വിഴിഞ്ഞം തുറമുഖ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് സി.പി.എമ്മിൽ ഉടലെടുത്ത ഭിന്നാഭിപ്രായങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയന് കടുത്ത അതൃപ്തി. പിണറായി വിജയന്റെ അതൃപ്തി പരസ്യമായിട്ടും ഇ.പി. ജയരാജനും കെ.കെ. ശൈലജയും പി.കെ. ശ്രീമതിയും തങ്ങളുടെ നിലപാടുകളിൽ മാറ്റമില്ലാതെ ഉറച്ചുനിൽക്കുകയാണ്. അതിനിടെ, വിഴിഞ്ഞം വിഷയത്തിൽ കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിന് പിന്തുണ ആവർത്തിച്ച് പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ രംഗത്തെത്തിയിട്ടുണ്ട്. അതേസമയം, കേരളത്തിലെയടക്കം നിയമസഭാ തെരഞ്ഞെടുപ്പ് തോൽവി വിശദമായി വിലയിരുത്താനുള്ള സി.പി.എം കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് ദില്ലിയിൽ ആരംഭിക്കും. ഇന്ന് മുതൽ മൂന്ന് ദിവസങ്ങളിലായാണ് യോഗം ചേരുന്നത്. നിലവിൽ നേതൃമാറ്റത്തെക്കുറിച്ചുള്ള ചർച്ചകൾ യോഗത്തിൽ ഉണ്ടാകില്ലെന്നാണ് പാർട്ടി നേതൃത്വം നൽകുന്ന സൂചന.
റിപ്പോർട്ട് പ്രകാരം, കേരളത്തിൽ സ്ഥാനാർത്ഥി നിർണ്ണയത്തിലടക്കം പ്രാദേശിക തലത്തിൽ വന്ന പാളിച്ചകൾ കേന്ദ്ര കമ്മിറ്റി ഗൗരവത്തോടെ ചർച്ച ചെയ്തേക്കും. പോളിറ്റ് ബ്യൂറോ നേരത്തെ തയ്യാറാക്കിയ വിശദമായ തിരുത്തൽ രേഖയും യോഗത്തിന്റെ അജണ്ടയിലുണ്ട്. വിഴിഞ്ഞം തുറമുഖത്തെ ചൊല്ലിയാണ് കണ്ണൂർ സി.പി.എം ലോബിയിൽ ദശാബ്ദങ്ങൾക്ക് ശേഷം വലിയ ഭിന്നസ്വരം ഉടലെടുത്തിരിക്കുന്നത്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെ ആദ്യമായാണ് പിണറായി വിജയന്റെ നിലപാടുകളെ കണ്ണൂരിലെ മുതിർന്ന നേതൃത്വം പരസ്യമായി ചോദ്യം ചെയ്യുന്നത് എന്ന പ്രത്യേകതയുമുണ്ട്. ഇതിന് വിഴിഞ്ഞം ഒരു കാരണം മാത്രമാണെന്നും, കണ്ണൂർ നേതാക്കൾക്ക് പിണറായിയെ ചോദ്യം ചെയ്യാനുള്ള രാഷ്ട്രീയ കെൽപ്പ് ഉണ്ടായിരിക്കുന്നു എന്നതുമാണ് സി.പി.എമ്മിൽ രണ്ടു പതിറ്റാണ്ടിന് ശേഷം ദൃശ്യമാകുന്ന പ്രധാന മാറ്റം.
എം.വി. ഗോവിന്ദനും പിണറായി വിജയനും വിഴിഞ്ഞത്തെ മുൻനിർത്തി ആഭ്യന്തരതലത്തിൽ ആരോപണങ്ങൾ ഉന്നയിച്ചപ്പോൾ, എന്തിനാണ് സംസ്ഥാനത്തിന്റെ അഭിമാന പദ്ധതിയെ വെറുതെ വിവാദത്തിലാക്കുന്നത് എന്ന മറുചോദ്യമാണ് ഇ.പി. ജയരാജൻ ഉയർത്തുന്നത്. എം.വി. ഗോവിന്ദൻ-പിണറായി സഖ്യത്തിനൊപ്പം താനില്ലെന്ന് പറയാതെ പറയുകയാണ് ഇതിലൂടെ ഇ.പി. ജയരാജൻ ചെയ്യുന്നത്. മറ്റു കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കെ.കെ. ശൈലജയും പി.കെ. ശ്രീമതിയും ആകട്ടെ കെ.കെ. രാഗേഷിന്റെ കടുത്ത നിലപാടിനോട് വിയോജിക്കുന്ന മട്ടിലാണ് ഈ വിഷയത്തിൽ പ്രതികരിച്ചത്. വിഴിഞ്ഞം തുറമുഖത്തിന്റെ ചുമതലയുണ്ടായിരുന്ന ഐ.എ.എസ് ഉദ്യോഗസ്ഥയെ മാറ്റിയത് രാഗേഷ് ഒരു വലിയ പ്രശ്നമായി ചൂണ്ടിക്കാട്ടിയപ്പോൾ, അതിൽ യാതൊരു ദുരൂഹതയും ഇല്ലെന്നും രാഗേഷിന്റെ വാദം രാഗേഷ് തന്നെ തെളിയിക്കട്ടെ എന്നുമാണ് പി.കെ. ശ്രീമതി തുറന്നടിച്ചത്.
ഫലത്തിൽ കണ്ണൂർ പാർട്ടിയിൽ പതിവില്ലാത്ത വിധം കടുത്ത അഭിപ്രായ ഭിന്നതയാണ് ഇപ്പോൾ പ്രകടമാകുന്നത്. പാർട്ടിയിലെ പിണറായി വിജയൻ എന്ന വൻമരം വീണു തുടങ്ങുകയാണോ എന്ന വലിയ ചോദ്യമാണ് ഈ രാഷ്ട്രീയ നീക്കങ്ങൾ ഉയർത്തുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തോടെ ഭരണം ഇല്ലാതായതോടെ, അച്ചടക്കത്തിന്റെ വാളുയർത്തി നേതാക്കളെ പേടിപ്പിക്കാൻ പിണറായിക്ക് പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഭരണപക്ഷത്തിനെതിരെ സി.പി.എമ്മിൽ ഒറ്റക്കെട്ടായ ഒരു നിലപാടില്ലെന്ന് വ്യക്തമാക്കുന്നതാണ് നേതാക്കൾ പലതട്ടിൽ നിന്നും നൽകുന്ന ഈ പ്രതികരണങ്ങൾ. തെരഞ്ഞെടുപ്പ് തോൽവിയുമായി ബന്ധപ്പെട്ട് എം.വി. ജയരാജനും എം.വി. ഗോവിന്ദനും മുൻപ് വ്യത്യസ്ത അഭിപ്രായങ്ങൾ രേഖപ്പെടുത്തിയതും ഇതിനോട് ചേർത്തു വായിക്കേണ്ടതാണ്.








