പഹൽഗാം ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച എൻ. രാമചന്ദ്രന്റെ സ്മരണയ്ക്ക് മുന്നിൽ വിങ്ങലോടെ നാട്. ആക്രമണത്തിന്റെ ഒന്നാം വാർഷികത്തിൽ എറണാകുളം ഇടപ്പള്ളി ദേവൻകുളങ്ങര ജംഗ്ഷനിൽ നടന്ന ചടങ്ങിൽ നൂറുകണക്കിന് ആളുകളാണ് രാമചന്ദ്രന് ശ്രദ്ധാഞ്ജലി അർപ്പിക്കാൻ എത്തിയത്. ചടങ്ങിൽ രാമചന്ദ്രന്റെ ഭാര്യ ഷീലയും മകൾ ആരതിയും പങ്കെടുത്തു. ഭീകരതയോടുള്ള ഭാരതത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാടിലും പാകിസ്ഥാന് നൽകിയ ശക്തമായ തിരിച്ചടിയിലും അഭിമാനിക്കുന്നതായി രാമചന്ദ്രന്റെ മകൾ ആരതി പറഞ്ഞു.
പഹൽഗാമിൽ മതം നോക്കി ഹിന്ദുക്കളെ ലക്ഷ്യമിട്ട് നടത്തിയ ആ ഭീരുത്വപരമായ ആക്രമണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഭാരതം നൽകിയ മറുപടി ലോകത്തിന് തന്നെ മാതൃകയാണെന്ന് ആരതി വ്യക്തമാക്കി. ‘ഓപ്പറേഷൻ സിന്ദൂർ’, ‘ഓപ്പറേഷൻ മഹാദേവ്’ എന്നിവയിലൂടെ ഭീകരവാദത്തിന്റെ വേരറുക്കാൻ സൈന്യത്തിന് കഴിഞ്ഞു. ഒരു വർഷത്തിന് ശേഷം ഇവിടെ നിൽക്കുമ്പോൾ കൂടുതൽ കരുത്തുള്ള ഒരു ഭാരതത്തെയാണ് താൻ കാണുന്നതെന്നും ഒരു ഭാരതീയ എന്ന നിലയിൽ താൻ ഇതിൽ അഭിമാനിക്കുന്നുവെന്നും ആരതി പറഞ്ഞു. ഭീകരതയോട് ഭാരതം പുലർത്തുന്ന ‘സീറോ ടോളറൻസ്’ നയം ലോകത്തിന് വ്യക്തമായ സന്ദേശമാണ് നൽകുന്നതെന്ന് അവർ കൂട്ടിച്ചേർത്തു
ആയിരം മുറിവുകളേൽപ്പിച്ച് ഭാരതത്തെ തകർക്കുമെന്ന് വീമ്പിളക്കുന്ന പാകിസ്താൻ്റേത് മോഹങ്ങൾ ഒരിക്കലും നടപ്പിലാകില്ലെന്ന് ആരതി ഓർമ്മിപ്പിച്ചു. രാജ്യത്തെ വിഭജിക്കാനും കലാപങ്ങൾ ഉണ്ടാക്കാനുമാണ് ഭീകരർ ശ്രമിച്ചതെങ്കിലും ഭാരതം ഇന്ന് കൂടുതൽ ഐക്യത്തോടെയും കരുത്തോടെയുമാണ് മുന്നോട്ട് പോകുന്നത്. രാമചന്ദ്രന്റെ ഛായാചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തിയ ചടങ്ങിൽ വൈകാരികമായ രംഗങ്ങളാണ് അരങ്ങേറിയത്. ഭീകരവാദികൾക്ക് ഇന്ത്യ നൽകിയ പ്രഹരം ഓരോ രക്തസാക്ഷിയുടെയും കുടുംബത്തിന് നൽകുന്ന ആശ്വാസം വലുതാണെന്നും വരും തലമുറയ്ക്കായി സുരക്ഷിതമായ ഒരു രാജ്യം പടുത്തുയർത്താൻ ഇത്തരം ധീരമായ നടപടികൾ അനിവാര്യമാണെന്നും ചടങ്ങിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.










