ശ്രീനഗർ : ജമ്മു കശ്മീരിലെ ഉധംപുരിൽ തിങ്കളാഴ്ച രാവിലെ ഉണ്ടായ ദാരുണമായ ബസ് അപകടത്തിൽ മരിച്ചവരുടെ എണ്ണം 21 ആയി ഉയർന്നു. രാംനഗറിൽ നിന്ന് ഉധംപുരിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് നിയന്ത്രണം വിട്ട് താഴേക്ക് മറിയുകയായിരുന്നു. 61 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദുരന്തത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതി ദ്രൗപതി മുർമു, ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള എന്നിവർ അനുശോചനം രേഖപ്പെടുത്തി.പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് മരിച്ചവരുടെ കുടുംബങ്ങൾക്ക് 2 ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും ധനസഹായം പ്രഖ്യാപിച്ചു.
തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെ ഉധംപുരിലെ രാംനഗർ മേഖലയിലുള്ള കഗോർട്ട് ഗ്രാമത്തിന് സമീപമാണ് അപകടമുണ്ടായത്. കുത്തനെയുള്ള മലയോര പാതയിലെ വളവ് തിരിയുന്നതിനിടെ ഡ്രൈവർക്ക് ബസ്സിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും 100 മീറ്റർ താഴ്ചയുള്ള കൊക്കയിലേക്ക് മറിയുകയുമായിരുന്നു. അപകടസമയത്ത് ആ വഴി വന്ന കരസേനയുടെ ഒരു വാഹനവ്യൂഹമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.
കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തുന്നുണ്ട്. പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ അദ്ദേഹം ജില്ലാ കളക്ടറുമായി നിരന്തരം സമ്പർക്കം പുലർത്തുന്നു. കഴിഞ്ഞ ദിവസം രജൗരി ജില്ലയിലും സമാനമായ രീതിയിൽ ടെമ്പോ ട്രാവലർ മറിഞ്ഞ് ഉണ്ടായ അപകടത്തിൽ 18 പേർക്ക് പരിക്കേറ്റിരുന്നു.









