ടാറ്റാ കൺസൾട്ടൻസി സർവീസസുമായി (ടിസിഎസ്) ബന്ധപ്പെട്ട ബിപിഒയിൽ അരങ്ങേറിയ ലൈംഗികാതിക്രമവും നിർബന്ധിത മതപരിവർത്തനവും ഉൾപ്പെടെയുള്ള ഗുരുതരമായ കേസുകളിൽ മുഖ്യപ്രതിയായ നിദ ഖാനെ കമ്പനി സസ്പെൻഡ് ചെയ്തു. ഒളിവിൽ കഴിയുന്ന നിദ ഖാന് അയച്ച സസ്പെൻഷൻ കത്ത് പുറത്തുവന്നതോടെയാണ് ടിസിഎസിന്റെ ഔദ്യോഗിക നടപടി വ്യക്തമായത്. നിദ ഖാനെതിരെ റിപ്പോർട്ട് ചെയ്യപ്പെട്ടത് അതീവ ഗുരുതരമായ വിഷയമാണെന്നും അന്വേഷണ വിധേയമായി സസ്പെൻഷൻ പ്രാബല്യത്തിൽ വന്നതായും കമ്പനി അറിയിച്ചു. നെറ്റ്‌വർക്ക് ആക്‌സസ് റദ്ദാക്കിയ അധികൃതർ, പക്കലുള്ള കമ്പനി രേഖകളും ലാപ്ടോപ്പും ഉൾപ്പെടെയുള്ളവ തിരിച്ചേൽപ്പിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.
നാസിക്കിലെ ഈ ടിസിഎസ് ബിപിഒ യൂണിറ്റിൽ നടന്നത് അതിഭീകരമായ സംഭവങ്ങളാണെന്നാണ് പുറത്തുവരുന്ന പരാതികൾ സൂചിപ്പിക്കുന്നത്. 18 മുതൽ 25 വയസ്സ് വരെയുള്ള ഹിന്ദു യുവതികളെ ലക്ഷ്യമിട്ട് ഒരു സംഘം തന്നെ ഇവിടെ പ്രവർത്തിച്ചിരുന്നു. ഇതുവരെ ഒൻപതോളം എഫ്ഐആറുകൾ ഇവർക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഹിന്ദു ദൈവങ്ങളെ അധിക്ഷേപിക്കുക, യുവതികളെ നിർബന്ധിച്ച് മാംസാഹാരം കഴിപ്പിക്കുക, മതപരമായ ചിഹ്നങ്ങൾ ഉപയോഗിക്കുന്നത് തടയുക, പ്രത്യേക മതവിശ്വാസം പിന്തുടരാൻ സമ്മർദ്ദം ചെലുത്തുക എന്നിങ്ങനെ നടുക്കുന്ന ആരോപണങ്ങളാണ് പരാതിയിലുള്ളത്. ഒരു പുരുഷ ജീവനക്കാരനും മതപരമായ പീഡനം നേരിട്ടതായി പരാതി നൽകിയിട്ടുണ്ട്.
മുഖ്യപ്രതിയായ നിദ ഖാൻ നിലവിൽ ഒളിവിലാണ്. ഇവരെ കണ്ടെത്താനുള്ള ശ്രമം നാസിക് പോലീസ് ഊർജ്ജിതമാക്കി. നിദയുടെ ഭർത്താവിനെ പോലീസ് ചോദ്യം ചെയ്തതിൽ നിന്നും ഇവരുടെ ഒളിത്താവളത്തെക്കുറിച്ച് നിർണ്ണായക സൂചനകൾ ലഭിച്ചിട്ടുണ്ട്. അതേസമയം, കേസ് കെട്ടിച്ചമച്ചതാണെന്നും രാഷ്ട്രീയ പ്രേരിതമാണെന്നുമാണ് നിദ ഖാന്റെ മാതാപിതാക്കളുടെ വാദം. നിദ ഖാൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷ നാസിക് കോടതി ഇന്ന് പരിഗണിക്കും. മഹാരാഷ്ട്ര സംസ്ഥാന വനിതാ കമ്മീഷൻ നിയോഗിച്ച വസ്തുതാന്വേഷണ സമിതിയും നാസിക്കിൽ തെളിവെടുപ്പ് തുടരുകയാണ്. ടിസിഎസ് പോലുള്ള ഒരു പ്രമുഖ സ്ഥാപനത്തിന്റെ കീഴിൽ ഇത്തരം മാഫിയാ പ്രവർത്തനങ്ങൾ നടന്നത് ഐടി മേഖലയെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. പ്രതികളെ പിടികൂടാൻ പ്രത്യേക സംഘത്തെ തന്നെ നാസിക് പോലീസ് നിയോഗിച്ചിട്ടുണ്ട്.











