രീയ സ്വതന്ത്ര പാർട്ടി (RSP) നേടിയ ഐതിഹാസിക വിജയത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകിയ ആശംസകൾക്ക് നന്ദി അറിയിച്ചുകൊണ്ടാണ് ബാലൻ ഷാ തന്റെ നിലപാട് വ്യക്തമാക്കിയത്. ഭാരതവും നേപ്പാളും തമ്മിലുള്ള ചരിത്രപരവും ബഹുമുഖവുമായ ബന്ധം വരും ദിവസങ്ങളിൽ കൂടുതൽ ആഴത്തിലുള്ളതും ഫലോന്മുഖവുമാക്കാൻ ഒന്നിച്ച് പ്രവർത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു. നേപ്പാളിന്റെ ചരിത്രത്തിലെ ആദ്യത്തെ ‘മദേശി’ പ്രധാനമന്ത്രിയും ഏറ്റവും പ്രായം കുറഞ്ഞ ഭരണത്തലവനുമാകാൻ ഒരുങ്ങുകയാണ് 35-കാരനായ ഈ മുൻ റാപ്പർ.
2022-ൽ മാത്രം രൂപീകരിച്ച രാഷ്ട്രീയ സ്വതന്ത്ര പാർട്ടി, നേപ്പാളിലെ പരമ്പരാഗത രാഷ്ട്രീയ ശക്തികളെ തൂത്തെറിഞ്ഞാണ് അധികാരത്തിലേക്ക് വരുന്നത്. ആകെയുള്ള 165 സീറ്റുകളിൽ 125 എണ്ണവും നേടിയാണ് ആർഎസ്പി കേവല ഭൂരിപക്ഷം ഉറപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ആർഎസ്പി അധ്യക്ഷൻ രവി ലാമിച്ചാനെയെയും ബാലൻ ഷായെയും ഫോണിൽ വിളിച്ച് അഭിനന്ദിച്ചിരുന്നു. ഇരു രാജ്യങ്ങളുടെയും പുരോഗതിക്കും ക്ഷേമത്തിനുമായി നേപ്പാളിലെ പുതിയ സർക്കാരുമായി സഹകരിക്കാനുള്ള ഭാരതത്തിന്റെ പ്രതിജ്ഞാബദ്ധത മോദി ആവർത്തിച്ചു. സാംസ്കാരികമായും ഭൂമിശാസ്ത്രപരമായും ഭാരതവുമായി ഏറെ അടുത്തുനിൽക്കുന്ന നേപ്പാളിൽ ഒരു മദേശി നേതാവ് ഭരണത്തലവനാകുന്നത് ഇരു രാജ്യങ്ങൾക്കുമിടയിലുള്ള സൗഹൃദത്തിൽ പുതിയ സുവർണ്ണ അധ്യായം തുറക്കുമെന്നാണ് വിദേശകാര്യ വിദഗ്ധർ വിലയിരുത്തുന്നത്.
നഗരസഭാ തലപ്പത്തുനിന്ന് രാജ്യത്തിന്റെ ഭരണസാരഥ്യത്തിലേക്ക് എത്തുന്ന ബാലൻ ഷായുടെ നയങ്ങൾ കാഠ്മണ്ഡുവിൽ വലിയ പ്രതീക്ഷയാണ് നൽകുന്നത്. ചൈനയുടെ സ്വാധീനത്തെ മറികടന്ന് ഭാരതവുമായുള്ള നയതന്ത്ര-സാമ്പത്തിക ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നത് നേപ്പാളിന്റെ വികസനത്തിന് അനിവാര്യമാണെന്ന തിരിച്ചറിവ് പുതിയ നേതൃത്വത്തിനുണ്ട്. നേപ്പാളിലെ യുവാക്കൾക്കിടയിൽ വൻ സ്വാധീനമുള്ള ബാലൻ ഷാ, അയൽരാജ്യങ്ങളുമായുള്ള ബന്ധത്തിൽ പ്രായോഗികമായ സമീപനമാണ് സ്വീകരിക്കുന്നത്. ആത്മനിർഭർ ഭാരതം എന്ന ലക്ഷ്യത്തിലേക്കുള്ള ഇന്ത്യയുടെ പ്രയാണത്തിൽ നേപ്പാളിനെയും പങ്കാളിയാക്കാൻ മോദി സർക്കാർ നടത്തുന്ന നീക്കങ്ങൾക്ക് ബാലൻ ഷായുടെ നിലപാട് കരുത്തേകും.








