പാകിസ്താൻ ബന്ധമുള്ള ഐസിസ് ഭീകര മൊഡ്യൂളിനെ തകർത്ത് ആന്ധ്രപ്രദേശ് പോലീസ്. ആന്ധ്ര പോലീസ് വിവിധ സംസ്ഥാനങ്ങളിൽ നടത്തിയ മിന്നൽ പരിശോധനയിൽ പന്ത്രണ്ടോളം പേരെയാണ് പിടികൂടിയത്. പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിലെ ഭീകരവാദ ഹാൻഡ്‌ലർമാരുമായി ഇവർക്ക് നേരിട്ട് ബന്ധമുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായി. ആന്ധ്ര സ്വദേശികളായ മുഹമ്മദ് റഹ്മത്തുള്ള ഷെരീഫ്, മിർസ സുഹൈൽ ബേഗ്, മുഹമ്മദ് ഡാനിഷ് എന്നിവരാണ് ഈ ഭീകര ശൃംഖലയുടെ പ്രധാന സൂത്രധാരന്മാരെന്നാണ് പോലീസ് നൽകുന്ന വിവരം. ‘അൽ മാലിക് ഇസ്ലാമിക് യൂത്ത്’ എന്ന പേരിൽ സംഘടന രൂപീകരിച്ച് യുവാക്കളെ തീവ്രവാദത്തിലേക്ക് ആകർഷിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം.
ഈ ഭീകര ശൃംഖലയിൽ ‘ഖവാത്തീൻ’ എന്ന പേരിൽ ഒരു പ്രത്യേക വനിതാ വിഭാഗം തന്നെ പ്രവർത്തിച്ചിരുന്നു എന്നതാണ് അന്വേഷണ ഏജൻസികളെ ഞെട്ടിച്ച മറ്റൊരു വസ്തുത. സ്ത്രീകളെ റിക്രൂട്ട് ചെയ്യാനും അവർ വഴി ആശയപ്രചാരണം നടത്താനും ലക്ഷ്യമിട്ടുള്ളതായിരുന്നു ഈ നീക്കം. ഇതിന്റെ ഭാഗമായി പാകിസ്ഥാൻ, ജമ്മു കശ്മീർ എന്നിവിടങ്ങളിലെ ഭീകരവാദികളുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന സയീദ ബീഗം എന്ന സ്ത്രീയെ ഹൈദരാബാദിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. പിടിയിലായവരിൽ ചിലർ പരിശീലനത്തിനായി പാകിസ്താനിലേക്ക് കടക്കാൻ പദ്ധതിയിട്ടിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഐഇഡി ഉൾപ്പെടെയുള്ള സ്ഫോടക വസ്തുക്കൾ നിർമ്മിക്കാനുള്ള പിഡിഎഫ് മാനുവലുകളും വീഡിയോകളും ഇവർ കൈമാറിയിരുന്നു. സോഷ്യൽ മീഡിയയിലൂടെ ഒസാമ ബിൻ ലാദൻ ഉൾപ്പെടെയുള്ളവരുടെ പ്രസംഗങ്ങൾ പ്രചരിപ്പിക്കുകയും ഇന്ത്യൻ ദേശീയ പതാകയ്ക്ക് പകരം ഐസിസ് ചിഹ്നങ്ങൾ ഉപയോഗിക്കുകയും ചെയ്തതായും തെളിവുകൾ ലഭിച്ചു. ഡിജിറ്റൽ തെളിവുകളും സാമ്പത്തിക ഇടപാടുകളും കേന്ദ്രീകരിച്ച് എൻഐഎ ഉൾപ്പെടെയുള്ള ഏജൻസികൾ അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്.











