സ്വാതന്ത്ര്യദിനാഘോഷങ്ങൾ അട്ടിമറിക്കാൻ ലഷ്കറെ (LeT) ഭീകരർ പദ്ധതിയിടുന്നതായി രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പ്. ഇതേത്തുടർന്ന് ജമ്മു കശ്മീരിൽ അതീവ ജാഗ്രത നിർദ്ദേശം (High Alert) പുറപ്പെടുവിച്ചു. അതിർത്തി മേഖലകൾ മുതൽ പ്രധാന നഗരങ്ങൾ വരെ ശക്തമായ മൾട്ടി-ടിയർ സുരക്ഷാ വലയത്തിലാണ്. സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായോ അന്നേദിവസമോ ആക്രമണം നടത്താൻ ഭീകരർ പദ്ധതിയിടുന്നുണ്ടെന്ന വ്യക്തമായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണരേഖയിലും (LoC) ഉൾപ്രദേശങ്ങളിലും സൈന്യവും പോലീസും പരിശോധന കടുപ്പിച്ചിരിക്കുന്നത്.
പ്രധാന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകൾ നടക്കുന്ന ശ്രീനഗറിലെ ബക്ഷി സ്റ്റേഡിയം, ലാൽ ചൗക്ക് എന്നിവിടങ്ങളിൽ സുരക്ഷാ സേന വൻതോതിൽ വിന്യസിക്കപ്പെട്ടിട്ടുണ്ട്. താഴ്‌വരയിലുടനീളം മിന്നൽ പരിശോധനകളും വാഹന പരിശോധനകളും ആരംഭിച്ചു. പ്രധാന സർക്കാർ ഓഫീസുകൾ, ജനപ്രതിനിധികളുടെ വസതികൾ, രാഷ്ട്രീയ പാർട്ടി ഓഫീസുകൾ, കാശ്മീരി പണ്ഡിറ്റുകളുടെ ട്രാന്സിറ്റ് ക്യാമ്പുകൾ, സുരക്ഷാ സേനയുടെ താവളങ്ങൾ എന്നിവിടങ്ങളിലെല്ലാം വീഴ്ചയില്ലാത്ത സുരക്ഷയാണ് ഉറപ്പാക്കിയിരിക്കുന്നത്. എല്ലാ ജില്ലകളിലെയും തന്ത്രപ്രധാന കേന്ദ്രങ്ങളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന സുരക്ഷാ പട്രോളിംഗ് ആരംഭിച്ചു കഴിഞ്ഞു.
പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം ഏതൊരു അടിയന്തര സാഹചര്യവും നേരിടാൻ കരസേനയും സി.ആർ.പി.എഫും ജമ്മു കശ്മീർ പോലീസും സംയുക്തമായാണ് രംഗത്തുള്ളത്. വനമേഖലകളിലും പർവ്വതനിരകളിലും വ്യോമനിരീക്ഷണവും ഡ്രോൺ നിരീക്ഷണവും ഊർജ്ജിതമാക്കിയിട്ടുണ്ട്. സ്വാതന്ത്ര്യദിനാഘോഷങ്ങൾ സമാധാനപരമായി പൂർത്തിയാക്കാൻ ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിച്ചതായി സുരക്ഷാ ഉദ്യോഗസ്ഥർ വ്യക്തമാക്കി.











