ചെന്നൈ : വ്യാജരേഖകൾ ചമച്ച് തെറ്റായ വിലാസത്തിൽ ഇന്ത്യൻ പാസ്‌പോർട്ട് സംഘടിപ്പിച്ച കേസിൽ അധോലോക കുറ്റവാളി ഛോട്ടാ രാജന് ഏഴ് വർഷം തടവും 55,000 രൂപ പിഴയും ശിക്ഷ വിധിച്ച് ചെന്നൈയിലെ പ്രത്യേക സിബിഐ കോടതി. വിജയ് കദം എന്ന വ്യാജ പേരിൽ ചെന്നൈ റീജിയണൽ പാസ്‌പോർട്ട് ഓഫീസിൽ നിന്ന് വ്യാജ രേഖകൾ സമർപ്പിച്ച് പാസ്‌പോർട്ട് നേടിയെന്ന കേസ്സിലാണ് കോടതി ഈ നിർണ്ണായക വിധി പുറപ്പെടുവിച്ചത്. ചതി, വ്യാജരേഖ ചമയ്ക്കൽ, തട്ടിപ്പ് എന്നീ കുറ്റകൃത്യങ്ങൾ പ്രകാരമാണ് ഛോട്ടാ രാജനെതിരെ സിബിഐ കേസ് രജിസ്റ്റർ ചെയ്തിരുന്നത്. നിലവിൽ മറ്റ് കേസുകളിലെ ശിക്ഷയുടെ ഭാഗമായി ന്യൂഡൽഹിയിലെ തിഹാർ ജയിലിലാണ് ഇയാൾ തടവിൽ കഴിയുന്നത്.
വ്യാജ സ്കൂൾ ട്രാൻസ്ഫർ സർട്ടിഫിക്കറ്റ്, റേഷൻ കാർഡ്, ഡിമാൻഡ് ഡ്രാഫ്റ്റ് തുടങ്ങിയ വ്യാജരേഖകൾ ഉപയോഗിച്ചാണ് രാജേന്ദ്ര സദാശിവ് നികൽജെ എന്ന ഛോട്ടാ രാജൻ തന്റെ യഥാർത്ഥ വിവരങ്ങൾ മറച്ചുവെച്ച് പാസ്‌പോർട്ട് കൈക്കലാക്കിയത്. 2002 മാർച്ച് 19-നാണ് സിബിഐ ഈ കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് ദീർഘകാല അന്വേഷണത്തിന് ശേഷം 2004 ജനുവരി 22-ന് സിബിഐ കുറ്റപത്രം സമർപ്പിച്ചു. നീണ്ട 22 വർഷത്തെ നിയമപോരാട്ടങ്ങൾക്കൊടുവിലാണ് ഇപ്പോൾ കേസിൽ അന്തിമ വിധി വന്നിരിക്കുന്നത്. ഒരിക്കൽ അധോലോക തലവൻ ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത അനുയായിയും പിന്നീട് പ്രധാന എതിരാളിയുമായി മാറിയ ഛോട്ടാ രാജന്റെ പശ്ചാത്തലം കൂടെ പരിഗണിച്ചാണ് കർശന ശിക്ഷാ നടപടികൾ കോടതി വിധിച്ചത്.








