ഇന്ത്യൻ സിനിമാ ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആദിത്യ ധർ ചിത്രം ‘ധുരന്ധർ: ദി റിവഞ്ച്’ (Dhurandhar: The Revenge) ബോക്സ് ഓഫീസിൽ ചരിത്രം കുറിക്കുകയാണ്. മാർച്ച് 19-ന് തിയേറ്ററുകളിലെത്തിയ ചിത്രം ഇതിനോടകം തന്നെ പാൻ-ഇന്ത്യൻ തലത്തിൽ വൻ തരംഗമായി മാറിക്കഴിഞ്ഞു. ആദ്യ ഭാഗമായ ‘ധുരന്ധർ’ ഒരു സൈലന്റ് ഹിറ്റായിരുന്നെങ്കിൽ, രണ്ടാം ഭാഗം ഇന്ത്യൻ സിനിമയിലെ നിലവിലുള്ള ഒട്ടുമിക്ക റെക്കോർഡുകളും തകർത്തെറിഞ്ഞാണ് മുന്നേറുന്നത്. രൺവീർ സിംഗിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ചിത്രം ഒരു സ്പൈ ത്രില്ലർ എന്ന നിലയിൽ മികച്ച അനുഭവം സമ്മാനിക്കുമ്പോഴും, ചില കഥാപാത്രങ്ങളെയും സംഭവങ്ങളെയും കുറിച്ച് പ്രേക്ഷകർക്കിടയിൽ ഇപ്പോഴും അഞ്ചോളം ചോദ്യങ്ങൾ അവശേഷിക്കുന്നുണ്ട്.
ഒന്നാം ഭാഗത്തിൽ നിർണ്ണായക സ്വാധീനം ചെലുത്തിയ അക്ഷയ് ഖന്നയുടെ കഥാപാത്രമായ റഹ്മാൻ ഡക്കൈറ്റിന്റെ കുടുംബത്തിന് എന്തു സംഭവിച്ചു എന്നതാണ് ആരാധകരെ അലട്ടുന്ന പ്രധാന ചോദ്യം. റഹ്മാന്റെ ഭാര്യ ഉൽഫത്ത് (സൗമ്യ ടണ്ഠൻ) ഹംസയെ തല്ലുന്ന രംഗത്തിന് ശേഷം അവർ കഥയിൽ നിന്ന് പൂർണ്ണമായും അപ്രത്യക്ഷമാകുകയാണ്. കാലങ്ങൾ കഴിഞ്ഞിട്ടും ഷെർ-ഇ-ബലോച്ചിന്റെ പിൻഗാമിയായ മകനെക്കുറിച്ച് പിന്നീട് ഒരിടത്തും പരാമർശമില്ല. അതുപോലെ തന്നെ ചിത്രത്തിന്റെ ക്ലൈമാക്സിൽ ജസ്കീരത് തന്റെ വീടിന് പുറത്ത് നിൽക്കുന്ന രംഗവും ചർച്ചയാകുന്നു. പർപ്പിൾ നിറത്തിലുള്ള സ്യൂട്ടും തലപ്പാവുമണിഞ്ഞ് ഗേറ്റിന് മുന്നിൽ നിൽക്കുന്ന ഒരു ആളെ വീട്ടുകാർ എങ്ങനെ കാണാതെ പോയി എന്നത് സിനിമാറ്റിക് ലിബർട്ടിയായി കണക്കാക്കാമെങ്കിലും യുക്തിക്ക് നിരക്കാത്തതാണെന്ന് ഒരു വിഭാഗം പ്രേക്ഷകർ വാദിക്കുന്നു.
ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രമായ റിസ്‌വാന്റെ (മുസ്തഫ അഹമ്മദ്) തിരോധാനമാണ് മറ്റൊന്ന്. ക്ലൈമാക്സിലെ സ്ഫോടനാത്മകമായ പോരാട്ടത്തിന് ശേഷം ഹംസയോട് യാത്ര പറഞ്ഞ് പോകുന്ന റിസ്‌വാന് പിന്നീട് എന്ത് സംഭവിച്ചു എന്നതിൽ വ്യക്തതയില്ല. അതുപോലെ തന്നെ ഗൗരവ് ഗേര അവതരിപ്പിച്ച മുഹമ്മദ് ആലം എന്ന കഥാപാത്രം, പോക്കറ്റടിക്കാരനിൽ നിന്ന് എങ്ങനെ പാകിസ്ഥാനിലെ ഇന്ത്യൻ ചാരനായി മാറി എന്നതും പ്രേക്ഷകർക്ക് അറിയേണ്ടതുണ്ട്. ഏറ്റവും വലിയ കൗതുകം യാമി ഗൗതത്തിന്റെ അതിഥി വേഷമാണ്. ‘ഉറി: ദി സർജിക്കൽ സ്ട്രൈക്കിലെ’ പല്ലവി ശർമ്മ എന്ന റോ ഏജന്റ് തന്നെയാണോ ഈ ചിത്രത്തിലും ഷാസിയ ബാനോ എന്ന പേരിൽ എത്തിയതെന്നാണ് ആരാധകരുടെ സംശയം. ആദിത്യ ധർ ഒരു സ്പൈ യൂണിവേഴ്സ് (Spy Universe) ലക്ഷ്യമിടുന്നുണ്ടോ എന്നതിന്റെ സൂചനയാണിതെന്നാണ് സൂചനകൾ











