ഭാരതാംബയുടെ മണ്ണിൽ രക്തച്ചൊരിച്ചിലും അരാജകത്വവും വിതച്ച്, വികസനത്തിന് തടസ്സം നിന്ന ഇടത് തീവ്രവാദത്തിന് ( ഇനി അധികായുസ്സില്ല. ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഉറച്ച പ്രഖ്യാപനം വെറുമൊരു വാക്കായിരുന്നില്ല, മറിച്ച് ദേശവിരുദ്ധ ശക്തികൾക്കെതിരെയുള്ള സന്ധിയില്ലാത്ത യുദ്ധപ്രഖ്യാപനമായിരുന്നു . 2026 മാർച്ച് 31 എന്ന സമയപരിധി നിശ്ചയിച്ച്, കമ്മ്യൂണിസ്റ്റ് ഭീകരവാദ ഭീഷണി ഭാരതത്തിന്റെ ഭൂപടത്തിൽ നിന്ന് തുടച്ചുനീക്കാൻ മോദി സർക്കാർ കരുത്തുറ്റ നടപടികളുമായി മുന്നേറുകയാണ്.
2023 വരെ പ്രതിരോധത്തിലൂന്നിയ സുരക്ഷാ നയമായിരുന്നെങ്കിൽ, ഇന്ന് അത് ശത്രുവിന്റെ കോട്ടകളിൽ കയറി ആക്രമിക്കുന്ന ശൈലിയിലേക്ക് മാറിയിരിക്കുന്നു. ‘അർബൻ നക്സലുകൾ’ മുതൽ കാടിനുള്ളിലെ തോക്കുധാരികൾ വരെ കേന്ദ്ര ഏജൻസികളുടെ നിരീക്ഷണത്തിലാണ്. സമാധാനത്തിന്റെ ഭാഷ മനസ്സിലാകാത്തവർക്ക് ആയുധം കൊണ്ട് മറുപടി നൽകാൻ സൈന്യത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പൂർണ്ണ സ്വാതന്ത്ര്യം നൽകി.
2010-ൽ ദന്തേവാഡയിൽ 76 സി.ആർ.പി.എഫ് സൈനികർ കൊല്ലപ്പെട്ട സംഭവത്തെത്തുടർന്ന്, അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിംഗ് നക്‌സലിസത്തെ ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ ആഭ്യന്തര സുരക്ഷാ ഭീഷണി എന്ന് വിശേഷിപ്പിച്ചിരുന്നു. എന്നാൽ 16 വർഷങ്ങൾക്ക് ശേഷം ആ ഭീഷണിയെ രാജ്യം കൈകാര്യം ചെയ്ത രീതി ഒരു പാഠമാണ്. “നമ്മുടെ ജവാന്മാരുടെ രക്തത്തിന് വിലയുണ്ട്. ഓരോ തുള്ളി രക്തത്തിനും പകരമായി മാവോവാദി ഭീകരതയെ ഈ മണ്ണിൽ നിന്ന് ഞങ്ങൾ പിഴുതെറിയും.” – ഇതായിരുന്നു അമിത് ഷാ യുടെ വാക്കുകൾ.
എന്നാൽ 2023ന് ശേഷം കാര്യങ്ങളുടെ സ്വഭാവം മാറി. 2026 മാർച്ച് 31 എന്ന സമയപരിധി പ്രഖ്യാപിച്ച് അമിത് ഷാ മാവോവാദ ഭീഷണിക്കെതിരെ കടുത്ത നടപടി പ്രഖ്യാപിച്ചു. കീഴടങ്ങുക അല്ലെങ്കിൽ കൊല്ലപ്പെടുക എന്നതല്ലാതെ മറ്റൊരു വഴിയും സർക്കാർ മുന്നോട്ടുവെച്ചില്ല. അമിത് ഷായുടെ പ്രഖ്യാപനത്തിന് ശേഷം മാവോവാദി നേതൃത്വത്തിന് വലിയ തിരിച്ചടികളാണ് നേരിട്ടത്. 2025 മെയ് മാസത്തിൽ ജനറൽ സെക്രട്ടറി ബസവരാജുവും, നവംബറിൽ ദന്തേവാഡ ആക്രമണത്തിന്റെ സൂത്രധാരൻ മാഡ്വി ഹിഡ്മയും വധിക്കപ്പെട്ടു. കൂടാതെ, പൊളിറ്റ് ബ്യൂറോ അംഗം സോനു ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ കീഴടങ്ങുകയും ചെയ്തു.
