രാജ്യതലസ്ഥാനത്തിന് തൊട്ടടുത്ത് ഗാസിയാബാദിൽ പാകിസ്താൻ കേന്ദ്രമായി പ്രവർത്തിക്കുന്ന വൻ ചാരശൃംഖലയെ തകർത്ത് സുരക്ഷാ ഏജൻസികൾ. സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ 22 പേരെ പ്രത്യേക അന്വേഷണ സംഘം (SIT) അറസ്റ്റ് ചെയ്തു. ഭാരതത്തിലെ സൈനിക കേന്ദ്രങ്ങളും റെയിൽവേ സ്റ്റേഷനുകളും കേന്ദ്രീകരിച്ച് വൻ ഭീകരാക്രമണത്തിന് പാക് ഹാൻഡ്‌ലർമാർ പദ്ധതിയിട്ടിരുന്നതായാണ് പുറത്തുവരുന്ന വിവരം. പശ്ചിമേഷ്യൻ യുദ്ധം ആഗോള സുരക്ഷയെ ബാധിച്ചിരിക്കുന്ന ഈ കാലഘട്ടത്തിൽ, ഭാരതത്തിന്റെ ആഭ്യന്തര സുരക്ഷയ്ക്ക് വെല്ലുവിളിയുയർത്തുന്ന ഈ കണ്ടെത്തൽ അതീവ ഗൗരവത്തോടെയാണ് എൻഐഎയും എടിഎസും കാണുന്നത്.
മാർച്ച് 14-ന് കൗശാംബി പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന സംശയാസ്പദമായ നീക്കങ്ങളാണ് ഈ വലിയ ഗൂഢാലോചനയുടെ ചുരുളഴിച്ചത്. റെയിൽവേ ട്രാക്കുകൾക്കും സൈനിക കേന്ദ്രങ്ങൾക്കും സമീപം യുവാക്കൾ വീഡിയോ എടുക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നടത്തിയ അന്വേഷണം ചെന്നെത്തിയത് പാകിസ്ഥാനിലെ ലാഹോർ കേന്ദ്രമായുള്ള ഭീകര ശൃംഖലയിലാണ്. സുഹൈൽ മാലിക്, നൗഷാദ് അലി, സമീർ (ഷൂട്ടർ) എന്നിവരാണ് ഈ ശൃംഖലയെ നിയന്ത്രിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന യുവാക്കളെ സോഷ്യൽ മീഡിയ വഴി സ്വാധീനിച്ച് 5,000 മുതൽ 20,000 രൂപ വരെ നൽകിയാണ് ഇവർ ചാരപ്പണിക്കായി നിയോഗിച്ചിരുന്നത്.
ഏറ്റവും ഞെട്ടിക്കുന്ന വിവരം ഡൽഹി-ജമ്മു റെയിൽവേ ഇടനാഴിയിൽ സൈനിക നീക്കങ്ങൾ തത്സമയം നിരീക്ഷിക്കാൻ സോളാർ പവർ സിസിടിവി ക്യാമറകൾ സ്ഥാപിക്കാനുള്ള ഭീകരരുടെ നീക്കമാണ്. ഡൽഹി കാന്റോൺമെന്റിലും സോണിപ്പറ്റിലും ഇത്തരത്തിലുള്ള ക്യാമറകൾ ഇതിനോടകം പ്രവർത്തനക്ഷമമാക്കിയിരുന്നു. 50-ഓളം തന്ത്രപ്രധാനമായ സ്ഥലങ്ങൾ ഇവർ നിരീക്ഷിച്ചിരുന്നു. കൂടാതെ, വ്യാജ രേഖകൾ ഉപയോഗിച്ച് നിർമ്മിച്ച ആയിരക്കണക്കിന് സിം കാർഡുകളും ഒടിപി തട്ടിപ്പ് വഴിയുള്ള ആശയവിനിമയ സംവിധാനങ്ങളും ഇവർ ഉപയോഗിച്ചിരുന്നു. ഉത്തർപ്രദേശ്, ബിഹാർ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങൾക്ക് പുറമെ നേപ്പാളിലേക്കും ഈ ചാരശൃംഖല വ്യാപിച്ചുകിടക്കുന്നുണ്ട്. കേസിലെ പ്രധാനിയായ സമീർ എന്ന ‘ഷൂട്ടർ’ക്കായി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു.








