ആഗോള റെയിൽവേ ഭൂപടത്തിൽ വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി ഭാരതം. വിദേശ രാജ്യങ്ങളുടെ സാങ്കേതിക സഹായമില്ലാതെ ഭാരതം സ്വന്തമായി വികസിപ്പിച്ചെടുത്ത ആദ്യ ‘സ്വദേശി’ ബുള്ളറ്റ് ട്രെയിൻ 2027-ഓടെ പാളത്തിലിറങ്ങും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘ആത്മനിർഭർ ഭാരത്’ സങ്കൽപ്പത്തിന് കരുത്തുപകരുന്ന ഈ പദ്ധതി, വിദേശ സാങ്കേതികവിദ്യയെ ആശ്രയിക്കുന്ന പഴയ രീതിയിൽ നിന്നുള്ള ഇന്ത്യയുടെ വമ്പൻ കുതിച്ചുചാട്ടമാണ്. മുംബൈ-അഹമ്മദാബാദ് ഹൈസ്പീഡ് റെയിൽവേ ഇടനാഴിയിലാണ് ഈ അത്യാധുനിക ട്രെയിൻ സർവീസ് നടത്തുക. ജപ്പാന്റെ ഷിൻകാൻസെൻ സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കി തുടങ്ങിയ പദ്ധതിയിൽ, ഭാരതീയ എഞ്ചിനീയറിംഗിന്റെ കരുത്തിൽ നിർമ്മിച്ച ‘വന്ദേ ബുള്ളറ്റ്’ (B28) ട്രെയിൻസെറ്റുകൾ കൂടി എത്തുന്നതോടെ രാജ്യം അഭിമാന നിമിഷത്തിനാണ് സാക്ഷ്യം വഹിക്കാൻ പോകുന്നത്.
ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയും (ICF) പൊതുമേഖലാ സ്ഥാപനമായ ബിഇഎംഎല്ലും (BEML) സംയുക്തമായാണ് ബുള്ളറ്റ് ട്രെയിനിന്റെ രൂപകൽപ്പനയും നിർമ്മാണവും നിർവ്വഹിക്കുന്നത്. 2024-ൽ ബിഇഎംഎല്ലിന് ലഭിച്ച 866 കോടി രൂപയുടെ കരാർ പ്രകാരം ട്രെയിനുകളുടെ പ്രോട്ടോടൈപ്പ് നിർമ്മാണം ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. ഭാരതത്തിന്റെ കാലാവസ്ഥയ്ക്കും ഭൂപ്രകൃതിക്കും അനുയോജ്യമായ രീതിയിലാണ് ഇതിന്റെ നിർമ്മാണം. കടുത്ത ചൂട്, പൊടിപടലങ്ങൾ, കനത്ത മഴ എന്നിവയെ പ്രതിരോധിക്കാനും -5 ഡിഗ്രി മുതൽ 50 ഡിഗ്രി സെൽഷ്യസ് വരെയുള്ള താപനിലയിൽ സുഗമമായി പ്രവർത്തിക്കാനും ഈ ട്രെയിനുകൾക്ക് സാധിക്കും. മണിക്കൂറിൽ 280 കിലോമീറ്റർ വേഗതയിൽ കുതിക്കാൻ ശേഷിയുള്ള ട്രെയിൻ, യാത്രക്കാരുടെ സുരക്ഷയ്ക്കും സൗകര്യത്തിനും മുൻഗണന നൽകിയാണ് വിഭാവനം ചെയ്തിരിക്കുന്നത്.
2026 അവസാനമോ 2027 ആദ്യമോ ട്രെയിനിന്റെ ആദ്യഘട്ട പരീക്ഷണങ്ങൾ പൂർത്തിയാകും. തുടർന്ന് 2027 ആഗസ്റ്റ് മാസത്തിൽ, രാജ്യത്തിന്റെ സ്വതന്ത്ര്യലബ്ധിയുടെ എൺപതാം വാർഷിക ആഘോഷങ്ങൾക്കൊപ്പം സൂറത്ത്-വാപി സെക്ഷനിൽ ആദ്യ സർവീസ് ആരംഭിക്കാനാണ് റെയിൽവേ ലക്ഷ്യമിടുന്നത്. നിലവിൽ 7 മണിക്കൂറോളം വേണ്ടിവരുന്ന മുംബൈ-അഹമ്മദാബാദ് യാത്ര വെറും 2-3 മണിക്കൂറായി ചുരുങ്ങും. ഇത് വ്യോമയാന മേഖലയ്ക്ക് വലിയ വെല്ലുവിളിയാവുകയും റെയിൽവേയെ പ്രീമിയം യാത്രാ സംവിധാനമായി മാറ്റുകയും ചെയ്യും. വെറും വേഗത മാത്രമല്ല, രാജ്യത്തിന്റെ സ്വന്തം എഞ്ചിനീയറിംഗ് മികവിനെ ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കാനുള്ള അവസരം കൂടിയാണിത്.
മുംബൈ-അഹമ്മദാബാദ് ഇടനാഴിക്ക് പുറമെ, ഡൽഹി-വാരണാസി, മുംബൈ-പുനെ ഉൾപ്പെടെ ഏഴോളം പുതിയ ഹൈസ്പീഡ് റൂട്ടുകൾ കൂടി 2026-ലെ കേന്ദ്ര ബജറ്റിൽ വിഭാവനം ചെയ്തിട്ടുണ്ട്. വരും ദശകത്തിൽ ഭാരതത്തെ ബുള്ളറ്റ് ട്രെയിൻ ശൃംഖലയാൽ ബന്ധിപ്പിക്കാനാണ് മോദി സർക്കാരിന്റെ നീക്കം. റെയിൽവേ സാങ്കേതികവിദ്യ ഇറക്കുമതി ചെയ്യുന്ന രാജ്യത്ത് നിന്നും ഭാവിയിൽ ലോകരാജ്യങ്ങളിലേക്ക് ബുള്ളറ്റ് ട്രെയിനുകൾ കയറ്റുമതി ചെയ്യുന്ന കരുത്തനായി ഭാരതം മാറുമെന്നത് ഓരോ ഭാരതീയനും അഭിമാനിക്കാവുന്ന നേട്ടമാണ്. കശ്മീർ മുതൽ കന്യാകുമാരി വരെ ഒരൊറ്റ വികാരമായി ഭാരതത്തെ കൂട്ടിയിണക്കുന്ന ആധുനിക റെയിൽവേയുടെ ഈ കുതിപ്പ് പുതിയ ഇന്ത്യയുടെ പ്രഖ്യാപനം കൂടിയാണ്.











