പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണമാറ്റം ലക്ഷ്യമിട്ട് വമ്പൻ വാഗ്ദാനങ്ങളുമായി ബിജെപി. ‘സങ്കൽപ് പത്ര’ എന്ന് പേരിട്ടിരിക്കുന്ന പ്രകടനപത്രികയിൽ ഏകീകൃത സിവിൽ കോഡ് (UCC), സ്ത്രീകൾക്ക് പ്രതിമാസ ധനസഹായം, നുഴഞ്ഞുകയറ്റക്കാർക്കെതിരെ കർശന നടപടി തുടങ്ങി നിരവധി വിപ്ലവകരമായ പ്രഖ്യാപനങ്ങളാണ് അമിത് ഷാ നടത്തിയത്. 15 വർഷത്തെ തൃണമൂൽ ഭരണത്തിൽ ബംഗാൾ ജനത നിരാശരാണെന്നും യഥാർത്ഥ മാറ്റമാണ് രാജ്യം ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി അധികാരത്തിൽ വന്നാൽ ആറ് മാസത്തിനുള്ളിൽ സംസ്ഥാനത്ത് ഏകീകൃത സിവിൽ കോഡ് (UCC) നടപ്പിലാക്കുമെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട പ്രഖ്യാപനം. കൂടാതെ, അതിർത്തി കടന്നുള്ള നുഴഞ്ഞുകയറ്റത്തോട് വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കുമെന്നും അതിർത്തികൾ പൂർണ്ണമായും സുരക്ഷിതമാക്കുമെന്നും പാർട്ടി വാഗ്ദാനം ചെയ്യുന്നു. സർക്കാർ ജീവനക്കാർക്കായി അധികാരമേറ്റ് 45 ദിവസത്തിനുള്ളിൽ ഏഴാം ശമ്പള കമ്മീഷൻ നടപ്പിലാക്കുമെന്ന ഉറപ്പും പ്രകടനപത്രികയിലുണ്ട്.
സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി സ്ത്രീകൾക്ക് പ്രതിമാസം 3000 രൂപ സാമ്പത്തിക സഹായം നൽകുന്നതിനൊപ്പം സർക്കാർ ജോലികളിലും പോലീസ് സേനയിലും 33 ശതമാനം സംവരണം ഏർപ്പെടുത്തും. കർഷകർക്കായി പിഎം കിസാൻ പദ്ധതി വഴി കേന്ദ്രം നൽകുന്ന 6000 രൂപയ്ക്ക് പുറമെ സംസ്ഥാന വിഹിതമായി 3000 രൂപ കൂടി നൽകും. യുവജനങ്ങൾക്ക് ആശ്വാസമായി തൊഴിലില്ലാത്തവർക്ക് പ്രതിമാസം 3000 രൂപ സഹായധനവും, മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് 15,000 രൂപയും നൽകും. അഴിമതി കാരണം തൊഴിൽ നഷ്ടപ്പെട്ടവർക്ക് പ്രായപരിധിയിൽ 5 വർഷം ഇളവ് നൽകാനും തീരുമാനമുണ്ട്.
ആരോഗ്യ രംഗത്ത് കേന്ദ്രത്തിന്റെ ആയുഷ്മാൻ ഭാരത് പദ്ധതി സംസ്ഥാനത്തെ ആരോഗ്യ പദ്ധതികളുമായി സംയോജിപ്പിച്ച് നടപ്പിലാക്കും. സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതിനായി വന്ദേമാതരം മ്യൂസിയം, രവീന്ദ്രനാഥ ടാഗോറിന്റെ പേരിൽ സാംസ്കാരിക കേന്ദ്രം, ചൈതന്യ മഹാപ്രഭു സ്പിരിച്വൽ സർക്യൂട്ട് എന്നിവ സ്ഥാപിക്കുമെന്നും ബിജെപി ഉറപ്പുനൽകുന്നു. ഏപ്രിൽ 23, 29 തീയതികളിൽ രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന വോട്ടെടുപ്പിന്റെ ഫലം മെയ് 4-ന് പ്രഖ്യാപിക്കും.








