മംഗളൂരു : കൊല്ലൂർ ശ്രീ മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. ക്ഷേത്രത്തിൽ നടന്ന ഗോപൂജയിലും ധനമന്ത്രി പങ്കെടുത്തു. ക്ഷേത്രദർശനത്തിന് ശേഷം മുഖ്യ പുരോഹിതനായ നരസിംഹ അഡിഗയെ വീട്ടിലെത്തി കണ്ട് ധനമന്ത്രി ആദരവർപ്പിച്ചു. നരസിംഹ അഡിഗയുടെ മകനും മൂകാംബിക ക്ഷേത്രം പുരോഹിതനുമായ കെ എൻ സുബ്രഹ്മണ്യ അഡിഗയാണ് സമൂഹമാധ്യമങ്ങളിലൂടെ ഈ വിവരം പങ്കുവെച്ചത്. നിർമ്മല സീതാരാമൻ സുഹാസിനി പൂജ നടത്തിയതായും അദ്ദേഹം അറിയിച്ചു.
ഏപ്രിൽ 27-ന് രാത്രി മംഗളൂരുവിൽ എത്തിയ മന്ത്രി അന്ന് രാത്രി കൊല്ലൂരിൽ തന്നെയാണ് താമസിച്ചത്. ഏപ്രിൽ 28-ന് പുലർച്ചെ ക്ഷേത്രത്തിൽ ദർശനം നടത്തി പ്രാർത്ഥനകളിൽ പങ്കെടുത്തു. ”മൂകാംബികാ ദേവിയുടെ സന്നിധിയിൽ എത്തുമ്പോൾ ലഭിക്കുന്ന മാനസികമായ സന്തോഷം വലുതാണ്. ഭാരതത്തിന്റെ ഐശ്വര്യത്തിനും ലോകത്തിന്റെ നന്മയ്ക്കുമായി പ്രാർത്ഥിച്ചു,” എന്ന് നിർമ്മല സീതാരാമൻ പ്രതികരിച്ചു. മുൻപ് പ്രതിരോധ മന്ത്രിയായിരുന്ന കാലത്തും ധനമന്ത്രിയായി ചുമതലയേറ്റ ശേഷവും നിർമ്മല സീതാരാമൻ പലതവണ കൊല്ലൂരിൽ എത്തിയിട്ടുണ്ട്. തന്റെ വ്യക്തിപരമായ സന്ദർശനങ്ങളിൽ പലപ്പോഴും ക്ഷേത്രത്തിലെ ‘ചണ്ഡികാ ഹോമം’ ഉൾപ്പെടെയുള്ള വിശേഷാൽ പൂജകളിലും നിർമ്മല സീതാരാമൻ പങ്കെടുക്കാറുണ്ട്.
മംഗളൂരുവിൽ നിറ്റെ യൂണിവേഴ്സിറ്റി സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കുന്നതിനായി എത്തിയതായിരുന്നു കേന്ദ്ര ധനമന്ത്രി. കൊല്ലൂരിലെ ദർശനത്തിന് ശേഷം അവർ ഉഡുപ്പിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജെംസ് ആൻഡ് ജ്വല്ലറി കാമ്പസ് സന്ദർശിച്ചു. മംഗളൂരു ദേരളകട്ടയിലുള്ള കെ.എസ്. ഹെഗ്‌ഡെ ഓഡിറ്റോറിയത്തിൽ നടന്ന ‘വികസിത് ഭാരത് – വിഷൻ ഫോർ 2047’ എന്ന വിഷയത്തിലുള്ള പ്രഭാഷണ പരമ്പരയിലും മന്ത്രി പങ്കെടുത്തു.








