നായർ സർവീസ് സൊസൈറ്റി (എൻ.എസ്.എസ്) നേതൃത്വത്തിനെതിരെയും ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെയും അതിരൂക്ഷമായ കടന്നാക്രമണവുമായി കെ.ബി. ഗണേഷ് കുമാർ. എൻ.എസ്.എസിൽ ഇന്ന് ഒട്ടും ജനാധിപത്യമില്ലെന്നും സംഘടന ചില ‘ഇത്തിൾക്കണ്ണികളുടെ’ പിടിയിലാണെന്നും അദ്ദേഹം തുറന്നടിച്ചു. തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നായർ സംരക്ഷണ സമിതി സംഘടിപ്പിച്ച എൻ.എസ്.എസ് നേതൃത്വത്തിനെതിരായ ‘ദേവതാരുവിലെ ഇത്തിൾകണ്ണികൾ’ എന്ന പുസ്തക പ്രകാശന ചടങ്ങിൽ സംസാരിക്കവെയാണ് പ്രകോപനപരമായ പരാമർശങ്ങൾ ഉന്നയിച്ചത്.
ഒരു പദവിയിൽ ഇരിക്കുമ്പോൾ അതനുസരിച്ച് ചിന്തിക്കണമെന്നും മന്നത്ത് ആചാര്യൻ ഇരുന്ന കസേരയിലാണ് താൻ ഇരിക്കുന്നതെന്ന ഓർമ്മ നേതൃത്വത്തിന് ഉണ്ടാകണമെന്നും ഗണേഷ് കുമാർ പറഞ്ഞു. കനകസിംഹാസനത്തിൽ ഏത് ശുനകനും കയറിയിരിക്കാം എന്ന് തോന്നിക്കുന്ന തരത്തിൽ പെരുമാറരുതെന്നും, ശുനകനാണെന്നുള്ള ഓർമയില്ലെങ്കിലും ഇരിക്കുന്നത് കനകസിംഹാസനത്തിലാണെന്ന ഓർമ എല്ലാവർക്കും ഉണ്ടാകുന്നത് നല്ലതാണെന്നും അദ്ദേഹം പരിഹസിച്ചു. എൻ.എസ്.എസിൽ കൊടിയ അഴിമതിയും സ്വജനപക്ഷപാതവുമാണ് നടക്കുന്നതെന്നും, സുകുമാരൻ നായരെയും സമദൂര സിദ്ധാന്തത്തെയും ചോദ്യം ചെയ്തതാണ് തന്നെ ഡയറക്ടർ ബോർഡിൽ നിന്നും കൊട്ടാരക്കര താലൂക്ക് യൂണിയൻ പ്രസിഡന്റ് സ്ഥാനത്തു നിന്നും പുറത്താക്കാൻ കാരണമെന്നും അദ്ദേഹം ആരോപിച്ചു.
മന്നത്ത് പത്മനാഭന്റെ സമാധി മന്ദിരം പെരുന്നയിൽ അടച്ചിട്ടിരിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും അത് തുറന്നു നൽകിയില്ലെങ്കിൽ സമരം ആരംഭിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ചട്ടമ്പി സ്വാമികളെപ്പോലും അറിയാത്ത ആളാണ് സുകുമാരൻ നായരെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സ്റ്റാച്യുവിലെ മന്നം ക്ലബ്ബിൽ നടത്താനിരുന്ന ചടങ്ങിന് എൻ.എസ്.എസ് നേതൃത്വം അനുമതി നിഷേധിച്ചതിനെ തുടർന്നാണ് പരിപാടി പ്രസ് ക്ലബ്ബിലേക്ക് മാറ്റേണ്ടി വന്നതെന്നും സംഘാടകർ അറിയിച്ചു.












