ചെന്നൈ : രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷിക്കപ്പെട്ട് 31 വർഷം ജയിലിൽ കഴിഞ്ഞ എ.ജി. പേരറിവാളൻ ഇനി ഹൈക്കോടതി അഭിഭാഷകൻ. മദ്രാസ് ഹൈക്കോടതിയിലാണ് അദ്ദേഹം അഭിഭാഷകനായി സേവനമനുഷ്ഠിക്കുക. 2022-ൽ സുപ്രീം കോടതിയുടെ പ്രത്യേക അധികാരം ഉപയോഗിച്ച് മോചിപ്പിക്കപ്പെട്ട പേരറിവാളൻ, തന്റെ 54-ാം വയസ്സിലാണ് പുതിയൊരു ഔദ്യോഗിക ജീവിതത്തിലേക്ക് ചുവടുവെക്കുന്നത്. ഏപ്രിൽ 27-നാണ് പേരറിവാളൻ തമിഴ്‌നാട് ആൻഡ് പുതുച്ചേരി ബാർ കൗൺസിലിൽ അഭിഭാഷകനായി എൻറോൾ ചെയ്തത്.
1991-ൽ 19-ാം വയസ്സിൽ ജയിലിലായ പേരറിവാളൻ, തന്റെ ജീവിതത്തിന്റെ പകുതിയിലേറെയും ജയിലിൽ ആയിരുന്നു കഴിഞ്ഞിരുന്നത്. ജയിലിലായിരിക്കുമ്പോൾ തന്നെ ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയിൽ നിന്ന് (IGNOU) ബിരുദവും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയിരുന്നു. പിന്നീട് ജയിൽ മോചിതനായ ശേഷമാണ് നിയമപഠനം പൂർത്തിയാക്കിയത്. കോടതി ശിക്ഷയിൽ ഇളവ് നൽകിയതും അദ്ദേഹത്തിന്റെ മോചനത്തിലെ സവിശേഷ സാഹചര്യങ്ങളും എൻറോൾമെന്റിന് അനുകൂലമായി. അഡ്വ. സി.കെ. ചന്ദ്രശേഖർ എൻറോൾമെന്റ് പ്രമേയം അവതരിപ്പിക്കുകയും ബാർ കൗൺസിൽ എൻറോൾമെന്റ് കമ്മിറ്റി ചെയർമാൻ കെ. ബാലു സത്യവാചകം ചൊല്ലിക്കൊടുക്കുകയും ചെയ്തുകൊണ്ടാണ് പേരറിവാളൻ ജീവിതത്തിലെ പുതിയ ദൗത്യത്തിലേക്ക് കടന്നിരിക്കുന്നത്.









