ന്യൂഡൽഹി : ദേശീയ തലസ്ഥാനത്ത് വൻ സ്ഫോടനങ്ങൾ നടത്താനുള്ള ഭീകരരുടെ പദ്ധതി തകർത്ത് ഡൽഹി പോലീസ്. സംഭവത്തിൽ നാല് ഭീകരരെ ഡൽഹി പോലീസ് സ്പെഷ്യൽ സെൽ അറസ്റ്റ് ചെയ്തു. റിമോട്ട് കണ്ട്രോൾ കളിപ്പാട്ട കാറുകളിൽ സ്ഫോടകവസ്തുക്കൾ ഘടിപ്പിച്ച് ജനക്കൂട്ടത്തിനിടയിൽ സ്ഫോടനം നടത്താനായിരുന്നു ഭീകരർ പദ്ധതിയിട്ടിരുന്നത്.
സുരക്ഷാ പരിശോധനകൾ എളുപ്പത്തിൽ വെട്ടിച്ച് ആക്രമണം നടത്താനാണ് ഭീകരർ കളിപ്പാട്ട കാറുകളിൽ ബോംബ് വയ്ക്കാൻ പദ്ധതി ഇട്ടിരുന്നത്. മഹാരാഷ്ട്ര, ഒഡീഷ, ബിഹാർ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് പിടിയിലായ നാല് ഭീകരർ. താനെയിൽ നിന്നുള്ള വെൽഡർ ആയ മുസൈബ് അഹമ്മദ്, മുംബൈയിൽ നിന്നുള്ള വിദ്യാർത്ഥി ആയ മുഹമ്മദ് ഹമ്മദ്, ഭുവനേശ്വറിൽ നിന്നുള്ള സെക്യൂരിറ്റി ഗാർഡ് ഷെയ്ഖ് ഇമ്രാൻ, ബിഹാറിലെ കത്തിഹാറിൽ നിന്നുള്ള പ്ലംബർ ആയ മുഹമ്മദ് സൊഹൈൽ എന്നിവരാണ് അറസ്റ്റിലായിട്ടുള്ളത് എന്ന് പോലീസ് വ്യക്തമാക്കി. ചെങ്കോട്ട, ഇന്ത്യ ഗേറ്റ് തുടങ്ങിയ തന്ത്രപ്രധാനമായ സ്ഥലങ്ങൾ ആണ് ഇവർ ലക്ഷ്യമിട്ടിരുന്നതെന്ന് പോലീസ് അറിയിച്ചു.
പിടിയിലായവരിൽ പ്രധാനിയായ ഷെയ്ഖ് ഇമ്രാൻ 2025 ഡിസംബറിൽ ചെങ്കോട്ടയും ഇന്ത്യ ഗേറ്റും സന്ദർശിച്ച് നിരീക്ഷണം നടത്തിയിരുന്നു. ചെങ്കോട്ടയ്ക്ക് മുകളിൽ കറുത്ത പതാക ഉയർത്തുന്നതിന്റെ ഫോട്ടോകൾ ഇവർ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. റിമോട്ട് കൺട്രോൾ വഴി പ്രവർത്തിക്കുന്ന രണ്ട് കളിപ്പാട്ട കാറുകൾ പോലീസ് ഇവരിൽ നിന്ന് കണ്ടെടുത്തു. ഇവയിൽ ഐ.ഇ.ഡി ഘടിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു സംഘം. ‘ജിഹാദ്’ പ്രവർത്തനങ്ങൾക്കായി ക്യു.ആർ കോഡുകളും ബാങ്ക് അക്കൗണ്ടുകളും ഉപയോഗിച്ച് ഇവർ പണം സമാഹരിച്ചിരുന്നതായും സ്പെഷ്യൽ സെൽഡെപ്യൂട്ടി പോലീസ് കമ്മീഷണർ പ്രവീൺ കുമാർ ത്രിപാഠി അറിയിച്ചു. “ഘസ്‌വ-ഇ-ഹിന്ദ്” പോലുള്ള വിവരണങ്ങൾ ഇവർ പ്രചരിപ്പിച്ചിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.






