രാജ്യത്ത് പഞ്ചസാരയുടെ ആഭ്യന്തര ലഭ്യത ഉറപ്പുവരുത്തുന്നതിനും വിലക്കയറ്റം പിടിച്ചുനിർത്തുന്നതിനുമായി കയറ്റുമതിക്ക് നിരോധനമേർപ്പെടുത്തി കേന്ദ്ര സർക്കാർ ഉത്തരവിറക്കി. അസംസ്കൃത ഷുഗർ, വെള്ള പഞ്ചസാര, ശുദ്ധീകരിച്ച പഞ്ചസാര എന്നിവയുടെ കയറ്റുമതിക്കാണ് നിയന്ത്രണം ബാധകമാകുന്നത്. സെപ്റ്റംബർ 30 വരെ അല്ലെങ്കിൽ അടുത്ത ഉത്തരവുണ്ടാകുന്നതുവരെയാണ് നിലവിൽ ഈ നിരോധനം തുടരുകയെന്ന് വിദേശ വ്യാപാര ഡയറക്ടറേറ്റ് ജനറൽ (DGFT) അറിയിച്ചു.
മുൻപ് നിയന്ത്രിത വിഭാഗത്തിലായിരുന്ന പഞ്ചസാര കയറ്റുമതിയെ ഇപ്പോൾ നിരോധിത വിഭാഗത്തിലേക്കാണ് കേന്ദ്രം മാറ്റിയിരിക്കുന്നത്. എൽ നിനോ പ്രതിഭാസം ഉൽപ്പാദനത്തെ ബാധിക്കാനുള്ള സാധ്യതയും ആഭ്യന്തര വിപണിയിലെ വിലക്കയറ്റവും കണക്കിലെടുത്താണ് ഈ നിർണ്ണായക നീക്കം.
അതേസമയം, മേയ് 13-ന് മുൻപ് ലോഡിങ് ആരംഭിച്ചതോ കസ്റ്റംസിന് കൈമാറിയതോ ആയ ചരക്കുകൾ കയറ്റിയയയ്ക്കാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ട്. ഇതുകൂടാതെ, മറ്റു രാജ്യങ്ങളുടെ ഭക്ഷ്യസുരക്ഷാ ആവശ്യങ്ങൾ പരിഗണിച്ച് ആ രാജ്യങ്ങൾ ഔദ്യോഗികമായി ആവശ്യപ്പെടുകയാണെങ്കിൽ മാനുഷിക പരിഗണനയോടെ സർക്കാർ പ്രത്യേക അനുമതി നൽകിയേക്കാം. എന്നാൽ നിലവിൽ യൂറോപ്യൻ യൂണിയൻ, യുഎസ്എ എന്നിവിടങ്ങളിലേക്ക് നിലവിലുള്ള കരാറുകൾ പ്രകാരമുള്ള കയറ്റുമതിയെ ഈ നിരോധനം ബാധിക്കില്ലെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. ഉത്സവ സീസണുകൾ വരാനിരിക്കെ രാജ്യത്ത് പഞ്ചസാര വില കുതിച്ചുയരുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ ഈ കടുത്ത തീരുമാനത്തിലേക്ക് നീങ്ങിയത്.








