മെൽബൺ : ഓസ്‌ട്രേലിയയിലെ മെൽബണിൽ വെച്ച് നടന്ന പ്രവാസി സംഗമത്തെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. മാർവൽ സ്റ്റേഡിയത്തിൽ നടന്ന ‘മെൽബൺ മീറ്റ്സ് മോദി’ എന്ന പരിപാടിയിൽ വൻ ജന പങ്കാളിത്തം ആയിരുന്നു ഉണ്ടായിരുന്നത്. ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസും ഈ ചടങ്ങിൽ പങ്കെടുത്തു. മുപ്പതിനായിരത്തോളം വരുന്ന ഇന്ത്യൻ സമൂഹം പ്രധാനമന്ത്രിയെ കാണാൻ എത്തിയിരുന്നു. ചടങ്ങിൽ വെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ശക്തമായ സൗഹൃദത്തെ മോദി പ്രശംസിച്ചു.
ഓസ്ട്രേലിയൻ പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചപ്പോൾ ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂരിനെ കുറിച്ചായിരുന്നു പ്രധാനമന്ത്രി പ്രത്യേകം എടുത്തു പരാമർശിച്ചത്. ഭീകരവാദത്തിനെതിരെ ഇന്ത്യ നടത്തിയ ഈ വലിയ പ്രത്യാക്രമണം രാജ്യത്തിന്റെ കരുത്ത് തെളിയിച്ചതായി അദ്ദേഹം പറഞ്ഞു. ഭീകരരുടെ താവളങ്ങളിലാണ് സ്ഫോടനങ്ങൾ നടന്നതെങ്കിലും അതിന്റെ മുഴക്കം ലോകം മുഴുവൻ കേട്ടുവെന്ന് മോദി വ്യക്തമാക്കി. ഈ ശക്തമായ നടപടിയിൽ ഓരോ ഭാരതീയനും അഭിമാനിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ’കൂടുതൽ വളരുക, കൂടുതൽ നേടുക’ എന്ന ചിന്താഗതിയാണ് പുതിയ ഇന്ത്യയെ നയിക്കുന്നതെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി, സാങ്കേതികവിദ്യയിലും നിർമ്മാണ രംഗത്തും രാജ്യം കൈവരിച്ച കുതിച്ചുചാട്ടത്തെക്കുറിച്ച് വിസ്തരിച്ചു. കഴിഞ്ഞ 12 വർഷത്തെ ഭരണത്തിനിടയിൽ ‘മേയ്ക്ക് ഇൻ ഇന്ത്യ’ എന്നത് ആഗോളതലത്തിൽ ശ്രദ്ധേയമായ ഒരു ബ്രാൻഡായി മാറിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മൊബൈൽ ഫോണുകളും ഇലക്ട്രോണിക്സ് ഉത്പന്നങ്ങളും മുതൽ ഓട്ടോമൊബൈലുകളും ഔഷധങ്ങളും വരെ ഇന്ന് ലോക വിപണി കൈയടക്കിക്കഴിഞ്ഞു. നിലവിൽ ലോകത്തിലെ രണ്ടാമത്തെ വലിയ 5G വിപണിയായ ഇന്ത്യ, തദ്ദേശീയ സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ 6G ശൃംഖലയ്ക്കായുള്ള പ്രവർത്തനങ്ങൾ അതിവേഗം പൂർത്തിയാക്കുകയാണ്. ചിപ്പുകൾ മുതൽ കപ്പലുകൾ വരെ നിർമ്മിക്കുന്ന പുതിയൊരു മാനുഫാക്ചറിങ് ഇക്കോസിസ്റ്റം രാജ്യത്ത് രൂപപ്പെടുന്നുണ്ടെന്നും, ഇത് വികസിത