മുംബൈ : ലേല വിപണിയിൽ പുതിയ റെക്കോർഡുകൾ സൃഷ്ടിച്ച് ഇന്ത്യൻ ചിത്രകലയുടെ പിതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന രാജാ രവിവർമ്മ. രാജാ രവിവർമ്മയുടെ ഒരു മാസ്റ്റർപീസ് പെയിന്റിംഗ് ആയ ‘യശോദയും കൃഷ്ണനും’ റെക്കോർഡ് തുകയ്ക്കാണ് ലേലം ചെയ്യപ്പെട്ടത്. ബുധനാഴ്ച നടന്ന സാഫ്രൺ ആർട്ടിന്റെ സ്പ്രിംഗ് ലൈവ് ലേലത്തിൽ 167.2 കോടി രൂപയ്ക്ക് ആണ് ‘യശോദയും കൃഷ്ണനും’ വിറ്റു പോയത്. ഏറ്റവും കൂടുതൽ തുകയ്ക്ക് വിൽക്കപ്പെടുന്ന ഇന്ത്യൻ ചിത്രം എന്ന ചരിത്രപരമായ റെക്കോർഡ് ആണ് ഇതോടെ രാജാ രവിവർമ്മ ചിത്രം സ്വന്തമാക്കിയിരിക്കുന്നത്.
പ്രമുഖ വ്യവസായിയും സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സ്ഥാപകനുമായ ഡോ. സൈറസ് പൂനവാലയാണ് റെക്കോർഡ് തുകയ്ക്ക് ഈ ചിത്രം സ്വന്തമാക്കിയത്. 80 മുതൽ 120 കോടി രൂപ വരെയായിരുന്നു ലേലത്തിന് മുൻപുള്ള മതിപ്പുതുക. എന്നാൽ ലേലം മുറുകിയതോടെ ഇത് ഇരട്ടിയോളം വർദ്ധിച്ചു. എം എഫ് ഹുസൈന്റെ ‘ഗ്രാം യാത്ര’ എന്ന ചിത്രം 118 കോടി രൂപയ്ക്ക് വിറ്റുപോയതായിരുന്നു ഇതിനു മുൻപത്തെ റെക്കോർഡ്. അതിനെ 40 ശതമാനത്തിലധികം തുകയ്ക്ക് പിന്നിലാക്കിയാണ് രവിവർമ്മ ചിത്രം ഇന്ത്യൻ കലാ ലോകത്ത് പുതിയ റെക്കോർഡ് സൃഷ്ടിച്ചത്. 1890-കളിൽ ആണ് രാജാരവിവർമ്മ ഈ പെയിന്റിംഗ് സൃഷ്ടിച്ചത്.
യശോദ പശുവിനെ കറക്കുന്നതും പുറകിലൂടെ ബാലനായ കൃഷ്ണൻ പാൽ പാത്രത്തിനായി കൈ നീട്ടുന്നതുമായ ഹൃദ്യമായ രംഗമാണ് ചിത്രത്തിലുള്ളത്. മാതൃസ്നേഹത്തിന്റെ ഉദാത്തമായ ഭാവമാണ് ഈ ചിത്രത്തിൽ പ്രതിഫലിക്കുന്നത്. രവിവർമ്മയുടെ ഒറിജിനൽ എണ്ണച്ചായ ചിത്രങ്ങൾ സ്വകാര്യ വ്യക്തികളുടെ ശേഖരത്തിൽ വളരെ കുറച്ചു മാത്രമേയുള്ളൂ. അതുകൊണ്ടുതന്നെ ഇതിനെ ഒരു ‘ദേശീയ നിധി’ ആയാണ് കലാലോകം കാണുന്നത്. ”ഈ ചരിത്രപ്രധാനമായ ചിത്രം സംരക്ഷിക്കാനും പരിപാലിക്കാനും അവസരം ലഭിച്ചതിൽ ഞാൻ അഭിമാനിക്കുന്നു. ഇതൊരു ദേശീയ സമ്പത്താണ്. പൊതുജനങ്ങൾക്ക് ഇടയ്ക്കിടെ ഈ ചിത്രം കാണാനുള്ള അവസരം ഞാൻ ഒരുക്കും,” എന്ന് ലേലത്തിനുശേഷം ഡോ. സൈറസ് പൂനവാല വ്യക്തമാക്കി.










