ജക്കാർത്ത : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൂന്ന് രാജ്യങ്ങളിലേക്കുള്ള സന്ദർശനത്തിന് തുടക്കമായി. പര്യടനത്തിന്റെ ആദ്യഘട്ടമായി മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി അദ്ദേഹം ഇന്തോനേഷ്യയിലെ ജക്കാർത്തയിൽ എത്തിച്ചേർന്നു. ജക്കാർത്ത വിമാനത്താവളത്തിൽ എത്തിയ പ്രധാനമന്ത്രിക്ക് ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. ഇന്തോനേഷ്യൻ പ്രസിഡൻ്റ് പ്രബോവോ സുബിയാന്റോ നേരിട്ടെത്തിയാണ് അദ്ദേഹത്തെ സ്വീകരിച്ചത്. വ്യോമാതിർത്തിയിൽ പ്രവേശിച്ചത് മുതൽ ഇന്തോനേഷ്യൻ വ്യോമസേനയുടെ യുദ്ധവിമാനങ്ങൾ പ്രധാനമന്ത്രിയുടെ വിമാനത്തിന് അകമ്പടി സേവിച്ചിരുന്നു. പ്രസിഡന്റിന് പുറമെ ഇന്തോനേഷ്യൻ സർക്കാരിലെ നാല് മന്ത്രിമാരും അദ്ദേഹത്തെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ എത്തിയിരുന്നു.
തുടർന്ന് ജക്കാർത്തയിലെ ഹോട്ടലിലെത്തിയ പ്രധാനമന്ത്രിയെ ഇന്ത്യൻ സമൂഹം വൻ ആവേശത്തോടെയാണ് വരവേറ്റത്. അദ്ദേഹത്തെ സ്വീകരിക്കുന്നതിനായി രാമായണത്തെ അടിസ്ഥാനമാക്കിയുള്ള നിഴൽക്കൂത്ത് ഉൾപ്പെടെയുള്ള പരമ്പരാഗത കലാപരിപാടികൾ ഒരുക്കിയിരുന്നു. ഇന്ത്യയുടെ ആക്ട് ഈസ്റ്റ് പോളിസി (Act East Policy), മഹാസാഗർ വിഷൻ, ഇന്തോ-പസഫിക് മേഖലയിലെ സഹകരണം എന്നിവ കൂടുതൽ ശാക്തീകരിക്കുക ലക്ഷ്യമിട്ടുള്ളതാണ് ഈ സന്ദർശനം. 2018-ൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സമഗ്ര തന്ത്രപരമായ പങ്കാളിത്തമായി (Comprehensive Strategic Partnership) ഉയർത്തിയ ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ ഉഭയകക്ഷി സന്ദർശനമാണിത്. 2025-ലെ ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ മുഖ്യാതിഥിയായി പങ്കെടുത്തത് ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്റോ ആയിരുന്നു.
സന്ദർശനത്തിൻ്റെ ഭാഗമായി ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര, പ്രതിരോധ, സാംസ്കാരിക, സാങ്കേതിക ബന്ധങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള ഉഭയകക്ഷി ചർച്ചകൾ ഇരുവരും നടത്തും. ഇതിനുപുറമെ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടംനേടിയ യോഗ്യകർത്തയിലെ പ്രശസ്തമായ പ്രാംബനൻ ക്ഷേത്ര സമുച്ചയവും പ്രസിഡന്റിനൊപ്പം പ്രധാനമന്ത്രി സന്ദർശിക്കും. ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള സാംസ്കാരിക ബന്ധത്തിന്റെ ആഴം വ്യക്തമാക്കുന്നതാണെന്ന് പുറപ്പെടുന്നതിന് മുൻപായി പ്രധാനമന്ത്രി പറഞ്ഞിരുന്നു. കൂടാതെ ജക്കാർത്തയിൽ നടക്കുന്ന ചടങ്ങിൽ ഇന്തോനേഷ്യയിലെ വലിയൊരു വിഭാഗം വരുന്ന ഇന്ത്യൻ സമൂഹത്തെയും അദ്ദേഹം അഭിസംബോധന ചെയ്യും. ഇന്തോനേഷ്യയിലെ സന്ദർശനം പൂർത്തിയാക്കിയ ശേഷം ജൂലൈ എട്ടിന് അദ്ദേഹം ഓസ്ട്രേലിയയിലേക്കും തുടർന്ന് ന്യൂസിലാൻഡിലേക്കും പോകും.











