ന്യൂഡൽഹി : ഇന്ത്യയിൽ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഭരണകൂടത്തിനെതിരെ സായുധ വിപ്ലവം നടത്താനും ശരീയത്ത് നിയമത്തെ അടിസ്ഥാനമാക്കി ‘ഖിലാഫത്ത്’ ഭരണക്രമം സ്ഥാപിക്കാനും ലക്ഷ്യമിട്ട് പ്രവർത്തിച്ച ഭീകര ശങ്കലകൾക്കെതിരെ നടപടിയുമായി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). ഇസ്ലാമിക് സ്റ്റേറ്റ് (ISIS), അൽഖ്വായിദ ഭീകര സംഘടനകളുടെ ഓൺലൈൻ തീവ്രവാദവൽക്കരണ ശൃംഖലകൾക്കെതിരെയാണ് എൻഐഎ രാജ്യവ്യാപകമായി അന്വേഷണം ശക്തമാക്കിയിരിക്കുന്നത്. യുവാക്കളെ ഇന്റർനെറ്റിലൂടെയും വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയും ആകർഷിച്ച് ഭീകരപ്രവർത്തനങ്ങളിൽ പങ്കാളികളാക്കാൻ ശ്രമിച്ച കേസിൽ അഞ്ച് പ്രതികൾക്കെതിരെ എൻഐഎ പ്രത്യേക കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. ഗുജറാത്ത് ഭീകരവിരുദ്ധ സേനയിൽ നിന്ന് എൻഐഎ ഏറ്റെടുത്ത കേസിന്റെ തുടർച്ചയായാണ് ഈ സുപ്രധാന നടപടി.
മുഹമ്മദ് ഫർദീൻ, ഖുറേഷി സെഫുള്ള, മുഹമ്മദ് ഫായിഖ്, സീഷാൻ അലി, ഷമാ പർവീൻ എന്നിവരാണ് കുറ്റപത്രത്തിൽ ഉൾപ്പെട്ടിട്ടുള്ള പ്രതികൾ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഈ പ്രതികൾ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ടെലിഗ്രാം, സിഗ്നൽ തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി അൽഖ്വായിദയുടെയും ജെയ്ഷെ മുഹമ്മദിന്റെയും ഇന്ത്യ വിരുദ്ധ ആശയങ്ങളും പ്രകോപനപരമായ ദൃശ്യങ്ങളും ഓഡിയോകളും വ്യാപകമായി പ്രചരിപ്പിച്ചതായി എൻഐഎ കണ്ടെത്തി.
ഈ ഭീകര ശൃംഖലയുടെ പ്രധാന ആസൂത്രകനായ ഡൽഹി സ്വദേശി മുഹമ്മദ് ഫായിഖ്, യുവാക്കളെ ആയുധമെടുക്കാൻ പ്രേരിപ്പിക്കുന്ന തരത്തിലുള്ള തീവ്രവാദ സാഹിത്യങ്ങൾ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയും ഇതിനായി മാത്രം രൂപീകരിച്ച പ്രത്യേക ഗ്രൂപ്പുകളിലൂടെയും പങ്കുവെച്ചിരുന്നു. അഹമ്മദാബാദ് സ്വദേശി ഷെയ്ഖ് മുഹമ്മദ് ഫർദീൻ, ഗുജറാത്തിലെ മൊഡാസ സ്വദേശി ഖുറേഷി സെഫുള്ള, ഉത്തർപ്രദേശിലെ നോയിഡ സ്വദേശി സീഷാൻ അലി എന്നിവരും ജിഹാദിനും ‘ഗസ്വ-ഇ-ഹിന്ദി’നും വേണ്ടിയുള്ള ഓൺലൈൻ പ്രചാരണങ്ങളിൽ സജീവമായി പങ്കാളികളാകുകയും ഗൂഢാലോചന നടത്തുകയും ചെയ്തു. ബെംഗളൂരു സ്വദേശിനിയായ ഷമാ പർവീൻ എന്ന യുവതി കശ്മീരിലെ പഹൽഗാം ആക്രമണത്തിന് ശേഷം തീവ്രവാദ ഗ്രൂപ്പുകളിൽ സജീവമാകുകയും സുമേർ അലി എന്ന പാകിസ്ഥാൻ സ്വദേശിയുമായി നിരന്തരം ബന്ധപ്പെടുകയും ചെയ്തിരുന്നു. ഇവരിൽ നിന്ന് സെമി ഓട്ടോമാറ്റിക് പിസ്റ്റളുകൾ, കാട്രിഡ്ജുകൾ, വാളുകൾ എന്നിവയുൾപ്പെടെയുള്ള മാരകായുധങ്ങളും എൻഐഎ പിടിച്ചെടുത്തു. വിദേശത്തുള്ള തങ്ങളുടെ ഹാൻഡ്‌ലർമാരുടെ നിർദ്ദേശപ്രകാരമാണ് ഈ പ്രതികൾ പ്രവർത്തിച്ചിരുന്നത്.
ഇവരുടെ മൊബൈൽ ഫോണിൽ നിന്ന് പാകിസ്ഥാൻ ബന്ധങ്ങളുള്ള നിരവധി ഫോൺ നമ്പറുകളും തീവ്രവാദ ആശയങ്ങൾ അടങ്ങിയ പുസ്തകങ്ങളും അന്വേഷണ സംഘം വീണ്ടെടുത്തു. ഇത്തരത്തിൽ രാജ്യത്തിന്റെ വിവിധ കോണുകളിലിരുന്ന് യുവാക്കളെ തെറ്റായ വഴിയിലേക്ക് നയിക്കുന്ന വലിയൊരു ഓൺലൈൻ വലയമാണ് പ്രതികൾ നെയ്തുകൂട്ടിയത്. ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ടെലിഗ്രാം, സിഗ്നൽ തുടങ്ങിയ ജനപ്രിയ ആപ്പുകൾ വഴിയാണ് ഇവർ രാജ്യ സുരക്ഷയ്ക്കും സമുദായ സൗഹാർദ്ദത്തിനും ഭീഷണിയാകുന്ന രീതിയിൽ പ്രവർത്തിച്ചത്. ഈ വിനാശകരമായ പദ്ധതിക്ക് പിന്നിൽ പ്രവർത്തിച്ച മറ്റ് അദൃശ്യ ശക്തികളെയും വിദേശ ധനസഹായങ്ങളെയും കണ്ടെത്താനുള്ള ഊർജ്ജിതമായ തിരച്ചിലിലാണ് എൻഐഎ ഇപ്പോൾ.








