ഡിജിറ്റൽ ഇടപാടുകൾ നടത്തുന്നവർക്ക് വലിയ ആശ്വാസവുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. മ്യൂച്വൽ ഫണ്ട് സിപ്പുകൾ (SIP), ഇൻഷുറൻസ് പ്രീമിയങ്ങൾ, ക്രെഡിറ്റ് കാർഡ് ബില്ലുകൾ, ഒടിടി സബ്സ്ക്രിപ്ഷനുകൾ തുടങ്ങിയ ആവർത്തന പേയ്‌മെന്റുകൾക്കുള്ള (Recurring Payments) നിയന്ത്രണങ്ങളിലാണ് ആർബിഐ ഇളവ് വരുത്തിയത്. പുതിയ ഉത്തരവ് പ്രകാരം, 15,000 രൂപ വരെയുള്ള ഓട്ടോ-ഡെബിറ്റ് ഇടപാടുകൾക്ക് ഇനി ഓരോ തവണയും ഒടിപി (OTP) നൽകേണ്ടതില്ല. ഇതോടെ പേയ്‌മെന്റുകൾ കൂടുതൽ വേഗത്തിലാവുകയും സാങ്കേതിക കാരണങ്ങളാൽ ഇടപാടുകൾ പരാജയപ്പെടുന്നത് കുറയുകയും ചെയ്യും.
നേരത്തെ കുറഞ്ഞ തുകകൾക്ക് പോലും ഒടിപി നിർബന്ധമായിരുന്നതിനാൽ പലപ്പോഴും നെറ്റ്‌വർക്ക് പ്രശ്നങ്ങൾ മൂലമോ ഒടിപി വൈകുന്നത് മൂലമോ പേയ്‌മെന്റുകൾ മുടങ്ങുന്ന അവസ്ഥയുണ്ടായിരുന്നു. എന്നാൽ ഇനി മുതൽ ഒരു തവണ മാൻഡേറ്റ് (Mandate) രജിസ്റ്റർ ചെയ്താൽ നിശ്ചിത പരിധി വരെയുള്ള തുകകൾ തനിയെ അക്കൗണ്ടിൽ നിന്ന് ഡെബിറ്റ് ചെയ്യപ്പെടും. ഇൻഷുറൻസ് പ്രീമിയം, ക്രെഡിറ്റ് കാർഡ് ബില്ലുകൾ, മ്യൂച്വൽ ഫണ്ട് സബ്സ്ക്രിപ്ഷനുകൾ എന്നിവയ്ക്കുള്ള പരിധി ഒരു ലക്ഷം രൂപ വരെയായും ആർബിഐ ഉയർത്തിയിട്ടുണ്ട്. വലിയ തുകകൾ അടയ്ക്കാനുള്ളവർക്ക് ഇത് വലിയ ആശ്വാസമാകും.
ഒടിപി ഒഴിവാക്കിയെങ്കിലും സുരക്ഷാ കാര്യങ്ങളിൽ ആർബിഐ വിട്ടുവീഴ്ച ചെയ്തിട്ടില്ല. ആദ്യതവണ ഓട്ടോ-പേ സെറ്റ് ചെയ്യുമ്പോൾ ഉപഭോക്താവിന്റെ അനുമതിയും ഒടിപി വെരിഫിക്കേഷനും നിർബന്ധമാണ്. കൂടാതെ, അക്കൗണ്ടിൽ നിന്ന് പണം ഈടാക്കുന്നതിന് മുൻപായി ബാങ്കുകൾ ഉപഭോക്താവിന് പ്രീ-ഡെബിറ്റ് അലർട്ട് (Pre-debit alert) നൽകണം. തുക, ആർക്കാണ് പണം നൽകുന്നത് തുടങ്ങിയ വിവരങ്ങൾ ഇതിലുണ്ടാകും. പണം പിൻവലിച്ച ശേഷവും കൺഫർമേഷൻ മെസ്സേജ് ലഭിക്കും. ആവശ്യമില്ലാത്ത സബ്സ്ക്രിപ്ഷനുകൾ ഉണ്ടെങ്കിൽ അവ റദ്ദാക്കാനും ഉപഭോക്താക്കൾക്ക് അധികാരമുണ്ടാകും.
ഈ മാറ്റം പ്രാബല്യത്തിൽ വരുന്നതോടെ ഇൻഷുറൻസ് കൃത്യസമയത്ത് അടയ്ക്കാത്തത് മൂലമുള്ള പോളിസി ലാപ്‌സുകൾ, ക്രെഡിറ്റ് കാർഡ് പിഴകൾ എന്നിവ ഒഴിവാക്കാൻ സാധിക്കും. യാത്രയിലായിരിക്കുമ്പോഴോ ഉറക്കത്തിലായിരിക്കുമ്പോഴോ ഒടിപി നൽകാൻ കഴിയാത്ത സാഹചര്യത്തിലും ഇനി ഇടപാടുകൾ തടസ്സപ്പെടില്ല. അതേസമയം, നിങ്ങളുടെ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുള്ള പഴയ സബ്സ്ക്രിപ്ഷനുകളും ഓട്ടോ-പേ മാൻഡേറ്റുകളും കൃത്യമായി പരിശോധിക്കണമെന്നും ആർബിഐ ഓർമ്മിപ്പിക്കുന്നു. ഡിജിറ്റൽ പേയ്‌മെന്റ് രംഗത്ത് വലിയൊരു വിപ്ലവത്തിനാണ് ഈ നീക്കത്തിലൂടെ റിസർവ് ബാങ്ക് തുടക്കമിടുന്നത്.