കീഴടങ്ങിയ പൊളിറ്റ് ബ്യൂറോ അംഗം മല്ലോജുല വേണുഗോപാൽ റാവു (സോനു) പ്രസ്താവിച്ചത്, ‘സാഹചര്യങ്ങൾ മാറി, സായുധ പോരാട്ടം ഇന്നത്തെ കാലത്ത് തുടരാനാവില്ല, താൽക്കാലികമായി ആയുധം വെച്ച് ജനങ്ങൾക്കിടയിൽ പ്രവർത്തിക്കണം’ എന്നാണ്. കൊല്ലപ്പെട്ട ജനറൽ സെക്രട്ടറി ബസവരാജു പോലും സായുധ പോരാട്ടം അവസാനിപ്പിക്കാനും സർക്കാരുമായി സമാധാന ചർച്ചകൾ നടത്താനും ആഗ്രഹിച്ചിരുന്നതായി കീഴടങ്ങിയ മറ്റ് നേതാക്കൾ വെളിപ്പെടുത്തിയിട്ടുണ്ട്. പാർട്ടിയെയും പ്രവർത്തകരെയും രക്ഷിക്കാൻ സായുധ സമരമുറയ്ക്ക് ഇത് അനുയോജ്യമായ സമയമല്ലെന്ന് അവർ വിശ്വസിച്ചു. ഇതോടെ നിലവിലെ രാഷ്ട്രീയ-സാമൂഹിക സാഹചര്യത്തിൽ സായുധ പോരാട്ടം തുടരുന്നത് അസാധ്യമാണെന്ന് മുതിർന്ന നേതാക്കൾ തിരിച്ചറിഞ്ഞു.
2025-ൽ മാത്രം 317 നക്‌സലുകൾ കൊല്ലപ്പെടുകയും, 800-ലധികം പേർ അറസ്റ്റിലാവുകയും, ഏകദേശം 2,000 പേർ കീഴടങ്ങുകയും ചെയ്തു. 2023-നും 2025-നും ഇടയിൽ ആകെ 3,594 നക്‌സലൈറ്റുകളാണ് ആയുധം വെച്ച് കീഴടങ്ങിയത്. ഒരുകാലത്ത് 180 ജില്ലകളിൽ വ്യാപിച്ചു കിടന്നിരുന്ന നക്‌സൽ സ്വാധീനം (റെഡ് കോറിഡോർ), 2026 ഫെബ്രുവരിയിലെ കണക്കനുസരിച്ച് വെറും 7 ജില്ലകളിലേക്ക് ചുരുങ്ങിയിട്ടുണ്ട്. ഛത്തീസ്ഗഢ്, ജാർഖണ്ഡ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലെ ചില ഭാഗങ്ങളിൽ മാത്രമാണ് നിലവിൽ നക്‌സൽ സാന്നിധ്യമുള്ളത്. മാവോയിസ്റ്റ് ബാധിത പ്രദേശങ്ങളിൽ സർക്കാർ നടപ്പിലാക്കിയ ശക്തമായ സൈനിക നടപടികളും, ആ പ്രദേശങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി നടത്തിയ നിക്ഷേപങ്ങളും നക്‌സൽ സ്വാധീനം കുറയ്ക്കാൻ സഹായിച്ചു.
ഒരിക്കൽ മാവോവാദികളുടെ അപ്രമാദിത്വമുണ്ടായിരുന്ന ബസ്തർ, ദണ്ഡകാരണ്യ മേഖലകളിൽ സുരക്ഷാ സേനയുടെ ക്യാമ്പുകൾ സ്ഥാപിച്ചു. ഇതോടെ തീവ്രവാദികൾക്ക് ഒളിച്ചിരിക്കാൻ ഇടമില്ലാതായി. മാവോവാദി സംഘടനകളിലേക്ക് എത്തുന്ന വിദേശഫണ്ടുകളും കള്ളപ്പണവും എൻ.ഐ.എ അറുത്തുമാറ്റി. അവരുടെ സാമ്പത്തിക സ്രോതസ്സുകൾ വറ്റിച്ചതോടെ സംഘടനകൾ തകർച്ചയുടെ വക്കിലെത്തി.
