ജയിലിനുള്ളിലിരുന്ന് ഭീകരവാദ പ്രവർത്തനങ്ങൾക്കും തീവ്രവാദ റിക്രൂട്ട്‌മെന്റിനും നേതൃത്വം നൽകിയ ലഷ്കർ-ഇ-തൊയ്ബ ഭീകരൻ തടിയന്റവിട നസീർ ഉൾപ്പെടെ ഏഴ് പേർക്ക് ഏഴ് വർഷം കഠിനതടവ്. ബെംഗളൂരുവിൽ സ്ഫോടനങ്ങൾക്കും ഭീകരാക്രമണങ്ങൾക്കും പദ്ധതിയിട്ടെന്ന കേസിൽ എൻഐഎ പ്രത്യേക കോടതിയുടേതാണ് വിധി. പ്രതികൾ കുറ്റസമ്മതം നടത്തിയതിനെത്തുടർന്നാണ് ശിക്ഷാ വിധി വേഗത്തിലായത്. തടിയന്റവിട നസീറിന് പുറമെ മുഹമ്മദ് ഫൈസൽ റബ്ബാനി, സാഹിദ് തബ്രേസ്, സയ്യിദ് സുഹൈൽ ഖാൻ, സയ്യിദ് മുദസിർ പാഷ, മുഹമ്മദ് ഉമർ, സൽമാൻ ഖാൻ എന്നിവരെയാണ് ശിക്ഷിച്ചത്. ഏഴ് വർഷം തടവിന് പുറമെ പ്രതികൾക്ക് 48,000 രൂപ വീതം പിഴയും കോടതി ചുമത്തിയിട്ടുണ്ട്.
ബംഗളൂരുവിലെ പരപ്പന അഗ്രഹാര സെൻട്രൽ ജയിൽ കേന്ദ്രീകരിച്ച് അതീവ രഹസ്യമായാണ് ലഷ്കർ-ഇ-തൊയ്ബയുടെ ഗൂഢാലോചന നടന്നതെന്ന് എൻഐഎ കണ്ടെത്തി. വിവിധ കേസുകളിൽ ജയിലിൽ കഴിയുന്ന യുവാക്കളെ സ്വാധീനിച്ച് തീവ്രവാദ ആശയങ്ങൾ പ്രചരിപ്പിക്കുകയും അവരെ ഭീകരവാദ പ്രവർത്തനങ്ങളിലേക്ക് റിക്രൂട്ട് ചെയ്യുകയുമായിരുന്നു നസീറിന്റെ ലക്ഷ്യം. ജയിലിനെ ഒരു റിക്രൂട്ട്‌മെന്റ് കേന്ദ്രമാക്കി മാറ്റി ലഷ്കർ-ഇ-തൊയ്ബയുടെ നെറ്റ്‌വർക്ക് വ്യാപിപ്പിക്കാനായിരുന്നു ഇവർ പദ്ധതിയിട്ടിരുന്നത്. 2023 ജൂലൈയിൽ ബെംഗളൂരു സിറ്റി പോലീസിന്റെ ക്രൈംബ്രാഞ്ച് വിഭാഗമാണ് നഗരത്തിൽ സ്ഫോടനങ്ങൾ ലക്ഷ്യമിട്ട് സൂക്ഷിച്ച ആയുധങ്ങളും സ്ഫോടക വസ്തുക്കളും പിടികൂടി ഈ സംഘത്തെ തകർത്തത്. തുടർന്ന് ഗൂഢാലോചനയുടെ വ്യാപ്തി കണക്കിലെടുത്ത് കേസ് എൻഐഎ ഏറ്റെടുക്കുകയായിരുന്നു.
ജയിൽ മാറ്റത്തിനിടെയോ കോടതിയിലേക്ക് കൊണ്ടുപോകുന്ന വഴിയോ നസീറിനെ മോചിപ്പിക്കാനുള്ള സമാന്തര പദ്ധതിയും പ്രതികൾ തയ്യാറാക്കിയിരുന്നു. ആയുധ നിയമം, സ്ഫോടകവസ്തു നിയമം, യുഎപിഎ തുടങ്ങിയ ഗുരുതര വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയത്. കേസിലെ മറ്റൊരു പ്രതിയായ സൽമാൻ ഖാനെ റുവാണ്ടയിൽ നിന്ന് കൈമാറിയാണ് ഇന്ത്യയിലെത്തിച്ചത്. കേസിലെ മുഖ്യ ആസൂത്രകരിൽ ഒരാളായ ജുനൈദ് അഹമ്മദ് ഇപ്പോഴും ഒളിവിലാണ്. ജയിലുകൾ തീവ്രവാദ റിക്രൂട്ട്‌മെന്റ് കേന്ദ്രങ്ങളാകുന്നത് തടയാൻ കർശന നടപടികൾ വേണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. തടിയന്റവിട നസീർ ഉൾപ്പെടെയുള്ള കുപ്രസിദ്ധ ഭീകരർക്ക് കോടതി ശിക്ഷ വിധിച്ചത് തീവ്രവാദ വിരുദ്ധ പോരാട്ടത്തിൽ വലിയ വിജയമായാണ് എൻഐഎ കാണുന്നത്.











