പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് 15 ഇന സമാധാന പദ്ധതി മുന്നോട്ടുവെച്ചതിന് പിന്നാലെ, അപ്രതീക്ഷിത നീക്കവുമായി ഇറാൻ. സമാധാന ചർച്ചകൾക്ക് തയ്യാറാണെന്നും എന്നാൽ ചർച്ചകൾക്ക് നേതൃത്വം നൽകേണ്ടത് അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് ആയിരിക്കണമെന്നുമാണ് ഇറാന്റെ പുതിയ ആവശ്യം. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെയോ അദ്ദേഹത്തിന്റെ മരുമകൻ ജാരെദ് കുഷ്നറെയോ ചർച്ചകളിൽ വിശ്വസിക്കാൻ കഴിയില്ലെന്ന കർശന നിലപാടിലാണ് ടെഹ്റാൻ. പശ്ചിമേഷ്യൻ സംഘർഷം പരിഹരിക്കാൻ മോദി-ട്രംപ് ചർച്ചകൾ പുരോഗമിക്കവെ, ഇറാന്റെ ഈ പുതിയ ഉപാധി അന്താരാഷ്ട്ര നയതന്ത്ര വൃത്തങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.
വാഷിംഗ്ടണിലേക്ക് അയച്ച രഹസ്യ സന്ദേശത്തിലൂടെയാണ് (Back-channel communication) ഇറാൻ തങ്ങളുടെ താല്പര്യം അറിയിച്ചത്. ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, ജാരെദ് കുഷ്നർ എന്നിവരുമായി സംസാരിക്കുന്നത് കൊണ്ട് ഗുണമുണ്ടാകില്ലെന്ന് ഇറാൻ കരുതുന്നു. മുൻപ് നടന്ന സമാധാന കരാറുകൾ തകർന്നതോടെ ഇവർ തമ്മിൽ കടുത്ത അവിശ്വാസമാണ് നിലനിൽക്കുന്നത്. എന്നാൽ ജെ.ഡി വാൻസ് യുദ്ധം അവസാനിപ്പിക്കാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്ന വ്യക്തിയാണെന്നും അദ്ദേഹത്തിലൂടെ മാത്രമേ ഒരു നയതന്ത്ര പരിഹാരം സാധ്യമാകൂ എന്നുമാണ് ഇറാന്റെ വിലയിരുത്തൽ. സിഎൻഎൻ (CNN) ആണ് ഈ നിർണ്ണായക റിപ്പോർട്ട് പുറത്തുവിട്ടത്.
ഹോർമുസ് കടലിടുക്ക് തുറന്നുനൽകുന്നത് ഉൾപ്പെടെയുള്ള ട്രംപിന്റെ 15 നിർദ്ദേശങ്ങളോട് ഇറാൻ എങ്ങനെ പ്രതികരിക്കുമെന്നത് ജെ.ഡി വാൻസിന്റെ ഇടപെടലിനെ ആശ്രയിച്ചിരിക്കും. വാൻസ് ചർച്ചകൾക്ക് നേതൃത്വം നൽകിയാൽ പശ്ചിമേഷ്യയിൽ എത്രയും വേഗം വെടിനിർത്തൽ സാധ്യമാകുമെന്ന് ഇറാൻ വിശ്വസിക്കുന്നു. ഭാരതത്തെ സംബന്ധിച്ചിടത്തോളം ഈ നീക്കം അതീവ നിർണ്ണായകമാണ്. ട്രംപുമായി അടുത്ത ബന്ധമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇറാന്റെ ഈ ആവശ്യം അമേരിക്കയെക്കൊണ്ട് അംഗീകരിപ്പിക്കാൻ കഴിയുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്. ഇന്ധന സുരക്ഷ ഉറപ്പാക്കാൻ ഹോർമുസ് കടലിടുക്ക് തുറക്കുന്നത് അനിവാര്യമാണെന്ന് മോദി നേരത്തെ വ്യക്തമാക്കിയിരുന്നു. വരും ദിവസങ്ങളിൽ വൈറ്റ് ഹൗസ് സ്വീകരിക്കുന്ന നിലപാട് പശ്ചിമേഷ്യൻ യുദ്ധത്തിന്റെ ഭാവി തീരുമാനിക്കും.










