സി.ഐ.എ ഏജന്റാണെന്ന് വ്യാജേന ചമഞ്ഞ് മുതിർന്ന ഉദ്യോഗസ്ഥരുമായി ബന്ധം സ്ഥാപിച്ച് ഇന്തോനേഷ്യയിൽ നിന്നും കോടിക്കണക്കിന് ഡോളറിന്റെ പ്രാഥമിക പ്രതിരോധ കരാറുകൾ സ്വന്തമാക്കാൻ ഇന്ത്യൻ വംശജനായ വ്യവസായി ശ്രമിച്ചതായി വെളിപ്പെടുത്തൽ. ഗൗരവ് ശ്രീവാസ്തവ എന്ന വ്യവസായിയാണ് നിലവിലെ ഇന്തോനേഷ്യൻ പ്രസിഡന്റും അന്നത്തെ പ്രതിരോധ മന്ത്രിയുമായിരുന്ന പ്രബോവോ സുബിയാന്തോയെ കബളിപ്പിച്ച് കരാറുകൾ ഒപ്പിടീക്കാൻ ശ്രമിച്ചതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രമുഖ അന്വേഷണാത്മക മാധ്യമ കൂട്ടായ്മയായ ഒ.സി.സി.ആർ.പിയും ഇന്തോനേഷ്യൻ മാധ്യമമായ ടെമ്പോയും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് ഈ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. യുദ്ധവിമാനങ്ങൾ, ഹെലികോപ്റ്ററുകൾ, ട്രാൻസ്പോർട്ട് വിമാനങ്ങൾ, മിലിട്ടറി കമാൻഡ് സിസ്റ്റങ്ങൾ എന്നിവ വാങ്ങുന്നതിനുള്ള ധാരണാപത്രങ്ങളാണ് ഇയാൾ തന്ത്രപരമായി നേടിയെടുത്തത്.
ഇന്തോനേഷ്യയിലെ ഉന്നത ഉദ്യോഗസ്ഥർക്കും വ്യവസായികൾക്കും മുന്നിൽ യു.എസ് ഇന്റലിജൻസ് ഏജൻസിയായ സി.ഐ.എയുടെ ഉദ്യോഗസ്ഥനായാണ് ശ്രീവാസ്തവ സ്വയം പരിചയപ്പെടുത്തിയിരുന്നത്. പ്രതിരോധ മന്ത്രിയായിരിക്കെ പ്രബോവോയുമായി അടുത്ത ബന്ധം സ്ഥാപിച്ച ഇയാളെ മന്ത്രി സ്നേഹത്തോടെ “മിസ്റ്റർ ജി” എന്നാണ് വിളിച്ചിരുന്നത്. മനുഷ്യാവകാശ ലംഘന ആരോപണങ്ങളെ തുടർന്ന് രണ്ട് പതിറ്റാണ്ടോളം പ്രബോവോയ്ക്ക് ഏർപ്പെടുത്തിയിരുന്ന യു.എസ് വിസ വിലക്ക് നീക്കാൻ സഹായിച്ചത് താനാണെന്നും, 2002-ലെ ബാലി ബോംബ് സ്ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താൻ പങ്കുവഹിച്ചിട്ടുണ്ടെന്നും ശ്രീവാസ്തവ അവകാശപ്പെട്ടിരുന്നതായി ഇയാളോടൊപ്പം പ്രബോവോയുടെ വസതി സന്ദർശിച്ച ഡച്ച് ഓയിൽ വ്യാപാരി നീൽസ് ട്രൂസ്റ്റ് വെളിപ്പെടുത്തി. പ്രബോവോയുടെ വസതിയിലെ ചില രഹസ്യ ശീലങ്ങൾ പോലും ഇയാൾക്ക് അറിയാമായിരുന്നു.
