ഇന്ത്യയുടെ ആണവോർജ്ജ ചരിത്രത്തിലെ സുവർണ്ണ അധ്യായം കുറിച്ച് കൽപ്പാക്കത്തെ പ്രോട്ടോടൈപ്പ് ഫാസ്റ്റ് ബ്രീഡർ റിയാക്ടർ (PFBR) നിർണ്ണായകമായ ക്രിട്ടിക്കാലിറ്റി ഘട്ടം കൈവരിച്ചു. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഈ റിയാക്ടർ പ്രവർത്തനക്ഷമമായതോടെ ആണവ ഇന്ധന സ്വയംപര്യാപ്തത എന്ന ലക്ഷ്യത്തിലേക്ക് ഇന്ത്യ ഒരു വലിയ ചുവടുവെപ്പുകൂടി നടത്തിയിരിക്കുകയാണ്. പൂർണ്ണതോതിൽ വൈദ്യുതി ഉത്പാദനം ആരംഭിക്കുന്നതിന് മുന്നോടിയായുള്ള ഏറ്റവും പ്രധാനപ്പെട്ട സാങ്കേതിക ഘട്ടമാണ് റിയാക്ടർ ഇപ്പോൾ വിജയകരമായി പിന്നിട്ടിരിക്കുന്നത്. 2047-ഓടെ രാജ്യം സമ്പൂർണ്ണമായി ഈ റിയാക്ടറിന്റെ സേവനം പ്രയോജനപ്പെടുത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഇന്ത്യയുടെ ത്രിതല ആണവോർജ്ജ പദ്ധതിയുടെ രണ്ടാം ഘട്ടത്തിലെ ഏറ്റവും നിർണ്ണായകമായ നാഴികക്കല്ലാണിത്. നിലവിൽ ഇന്ത്യയുടെ ആണവ വൈദ്യുതി ഉത്പാദനശേഷി എട്ട് ഗിഗാവാട്ടാണ്. എന്നാൽ കൽപ്പാക്കത്തെ ഈ പുതിയ മുന്നേറ്റത്തോടെ 2047-ഓടെ ഇത് 100 ഗിഗാവാട്ടിലേക്ക് ഉയർത്താനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. ഈ പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ കുറഞ്ഞ ചിലവിൽ പരിസ്ഥിതി സൗഹൃദമായ രീതിയിൽ വലിയ തോതിൽ വൈദ്യുതി ഉത്പാദിപ്പിക്കാൻ ഇന്ത്യയ്ക്ക് സാധിക്കും. ഭാവിയിൽ തോറിയം അധിഷ്ഠിത ഇന്ധന ചക്രത്തിലേക്ക് മാറാനുള്ള ഇന്ത്യയുടെ തന്ത്രപ്രധാനമായ നീക്കങ്ങൾക്ക് ഈ റിയാക്ടർ കരുത്തേകും. ലോകത്തെ തന്നെ വിരലിലെണ്ണാവുന്ന രാജ്യങ്ങൾക്ക് മാത്രം വശമുള്ള ഈ സാങ്കേതികവിദ്യ സ്വന്തമാക്കിയതോടെ ആഗോള ആണവ ഭൂപടത്തിൽ ഇന്ത്യയുടെ സ്ഥാനം കൂടുതൽ സുരക്ഷിതമായിരിക്കുകയാണ്.











