ലഖ്‌നൗ സർവ്വകലാശാലയിൽ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമത്തിന് മുതിരുകയും മാർക്കും ചോദ്യപേപ്പറും വാഗ്ദാനം ചെയ്ത് സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്ത അസിസ്റ്റന്റ് പ്രൊഫസറെ പോലീസ് കസ്റ്റഡിയിലെടുത്തു. യൂണിവേഴ്സിറ്റിയിലെ സുവോളജി വിഭാഗം അധ്യാപകനെതിരെയാണ് പരീക്ഷാ കൺട്രോളറുടെ പരാതിയിൽ ഹസൻഗഞ്ച് പോലീസ് കേസെടുത്തത്.
സർവ്വകലാശാല പരീക്ഷകളുടെ ചോദ്യപേപ്പർ ചോർത്തി നൽകാമെന്നും അക്കാദമിക് ആനുകൂല്യങ്ങൾ നൽകാമെന്നും വാഗ്ദാനം ചെയ്ത് അധ്യാപകൻ വിദ്യാർത്ഥിനിയോട് മോശമായി സംസാരിക്കുന്ന ഓഡിയോ ക്ലിപ്പുകൾ പുറത്തുവന്നതിന് പിന്നാലെയാണ് പോലീസ് നടപടി. അധ്യാപകൻ പെൺകുട്ടിയോട് നടത്തുന്ന അശ്ലീല സംഭാഷണങ്ങളുടെ മൂന്ന് ഓഡിയോ ക്ലിപ്പുകൾ പെൺകുട്ടി യൂണിവേഴ്സിറ്റി അധികൃതർക്ക് കൈമാറി. ഒരു ക്ലിപ്പിൽ, കോർ-ഇലക്ടീവ് വിഷയങ്ങളുടെ ചോദ്യപേപ്പർ മുൻകൂട്ടി നൽകാമെന്നും ഇതിന് പകരമായി ആഴ്ചയിലൊരിക്കൽ തന്നെ വന്ന് കാണണമെന്നും അധ്യാപകൻ ആവശ്യപ്പെടുന്നുണ്ട്. എന്നാൽ പെൺകുട്ടി ഈ ആവശ്യങ്ങൾ നിരസിക്കുകയായിരുന്നു.
യൂണിവേഴ്സിറ്റി നൽകിയ പെൻഡ്രൈവിലെ ഓഡിയോ ക്ലിപ്പുകൾ പരിശോധിച്ച ശേഷം പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. സ്ത്രീത്വത്തെ അപമാനിച്ചതിനെതിരെയുള്ള ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 74, ഉത്തർപ്രദേശ് പൊതുപരീക്ഷാ നിയമത്തിലെ (2024) സെക്ഷൻ 11, 13(5) എന്നിവ പ്രകാരമാണ് കേസ്. ചോദ്യപേപ്പറുകൾ യഥാർത്ഥത്തിൽ ചോർന്നിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.
തൊഴിലിടങ്ങളിലെ ലൈംഗിക പീഡന നിരോധന നിയമപ്രകാരം രൂപീകരിച്ച ഇന്റേണൽ കംപ്ലയിന്റ് കമ്മിറ്റിക്ക് മുൻപിലും വിദ്യാർത്ഥിനി പരാതി നൽകിയിട്ടുണ്ട്. അധ്യാപകൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ കർശന നടപടിയുണ്ടാകുമെന്ന് യൂണിവേഴ്സിറ്റി വക്താവ് മുകുൾ ശ്രീവാസ്തവ അറിയിച്ചു.