2024-ൽ രണ്ടായിരത്തിലധികം സായുധ കേഡർമാർ ഉണ്ടായിരുന്ന സ്ഥാനത്ത്, 2026 ഫെബ്രുവരിയിലെ കണക്കുകൾ പ്രകാരം രാജ്യത്താകെ വെറും 220 സായുധ മാവോവാദികൾ മാത്രമേ അവശേഷിക്കുന്നുള്ളു. ഇവർ കീഴടങ്ങുകയോ അല്ലെങ്കിൽ സുരക്ഷാ സേനയുമായി നേരിട്ട് ഏറ്റുമുട്ടേണ്ടി വരികയോ വേണ്ടിവരും. പുതിയ ആളുകളെ എത്തിക്കുന്നതിലും നിലവിൽ നക്‌സൽ പ്രസ്ഥാനങ്ങൾ പരാജയപ്പെടുന്നുണ്ട്. ഇത് സർക്കാരിനും നേട്ടമാണ്.
മാവോവാദികൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ഉപയോഗിച്ചിരുന്ന ‘വികസനമില്ലായ്മ’ എന്ന ആയുധത്തെ സർക്കാർ വികസനം കൊണ്ട് തന്നെ നേരിട്ടു. കാടിനുള്ളിലെ ഗ്രാമങ്ങളെ നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന ആയിരക്കണക്കിന് കിലോമീറ്റർ റോഡുകൾ നിർമ്മിച്ചു. ഏകൽ വിദ്യാലയ വഴി ആദിവാസി വിഭാഗങ്ങളിലെ യുവാക്കൾക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പാക്കി. അവർ ഇന്ന് തോക്കിന് പകരം പേനയെടുക്കുന്നു. ഉൾപ്രദേശങ്ങളിൽ പോലും മൊബൈൽ ടവറുകൾ സ്ഥാപിച്ചതോടെ സർക്കാർ സേവനങ്ങൾ നേരിട്ട് ജനങ്ങളിലെത്തി.
2024-25 കാലയളവിൽ സുരക്ഷാ സേന നടത്തിയ മിന്നൽ നീക്കങ്ങളിൽ നൂറുകണക്കിന് കൊടുംഭീകരരാണ് വധിക്കപ്പെട്ടത്. വടക്കൻ ഛത്തീസ്ഗഢും ജാർഖണ്ഡും ഏകദേശം മാവോവാദി മുക്തമായിക്കഴിഞ്ഞു. ഭാരതത്തിന്റെ അഖണ്ഡതയ്ക്ക് പോറലേൽപ്പിക്കാൻ ശ്രമിച്ചവർക്ക് ഇന്ന് സ്വന്തം ജീവൻ രക്ഷിക്കാൻ ഓടേണ്ടി വരുന്നു.
2026 മാർച്ച് 31 എത്തുമ്പോൾ ഭാരതം ലോകത്തിന് മുന്നിൽ ഒരു മാതൃകയാകും. ആഭ്യന്തര കലാപങ്ങളെയും വിഘടനവാദത്തെയും ഒരു ജനാധിപത്യ രാഷ്ട്രം എങ്ങനെ കരുത്തോടെ നേരിടണം എന്നതിന്റെ പാഠമായിരിക്കും അത്. കാവിപ്പടയുടെയും സുരക്ഷാ സേനയുടെയും നിശ്ചയദാർഢ്യം ഒന്നുമാത്രം: ഏക ഭാരതം, ശ്രേഷ്ഠ ഭാരതം! ശക്തമായ ദേശീയതയിലൂന്നിയ ഈ മുന്നേറ്റം ഭാരതത്തിന്റെ വികസന കുതിപ്പിന് പുതിയ ഊർജ്ജം നൽകും.