2020-നും 2022-നും ഇടയിൽ ശ്രീവാസ്തവയുടെ നിയന്ത്രണത്തിലുള്ള കമ്പനികൾ ഇന്തോനേഷ്യൻ പ്രതിരോധ മന്ത്രാലയത്തിൽ നിന്നും പൊതുമേഖലാ പ്രതിരോധ കമ്പനിയിൽ നിന്നും അഞ്ച് പ്രാഥമിക കരാറുകൾ നേടിയെടുത്തു. 36 എഫ്-15 യുദ്ധവിമാനങ്ങൾ, യു.എച്ച്-60 ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകൾ, സി-130 ട്രാൻസ്പോർട്ട് വിമാനങ്ങൾ എന്നിവ വാങ്ങാനുള്ള താല്പര്യപത്രങ്ങളിലാണ് പ്രബോവോയും ശ്രീവാസ്തവയും ഒപ്പുവെച്ചത്. എന്നാൽ ഈ പ്രാഥമിക ധാരണകളുമായി ഇന്തോനേഷ്യ മുന്നോട്ട് പോയില്ല. ഈ കരാറുകൾക്ക് നിയമസാധുത ഉണ്ടായിരുന്നില്ലെന്നും പ്രതിരോധ ഇടപാടുകൾ അതീവ ജാഗ്രതയോടെയാണ് രാജ്യം കൈകാര്യം ചെയ്യുന്നതെന്നും പ്രതിരോധ മന്ത്രാലയ വക്താവ് റിക്കോ സിറൈറ്റ് വ്യക്തമാക്കി. കൂടാതെ, ഈ കരാറുകൾ ഒപ്പിട്ട ശ്രീവാസ്തവയുടെ നാല് കമ്പനികളും പ്രതിരോധ രംഗത്ത് യാതൊരു മുൻപരിചയവുമില്ലാത്ത വെറും വ്യാജ ഷെൽ കമ്പനികളായിരുന്നുവെന്നും നികുതി അടയ്ക്കാത്തതിനെ തുടർന്ന് ഇവ പിന്നീട് റദ്ദാക്കപ്പെട്ടുവെന്നും അന്വേഷണത്തിൽ കണ്ടെത്തി.
അതിനിടെ, താൻ സി.ഐ.എ ഏജന്റാണെന്ന് വ്യാജമായി അവകാശപ്പെട്ട് ശ്രീവാസ്തവ വൻ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് കാണിച്ച് ഡച്ച് വ്യാപാരി നീൽസ് ട്രൂസ്റ്റ് കാലിഫോർണിയയിലെയും ന്യൂയോർക്കിലെയും കോടതികളിൽ സിവിൽ കേസുകൾ ഫയൽ ചെയ്തിട്ടുണ്ട്. അസാധാരണമായ കഴിവുകളുള്ള ഒരു കൗശലക്കാരനായ തട്ടിപ്പുകാരനാണ് ശ്രീവാസ്തവ എന്നാണ് കോടതി രേഖകളിൽ ട്രസ്റ്റ് വിശേഷിപ്പിച്ചിരിക്കുന്നത്. യു.എസ് സർക്കാരിന്റെ രഹസ്യ പദ്ധതിക്ക് വേണ്ടിയെന്ന വ്യാജേന ഇന്തോനേഷ്യയിലെ പ്രമുഖ വ്യവസായ ഗ്രൂപ്പായ അർസാരി ഗ്രൂപ്പിൽ നിന്നും 51 മില്യൺ ഡോളറിന്റെ വായ്പ സംഘടിപ്പിക്കുകയും, അതിൽ പകുതിയോളം തുക സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി ലോസ് ആഞ്ചലസിൽ 25 മില്യൺ ഡോളറിന്റെ ആഡംബര ബംഗ്ലാവ് വാങ്ങാൻ ശ്രീവാസ്തവ ഉപയോഗിച്ചതായും പരാതിയിൽ പറയുന്നു. എന്നാൽ താൻ സി.ഐ.എ ഏജന്റാണെന്ന് ചമഞ്ഞു എന്ന ആരോപണങ്ങൾ പൂർണ്ണമായും വ്യാജമാണെന്ന് ഗൗരവ് ശ്രീവാസ്തവ തന്റെ വെബ്‌സൈറ്റിലൂടെ പ്രതികരിച്ചു.










