പശ്ചിമേഷ്യൻ സംഘർഷം ലഘൂകരിക്കുന്നതിനായി അമേരിക്കയും ഇറാനും തമ്മിലുള്ള നിർണ്ണായക സമാധാന ചർച്ചകൾക്ക് ആതിഥേയത്വം വഹിക്കാനിരിക്കെ പാകിസ്ഥാനും ഇസ്രായേലും തമ്മിൽ കടുത്ത വാക്പോര്. ഇസ്രായേലിനെ “മാനവികതയുടെ ശാപം” എന്നും “കാൻസർ” എന്നും വിശേഷിപ്പിച്ച പാക് പ്രതിരോധ മന്ത്രി ഖവാജ ആസിഫിന്റെ പ്രസ്താവനയാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്. ഇസ്രായേലിന്റെ രൂക്ഷവിമർശനത്തിന് പിന്നാലെ മന്ത്രി എക്സിലെ (X) വിവാദ പോസ്റ്റ് ഡിലീറ്റ് ചെയ്തെങ്കിലും നയതന്ത്ര തർക്കം അവസാനിച്ചിട്ടില്ല.
ലെബനനിൽ ഇസ്രായേൽ വംശഹത്യ നടത്തുകയാണെന്നും ഇസ്രായേൽ എന്ന രാജ്യം തന്നെ ഇല്ലാതാകണമെന്നുമുള്ള രീതിയിലായിരുന്നു ഖവാജ ആസിഫിന്റെ പോസ്റ്റ്. ഇതിനെതിരെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് ശക്തമായി പ്രതികരിച്ചു. “സമാധാന ചർച്ചകളിൽ നിഷ്പക്ഷ മധ്യസ്ഥനാണെന്ന് അവകാശപ്പെടുന്ന ഒരു രാജ്യത്ത് നിന്ന് ഇത്തരം പ്രകോപനപരമായ പ്രസ്താവനകൾ അംഗീകരിക്കാനാവില്ല” എന്ന് ഇസ്രായേൽ വ്യക്തമാക്കി.
സമാധാന ചർച്ചകൾക്ക് മുന്നോടിയായി ആഗോള എണ്ണ വിപണിയെ ബാധിക്കുന്ന ഹോർമുസ് കടലിടുക്കിലെ എണ്ണനീക്കം തടസ്സപ്പെട്ടതും ആശങ്ക വർദ്ധിപ്പിക്കുന്നു. ഇറാൻ കരാർ ലംഘിക്കുന്നുവെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആരോപിച്ചു. സാധാരണ ദിവസേന 140 കപ്പലുകൾ കടന്നുപോകുന്ന ഈ റൂട്ടിലൂടെ വെടിനിർത്തലിന് ശേഷം വെറും 6 കപ്പലുകൾ മാത്രമാണ് കടന്നുപോയത്.