ഭാരതം എന്ന സ്വപ്നത്തിലേക്കുള്ള ദൂരം കുറയ്ക്കുമെന്നും മോദി കൂട്ടിച്ചേർത്തു. മെട്രോ റെയിൽ ശൃംഖലയിൽ ലോകത്ത് മൂന്നാമതായ ഇന്ത്യ, വന്ദേ ഭാരത്, നമോ ഭാരത് തുടങ്ങിയ സെമി-ഹൈസ്പീഡ് ട്രെയിനുകളിലൂടെ യാത്രാസൗകര്യങ്ങൾ വിപ്ലവകരമായി മാറ്റിക്കൊണ്ടിരിക്കുകയാണ്. ബഹിരാകാശ രംഗത്ത് സ്വന്തമായി ബഹിരാകാശ നിലയം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ ‘ഗഗൻയാൻ’ ദൗത്യത്തിനായുള്ള തയ്യാറെടുപ്പിലാണ് രാജ്യമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ആഗോളതലത്തിൽ ദുരന്തമുഖങ്ങളിൽ ഒരു വിവേചനവുമില്ലാതെ സഹായഹസ്തം നീട്ടുന്ന ആദ്യത്തെ രാജ്യമായി ഇന്ത്യ മാറിയതായി പ്രധാനമന്ത്രി എടുത്തുപറഞ്ഞു. വെനസ്വേലയിലെ ഭൂകമ്പം, തുർക്കി, സിറിയ എന്നിവിടങ്ങളിലെ പ്രകൃതിദുരന്തങ്ങൾ എന്നിവയുണ്ടായപ്പോൾ ഇന്ത്യ പാസ്‌പോർട്ടിന്റെ നിറം നോക്കാതെയാണ് സഹായമെത്തിച്ചതെന്നും, മ്യാൻമറിലെ ‘ഓപ്പറേഷൻ ബ്രഹ്മ’, ശ്രീലങ്കയിലെ ‘ഓപ്പറേഷൻ സാഗർ ബന്ധു’ എന്നിവ ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യ-ഓസ്‌ട്രേലിയ ബന്ധത്തിലെ പുരോഗതിയെക്കുറിച്ച് സംസാരിച്ച മോദി, 2014-ൽ താൻ ആദ്യമായി ഓസ്‌ട്രേലിയയിൽ എത്തിയത് 28 വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമായിരുന്നുവെന്നും എന്നാൽ കഴിഞ്ഞ 12 വർഷത്തിനിടയിൽ ഇത് തന്റെ മൂന്നാമത്തെ സന്ദർശനമാണെന്നും ഓർമ്മിപ്പിച്ചു. മെൽബൺ ഉച്ചകോടിയിൽ സിവിൽ ആണവോർജ്ജം, സമുദ്ര സുരക്ഷ, തന്ത്രപ്രധാന ധാതുക്കൾ എന്നീ മേഖലകളിലായി 18 നിർണായക കരാറുകളിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ചതിന് തൊട്ടുപിന്നാലെയായിരുന്നു മോദിയുടെ പ്രസംഗം. തന്റെ സുഹൃത്തും ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിയുമായ ആന്റണി അൽബനീസ് സിഡ്‌നിയിലെ പരിപാടിക്ക് പിന്നാലെ മെൽബണിലെ പ്രവാസി സംഗമത്തിലും പങ്കുചേർന്നതിൽ മോദി നന്ദി രേഖപ്പെടുത്തി. പ്രവാസി ഭാരതീയർ തങ്ങളുടെ കഠിനാധ്വാനത്തിലൂടെ ഓസ്‌ട്രേലിയയുടെ വളർച്ചയ്ക്ക് സംഭാവന നൽകുമ്പോഴും അവരുടെ ഒരു കണ്ണ് എപ്പോഴും മാതൃരാജ്യത്തിന്റെ പുരോഗതിയിലാണെന്ന് തനിക്കറിയാമെന്ന് പറഞ്ഞുകൊണ്ടാണ് പ്രധാനമന്ത്രി പ്രസംഗം അവസാനിപ്പിച്ചത്.








