ഇറാൻ സമർപ്പിച്ച പുതിയ സമാധാന കരാറിനെ സംശയത്തോടെ വീക്ഷിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പാകിസ്ഥാൻ മദ്ധ്യസ്ഥതയിൽ ഇറാൻ മുന്നോട്ടുവെച്ച 14 ഇന സമാധാന നിർദ്ദേശങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്നും, കഴിഞ്ഞ 47 വർഷമായി ലോകത്തോട് ഇറാൻ ചെയ്ത ക്രൂരതകൾക്ക് അവർ ഇനിയും വലിയ വില നൽകേണ്ടതുണ്ടെന്നും ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിൽ കുറിച്ചു. യുദ്ധം പുനരാരംഭിക്കാൻ സാദ്ധ്യതയുണ്ടെന്ന സൂചനയാണ് ഇതോടെ പുറത്തുവരുന്നത്.
സംഘർഷം അവസാനിപ്പിക്കുന്നതിനും തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിനായി പുതിയ ചട്ടക്കൂട് ഉണ്ടാക്കുന്നതിനുമുള്ള നിർദ്ദേശങ്ങളാണ് ഇറാൻ പാകിസ്ഥാൻ വഴി സമർപ്പിച്ചത്. എന്നാൽ ഇതിനോട് തികച്ചും നിഷേധാത്മകമായ നിലപാടാണ് ട്രംപ് സ്വീകരിച്ചത്. ഫ്ലോറിഡയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേ, ഇറാൻ വീണ്ടും ‘മോശമായി പെരുമാറിയാൽ’ സൈനിക നടപടി ഉണ്ടാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഫെബ്രുവരിയിൽ ആരംഭിച്ച ഇസ്രായേൽ-അമേരിക്ക-ഇറാൻ യുദ്ധം ഏപ്രിൽ 8 മുതൽ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയായിരുന്നു.
അമേരിക്ക വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടുവെന്നും യുദ്ധം പുനരാരംഭിക്കാൻ സാദ്ധ്യതയുണ്ടെന്നും ഇറാന്റെ മുതിർന്ന സൈനിക ഉദ്യോഗസ്ഥൻ മുഹമ്മദ് ജാഫർ അസദി പറഞ്ഞു. നയതന്ത്രത്തിന്റെ പാതയോ അതോ ഏറ്റുമുട്ടലിന്റെ പാതയോ എന്ന് അമേരിക്കയ്ക്ക് തീരുമാനിക്കാമെന്നും ഇറാൻ രണ്ട് വഴികൾക്കും സജ്ജമാണെന്നും ഇറാന്റെ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി കാസെം ഗരീബാബാദി വ്യക്തമാക്കി.
യുദ്ധം ആരംഭിച്ചത് മുതൽ ഹോർമുസ് കടലിടുക്കിൽ ഇറാൻ നിയന്ത്രണം കടുപ്പിച്ചത് ആഗോള എണ്ണ വിപണിയെ സാരമായി ബാധിച്ചിട്ടുണ്ട്. എണ്ണവില യുദ്ധത്തിന് മുൻപുള്ളതിനേക്കാൾ 50 ശതമാനത്തോളം വർദ്ധിച്ചു. കടലിടുക്കിലൂടെയുള്ള യാത്രാ ചുങ്കത്തിന്റെ 30 ശതമാനം സൈനിക ആവശ്യങ്ങൾക്കായി നീക്കിവെക്കാനാണ് ഇറാന്റെ തീരുമാനം. “ഹോർമുസ് കടലിടുക്ക് നിയന്ത്രിക്കുന്നത് ആണവായുധം സ്വന്തമാക്കുന്നതിനേക്കാൾ പ്രധാനമാണ്” എന്ന് ഇറാന്റെ പാർലമെന്റ് വൈസ് സ്പീക്കർ അലി നിക്സാദ് പറഞ്ഞു.
ഇറാൻ പിന്തുണയുള്ള ഹിസ്ബുള്ളയുമായി വെടിനിർത്തൽ നിലനിൽക്കുന്നുണ്ടെങ്കിലും ലെബനനിൽ ഇസ്രായേൽ ആക്രമണം തുടരുകയാണ്. ശനിയാഴ്ച നടന്ന ആക്രമണങ്ങളിൽ മൂന്ന് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. ഹിസ്ബുള്ള കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് ആക്രമണമെന്ന് ഇസ്രായേൽ അവകാശപ്പെടുമ്പോൾ, ഒരു ക്രൈസ്തവ മഠം ഇസ്രായേൽ സൈന്യം തകർത്തതായി ഫ്രഞ്ച് കത്തോലിക്കാ സന്നദ്ധ സംഘടന ആരോപിച്ചു.
ഇറാനിൽ പണപ്പെരുപ്പം 50 ശതമാനം പിന്നിട്ടിരിക്കുകയാണ്. എണ്ണ കയറ്റുമതി തടസ്സപ്പെട്ടതും ഉപരോധങ്ങളും ജനജീവിതം ദുസ്സഹമാക്കിയിട്ടുണ്ട്. കൈവശമുള്ള സമ്പാദ്യവും സ്വർണ്ണവും ഉപയോഗിച്ചാണ് നിലവിൽ ജനങ്ങൾ പിടിച്ചുനിൽക്കുന്നതെന്നും അത് തീരുന്നതോടെ രാജ്യം വലിയ പ്രക്ഷോഭങ്ങളിലേക്ക് നീങ്ങുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.









