ന്യൂഡൽഹി : ഇന്ത്യയിലെ പ്രമേഹരോഗികളുടെ എണ്ണം ക്രമാതീതമായി വർധിച്ചുകൊണ്ടിരിക്കെ, ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളും ഗോവയും രാജ്യത്തെ പ്രധാന ‘ഡയബറ്റിസ് ഹോട്ട്‌സ്‌പോട്ടുകൾ’ ആണെന്ന് കണ്ടെത്തൽ. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ICMR) നടത്തിയ ഏറ്റവും പുതിയ പഠനങ്ങൾ പ്രകാരം ഗോവ, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും ഉയർന്ന പ്രമേഹ നിരക്ക് രേഖപ്പെടുത്തിയിരിക്കുന്നത്. ഏറ്റവും ഉയർന്ന നിരക്ക് ഗോവയിലാണ്. (26.4%) ആണ് സംസ്ഥാനത്തെ പ്രമേഹ നിരക്ക്, അതായത് ഗോവയിലെ നാലിൽ ഒരാൾക്ക് പ്രമേഹമുണ്ട്. തമിഴ്‌നാട്ടിൽ 22.7%, കേരളത്തിൽ ഏകദേശം 20%-ത്തിന് മുകളിൽ എന്നിങ്ങനെയാണ് പ്രമേഹ നിരക്ക്.
ഭക്ഷണരീതിയിലെ മാറ്റങ്ങൾ, നഗരവൽക്കരണവും ജീവിതശൈലിയും, അമിതഭാരവും പൊണ്ണത്തടിയും എന്നിവയാണ് ഈ സംസ്ഥാനങ്ങളിൽ പ്രമേഹ നിരക്ക് കൂടുന്നതിന് കാരണമായി ഐസിഎംആർ വിലയിരുത്തുന്നത്. തമിഴ്‌നാട്, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിൽ ഉയർന്ന അളവിൽ കാർബോഹൈഡ്രേറ്റ് (പ്രത്യേകിച്ച് തവിട് നീക്കിയ വെള്ള അരി) അടങ്ങിയ ഭക്ഷണം കഴിക്കുന്നത് പ്രമേഹ സാധ്യത വർദ്ധിപ്പിക്കുന്നു. കൂടാതെ വ്യായാമക്കുറവും ഇരുന്നുള്ള ജോലികളും പ്രമേഹം വർദ്ധിപ്പിക്കാൻ കാരണമാകുന്നുണ്ട്. ICMR-INDIAB പഠനമനുസരിച്ച്, പ്രമേഹ നിരക്ക് കൂടുതലുള്ള സംസ്ഥാനങ്ങളിൽ ആളുകളുടെ അരക്കെട്ടിന്റെ വണ്ണം കൂടുതലായി കാണപ്പെടുന്നു. ഇത്തരം സാഹചര്യങ്ങളിൽ ഭക്ഷണക്രമത്തിൽ മാറ്റം വരുത്തുകയാണ് ഏറ്റവും പ്രധാനമെന്ന് ഡോക്ടർമാർ നിർദ്ദേശിക്കുന്നു.









