ഒമാൻ തീരത്ത് ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുകയായിരുന്ന ടാങ്കർ കപ്പലിന് നേരെ മിസൈൽ ആക്രമണമുണ്ടായതായി ബ്രിട്ടീഷ് സൈന്യം വ്യക്തമാക്കി. ചൊവ്വാഴ്ച പുലർച്ചെയുണ്ടായ ഈ ആക്രമണത്തിൽ കപ്പലിന് തീപിടിച്ചെങ്കിലും ആർക്കും പരിക്കേൽക്കുകയോ പരിസ്ഥിതി മലിനീകരണം ഉണ്ടാകുകയോ ചെയ്തിട്ടില്ല. ഒമാനിലെ ലിമയ്ക്ക് കിഴക്ക് ഭാഗത്ത് വെച്ചാണ് ടാങ്കറിന് നേരെ ആക്രമണമുണ്ടായതെന്ന് ബ്രിട്ടന്റെ യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് സെന്റർ അറിയിച്ചു.
കടലിടുക്കിൽ നിന്നും തെക്ക് ഭാഗത്തേക്ക് ഒമാൻ ഉൾക്കടൽ ലക്ഷ്യമാക്കി സഞ്ചരിക്കുകയായിരുന്ന കപ്പലിന്റെ ഇടത് വശത്താണ് അജ്ഞാത വസ്തു വന്ന് പതിച്ചത്. സംഭവത്തെക്കുറിച്ച് അധികൃതർ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ഈ മേഖലയിലൂടെ സഞ്ചരിക്കുന്ന മറ്റ് കപ്പലുകൾ ജാഗ്രത പാലിക്കണമെന്നും സംശയാസ്പദമായ സാഹചര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ റിപ്പോർട്ട് ചെയ്യണമെന്നും യുകെഎംടിഒ നിർദ്ദേശിച്ചിട്ടുണ്ട്.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ഒരു രാജ്യവും ഏറ്റെടുത്തിട്ടില്ലെങ്കിലും സംഭവത്തിന് പിന്നിൽ ഇറാനാണെന്ന് അമേരിക്ക കുറ്റപ്പെടുത്തി. തിങ്കളാഴ്ച രാത്രി ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോയ വാണിജ്യ കപ്പലുകൾക്ക് നേരെ ടെഹ്‌റാൻ സൈന്യം കുറഞ്ഞത് രണ്ട് മിസൈലുകളെങ്കിലും തൊടുത്തതായി യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതിന് പുറമെ യെമനിലെ അൽ ഹുദൈദയ്ക്ക് തെക്കുപടിഞ്ഞാറായി ഒരു ചരക്കുകപ്പലിന് നേരെയും ആക്രമണം ഉണ്ടായതായി സമുദ്ര സുരക്ഷാ ഏജൻസി വെളിപ്പെടുത്തി. അജ്ഞാതരായ സായുധ സംഘത്തിന്റെ ആക്രമണത്തിന് ഇരയായ കപ്പൽ അടിയന്തര സഹായത്തിനായുള്ള സന്ദേശം അയച്ചിട്ടുണ്ട്. പശ്ചിമേഷ്യൻ സമുദ്രമേഖലയിൽ കപ്പലുകൾക്ക് നേരെ തുടർച്ചയായി ഉണ്ടാകുന്ന ഇത്തരം ആക്രമണങ്ങൾ അന്താരാഷ്ട്ര സമൂഹത്തിൽ വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.












