അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി, സഹോദരീപുത്രൻ സാഗർ അദാനി എന്നിവർക്കെതിരെയുണ്ടായിരുന്ന സാമ്പത്തിക തട്ടിപ്പും കൈക്കൂലിയും സംബന്ധിച്ച ക്രിമിനൽ കേസുകൾ പൂർണ്ണമായും തള്ളിക്കളഞ്ഞ അമേരിക്കൻ ഫെഡറൽ കോടതി വിധിയോട് പ്രതികരിക്കവെ, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷമായ ആരോപണങ്ങളുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തി. “വിട്ടുവീഴ്ചകൾക്ക് നിർബന്ധിതനായ ഒരു പ്രധാനമന്ത്രി രാജ്യത്തിന്റെ താല്പര്യങ്ങൾ വിറ്റഴിക്കുകയായിരുന്നു, വലിയൊരു വിലയാണ് ഇതിനായി ഇന്ത്യ നൽകേണ്ടിവന്നത്” എന്ന് രാഹുൽ ഗാന്ധി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ കുറിച്ചു. പുറത്തുവന്ന വാർത്തകൾക്കും കോടതി ഉത്തരവുകൾക്കും അപ്പുറം ജനങ്ങൾ കാണാത്ത വലിയൊരു ഒത്തുകളി ഇതിന് പിന്നിൽ നടന്നിട്ടുണ്ടെന്നും ഇതിന്റെ യഥാർത്ഥ വസ്തുത പുറത്തുവരേണ്ടതുണ്ടെന്നും രാഹുൽ ആരോപിച്ചു.
അമേരിക്കയിലെ ഈസ്റ്റേൺ ഡിസ്ട്രിക്റ്റ് ഓഫ് ന്യൂയോർക്ക് ജഡ്ജി നിക്കോളാസ് ഗരാഫിലാണ് യു.എസ് നീതിന്യായ വകുപ്പിന്റെ അപേക്ഷ അംഗീകരിച്ചുകൊണ്ട് അദാനിക്കെതിരെയുള്ള മൂന്ന് പ്രധാന ക്രിമിനൽ കുറ്റങ്ങൾ സ്ഥിരമായി റദ്ദാക്കിയത്. വഞ്ചന, സെക്യൂരിറ്റീസ് തട്ടിപ്പ്, വയർ ഫ്രോഡ് ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് ഒഴിവാക്കപ്പെട്ടത്. മുൻ ജോ ബൈഡൻ ഭരണകൂടത്തിന്റെ അവസാന കാലത്ത് ചുമത്തപ്പെട്ട ഈ കേസുകൾ മുന്നോട്ട് കൊണ്ടുപോകുന്നത് തങ്ങളുടെ നിലവിലെ മുൻഗണനകൾക്ക് നിരക്കുന്നതല്ലെന്ന് യു.എസ് ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റ് കോടതിയെ അറിയിക്കുകയായിരുന്നു. കോടതി തീരുമാനത്തെ വിനയത്തോടെയും ജുഡീഷ്യൽ പ്രക്രിയയോടുള്ള ആദരവോടെയും സ്വാഗതം ചെയ്യുന്നുവെന്നും സത്യത്തിലും നീതിയിലുമുള്ള വിശ്വാസം കാത്തുസൂക്ഷിച്ചതിൽ നന്ദിയുണ്ടെന്നും ഗൗതം അദാനി വ്യക്തമാക്കി.
സൗരോർജ്ജ കരാറുകൾ സ്വന്തമാക്കുന്നതിനായി ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകിയെന്നാരോപിച്ച് നിലനിന്നിരുന്ന തട്ടിപ്പു കേസുകൾ നീതിന്യായ വകുപ്പ് പിൻവലിച്ചതിന് പിന്നിൽ വൻ നയതന്ത്ര ഒത്തുതീർപ്പുകൾ നടന്നിട്ടുണ്ടെന്നാണ് കോൺഗ്രസിന്റെ ആരോപണം. അമേരിക്കയിൽ 10 ബില്യൺ ഡോളറിന്റെ നിക്ഷേപം നടത്താമെന്ന് അദാനി വാഗ്ദാനം ചെയ്തതും ഇരുകൂട്ടരും തമ്മിലുള്ള ചർച്ചകളുമാണ് കേസ് പിൻവലിക്കാൻ ഇടയാക്കിയതെന്ന് മാധ്യമ റിപ്പോർട്ടുകൾ ചൂണ്ടിക്കാണിച്ചാണ് രാഹുൽ ഗാന്ധി കേന്ദ്ര സർക്കാരിനെയും പ്രധാനമന്ത്രിയെയും കടന്നാക്രമിച്ചത്. അതേസമയം, ആരോപണങ്ങൾ അദാനി ഗ്രൂപ്പ് നേരത്തെ തന്നെ നിഷേധിച്ചിട്ടുണ്ടെന്നും ഈ വിധിയിലൂടെ രണ്ട് വർഷത്തോളമായി നിലനിന്നിരുന്ന നിയമപരമായ വലിയൊരു അനിശ്ചിതത്വത്തിനാണ് വിരാമമായിരിക്കുന്നതെന്നും സാമ്പത്തിക വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.










