മഹാരാഷ്ട്രയിലെ പൈധുനിയിൽ അത്താഴത്തിന് പിന്നാലെ തണ്ണിമത്തൻ കഴിച്ച ഒരു കുടുംബത്തിലെ നാലുപേർ ദാരുണമായി മരണപ്പെട്ടു. അബ്ദുള്ള ഡൊകാഡിയ (40), ഭാര്യ നസ്രീൻ (35), മക്കളായ ആയിഷ (16), സൈനബ് (13) എന്നിവരാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. ഭക്ഷ്യവിഷബാധയാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. വ്യാഴാഴ്ച രാത്രി നടന്ന സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.
ഏപ്രിൽ 25ന് രാത്രി വീട്ടിൽ വെച്ച് ബന്ധുക്കൾക്കൊപ്പം ബിരിയാണി കഴിച്ചതിന് പിന്നാലെയാണ് ദുരന്തത്തിന്റെ തുടക്കം. രാത്രി 10:30 ഓടെ ബന്ധുക്കൾ മടങ്ങിയ ശേഷം പുലർച്ചെ ഒരു മണിയോടെ കുടുംബം തണ്ണിമത്തൻ കഴിച്ചു. പുലർച്ചെ അഞ്ച് മണിയോടെ നാലുപേർക്കും കടുത്ത ഛർദ്ദിയും വയറിളക്കവും അനുഭവപ്പെടുകയായിരുന്നു. ആരോഗ്യനില അതിവേഗം വഷളായതോടെ ഇവരെ ആദ്യം അടുത്തുള്ള ആശുപത്രിയിലും പിന്നീട് ജെജെ ആശുപത്രിയിലേക്കും മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കടുത്ത ക്ഷീണവും നിർജ്ജലീകരണവുമാണ് മരണത്തിലേക്ക് നയിച്ചതെന്ന് പ്രദേശവാസിയായ ഡോക്ടർ സെയ്ദ് ഖുറേഷി പറഞ്ഞു.
ജെജെ മാർഗ് പോലീസ് സ്റ്റേഷനിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. നാലുപേരുടെയും പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയായി. മരണകാരണം വ്യക്തമാക്കുന്നതിനായി ഇവരുടെ ആന്തരികാവയവങ്ങളുടെ സാമ്പിളുകളും അന്ന് കഴിച്ച ഭക്ഷണത്തിന്റെ അവശിഷ്ടങ്ങളും ഫോറൻസിക് പരിശോധനയ്ക്കായി അയച്ചു. ഭക്ഷ്യവിഷബാധയ്ക്ക് പുറമെ മറ്റെന്തെങ്കിലും സാധ്യതകളുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്. മുംബൈ നഗരത്തെ ഞെട്ടിച്ച ഈ സംഭവത്തിൽ ശാസ്ത്രീയ പരിശോധനാ ഫലങ്ങൾ വന്നതിന് ശേഷം മാത്രമേ കൃത്യമായ നിഗമനത്തിൽ എത്താൻ സാധിക്കൂ എന്ന് ഡിസിപി പ്രവീൺ മുണ്ടെ വ്യക്തമാക്കി. ഒരു കുടുംബം ഒന്നടങ്കം ഇത്തരത്തിൽ മരണപ്പെട്ടത് പ്രദേശത്ത് വലിയ നടുക്കമാണ് സൃഷ്ടിച്ചിരിക്കുന്നത്.











