ഇന്ത്യൻ ഫോട്ടോജേർണലിസത്തെ ലോകനിലവാരത്തിലേക്ക് ഉയർത്തിയ ഇതിഹാസ ഫോട്ടോഗ്രാഫർ രഘു റായ് അന്തരിച്ചു. പ്രോസ്റ്റേറ്റ് ക്യാൻസറിനെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹത്തിന് പിന്നീട് ആമാശയത്തിലേക്കും മസ്തിഷ്കത്തിലേക്കും രോഗം പടരുകയായിരുന്നു. 1942 ഡിസംബർ 18-ന് അവിഭക്ത ഇന്ത്യയിലെ ജാങ് എന്ന സ്ഥലത്താണ് അദ്ദേഹം ജനിച്ചത്.
1960-കളുടെ പകുതിയോടെ ഫോട്ടോഗ്രഫിയിൽ ചുവടുവെച്ചു. ‘ദി സ്റ്റേറ്റ്‌സ്മാൻ’ പത്രത്തിൽ സ്റ്റാഫ് ഫോട്ടോഗ്രാഫറായാണ് തുടക്കം. പിന്നീട് ‘ഇന്ത്യ ടുഡേ’യിൽ ഫോട്ടോഗ്രഫി ഡയറക്ടറായും സേവനമനുഷ്ഠിച്ചു. പ്രശസ്ത ഫ്രഞ്ച് ഫോട്ടോഗ്രാഫർ ഹെൻറി കാർട്ടിയർ ബ്രെസ്സന്റെ ശിക്ഷണത്തിൽ വളർന്ന രഘു റായ്, അദ്ദേഹത്തിന്റെ ശുപാർശ പ്രകാരം 1977-ൽ ലോകത്തെ ഏറ്റവും അഭിമാനകരമായ ‘മെഗ്നം ഫോട്ടോസി’ൽ അംഗമായി.
ആധുനിക ഇന്ത്യയുടെ ‘വിഷ്വൽ റെക്കോർഡ്’ എന്നാണ് രഘു റായിയുടെ ചിത്രങ്ങൾ അറിയപ്പെടുന്നത്. ഭോപ്പാൽ ദുരന്തത്തിന്റെ നടുക്കുന്ന ചിത്രങ്ങൾ ലോകത്തിന് മുന്നിലെത്തിച്ചത് അദ്ദേഹമായിരുന്നു. മദർ തെരേസ, ഇന്ദിര ഗാന്ധി തുടങ്ങിയ വ്യക്തിത്വങ്ങളുടെ ഹൃദയസ്പർശിയായ ചിത്രങ്ങളും അദ്ദേഹം പകർത്തിയിട്ടുണ്ട്. ബംഗ്ലാദേശ് വിമോചന യുദ്ധകാലത്തെ ചിത്രങ്ങൾക്ക് 1972-ൽ പത്മശ്രീ നൽകി രാജ്യം ആദരിച്ചു.
1992-ൽ അമേരിക്കയിൽ ‘ഫോട്ടോഗ്രാഫർ ഓഫ് ദി ഇയർ’ ആയി തിരഞ്ഞെടുക്കപ്പെട്ടു. 2019-ൽ അക്കാദമി ഡെസ് ബ്യൂക്സ്-ആർട്സ് ഫോട്ടോഗ്രഫി അവാർഡും അദ്ദേഹം നേടി. 2017-ൽ കേന്ദ്ര വാർത്താവിനിമയ മന്ത്രാലയം അദ്ദേഹത്തിന് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് നൽകി.











