ഇസ്രയേലിനെ നാമാവശേഷമാക്കണമെന്ന പാകിസ്താൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫിന്റെ വിവാദ പരാമർശത്തെത്തുടർന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നു. ലബനനിലെ സൈനിക നീക്കത്തിന്റെ പശ്ചാത്തലത്തിൽ ഇസ്രയേലിനെ കടന്നാക്രമിച്ചുകൊണ്ട് ഖ്വാജ ആസിഫ് പങ്കുവെച്ച പോസ്റ്റ്, അന്താരാഷ്ട്ര തലത്തിൽ കടുത്ത പ്രതിഷേധം ഉയർന്നതോടെ അദ്ദേഹം ഡിലീറ്റ് ചെയ്തു. എന്നാൽ, പോസ്റ്റ് മുക്കിയതുകൊണ്ട് പാക്കിസ്ഥാന്റെ തനിനിറം മാറില്ലെന്ന നിലപാടിലാണ് ഇസ്രയേൽ. പാകിസ്താൻ്റെ വിദ്വേഷ പരാമർശം അങ്ങേയറ്റം പ്രകോപനപരമാണെന്നും ഒരു രാജ്യത്തിന്റെ നാശത്തിനായി ആഹ്വാനം ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്നും ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. പശ്ചിമേഷ്യയിലെ നയതന്ത്ര ചർച്ചകളിൽ നിഷ്പക്ഷമായ നിലപാടെടുക്കാൻ പാകിസ്താന് യോഗ്യതയില്ലെന്നും ഇസ്രയേൽ തുറന്നടിച്ചു.
“ഇസ്രയേലിന്റെ ഉന്മൂലനത്തിനായുള്ള പാകിസ്താൻ പ്രതിരോധ മന്ത്രിയുടെ ആഹ്വാനം അങ്ങേയറ്റം നീചമാണ്” എന്ന് നെതന്യാഹുവിന്റെ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു. സമാധാന ചർച്ചകളിൽ മധ്യസ്ഥത വഹിക്കാൻ പാക്കിസ്ഥാന് യാതൊരു അവകാശവുമില്ലെന്നും തങ്ങളെ നശിപ്പിക്കാൻ നോക്കുന്ന ഭീകരവാദികൾക്കെതിരെ സ്വയം പ്രതിരോധിക്കാൻ ഇസ്രയേലിന് അറിയാമെന്നും പ്രസ്താവനയിൽ വ്യക്തമാക്കുന്നു. പാകിസ്താൻ മന്ത്രിയുടെ വാക്കുകൾ അവരുടെ വിശ്വാസ്യത തകർത്തിരിക്കുകയാണ്. അമേരിക്കയും ഇറാനും തമ്മിലുള്ള നിർണ്ണായക ചർച്ചകൾക്ക് പാകിസ്താൻ വേദിയാകാനിരിക്കെ ഉണ്ടായ ഈ വിവാദം സമാധാന നീക്കങ്ങൾക്ക് കനത്ത തിരിച്ചടിയായി. ഇസ്രയേലിനെ നശിപ്പിക്കുമെന്ന് പരസ്യമായി പറയുന്ന ഒരു രാജ്യത്തെ ചർച്ചകളുടെ ഭാഗമാക്കാൻ കഴിയില്ലെന്ന കർശന നിലപാടിലാണ് ഇസ്രയേൽ. പാകിസ്താൻ്റെ ഈ നയതന്ത്ര പരാജയം ആഗോളതലത്തിൽ തന്നെ ചർച്ചയാവുകയാണ്.










