ആഗോളതലത്തിൽ ഏറെ ശ്രദ്ധയാകർഷിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയും തമ്മിലുള്ള സൗഹൃദം പ്രതിരോധ, നയതന്ത്ര മേഖലകൾക്ക് അപ്പുറത്തേക്ക് വളരുന്നു. ഇതിന്റെ തെളിവായി പതിനഞ്ചാം നൂറ്റാണ്ടിലെ പ്രശസ്ത നവോത്ഥാന ചിത്രകാരൻ സാന്ദ്രോ ബൊട്ടിചെല്ലിയുടെ ലോകപ്രശസ്തമായ മാസ്റ്റർപീസ് ചിത്രം ‘മഡോണ ആൻഡ് ചൈൽഡ്’ (Mary Mother with baby Jesus) ഇന്ത്യയിൽ പ്രദർശനത്തിനെത്തിക്കുന്നു. വരും ആഴ്ചകളിൽ ന്യൂഡൽഹിയിലാകും ചരിത്രപ്രധാനമായ ഈ പ്രദർശനം അരങ്ങേറുക.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇറ്റലി സന്ദർശനത്തിന് തൊട്ടുമുമ്പാണ് ഡൽഹിയെയും റോമിനെയും കൂടുതൽ അടുപ്പിക്കുന്ന ഈ വമ്പൻ പ്രഖ്യാപനം പുറത്തുവന്നിരിക്കുന്നത്. നിലവിൽ ഫ്രാൻസിൽ പ്രദർശിപ്പിച്ചിരിക്കുന്ന ഈ വിഖ്യാത ചിത്രം ഇറ്റാലിയൻ നയതന്ത്രത്തിന്റെ ഭാഗമായാണ് ഇന്ത്യയിലേക്ക് വരുന്നത്. ഇതിനൊപ്പം റോമൻ സാമ്രാജ്യത്വത്തിന് മുൻപുള്ള അപൂർവ്വ ശില്പങ്ങളും ഇന്ത്യയിൽ പ്രദർശിപ്പിക്കും. കഴിഞ്ഞ വർഷം ഇറ്റാലിയൻ ചിത്രകാരൻ കാരവാജിയോയുടെ ‘മേരി മഗ്ദലിൻ ഇൻ എക്‌സ്റ്റസി’ എന്ന ചിത്രം ഇന്ത്യയിൽ പ്രദർശിപ്പിച്ചു വലിയ വിജയമാക്കിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് കലാലോകത്തെ വിസ്മയമായ ബൊട്ടിചെല്ലിയുടെ ചിത്രവും ഇന്ത്യയിലേക്ക് എത്തുന്നത്.
‘ബർത്ത് ഓഫ് വീനസ്’, ‘പ്രിമവേര’ തുടങ്ങിയ വിഖ്യാത ചിത്രങ്ങളിലൂടെ ലോകപ്രശസ്തനായ ബൊട്ടിചെല്ലിയുടെ ചിത്രങ്ങൾ ഇന്ത്യയിൽ പ്രദർശനത്തിനെത്തുന്നത് ചരിത്രത്തിൽ തന്നെ ആദ്യമായാണ്. ഇന്ത്യയും ഇറ്റലിയും ലോകത്തിലെ രണ്ട് സാംസ്കാരിക സൂപ്പർ പവറുകളാണെന്ന് ഇറ്റലി ആവർത്തിച്ചു വ്യക്തമാക്കാറുണ്ട്. കലയെ നയതന്ത്രത്തിന്റെ ‘സോഫ്റ്റ് പവർ’ ആയി ഉപയോഗിക്കുന്നതിന്റെ ഭാഗമായാണ് ഇറ്റലിയുടെ ഈ നീക്കം. ചരിത്രത്തിൽ മുൻപ് അമേരിക്കൻ ഫസ്റ്റ് ലേഡിയായിരുന്ന ജാക്വിലിൻ കെന്നഡി ഫ്രഞ്ച് പ്രസിഡന്റ് ചാർലസ് ഡി ഗല്ലെയെ സ്വാധീനിച്ച് ലിയോനാർഡോ ഡാവിഞ്ചിയുടെ മൊണാലിസ ചിത്രം ന്യൂയോർക്കിലും വാഷിംഗ്ടണിലും പ്രദർശനത്തിന് എത്തിച്ചിരുന്നു. അന്ന് ദശലക്ഷക്കണക്കിന് ആളുകളാണ് ആ ചിത്രം കാണാൻ ഒഴുകിയെത്തിയത്. സമാനമായ ഒരു സാംസ്കാരിക വിപ്ലവമാണ് ഇന്ത്യയിലും റോം ലക്ഷ്യമിടുന്നത്. എന്നാൽ ഈ ബന്ധം കലയിൽ മാത്രം ഒതുങ്ങുന്നതല്ല. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ചർച്ചകളിൽ പ്രതിരോധ രംഗം, വ്യാപാരം, നിക്ഷേപം, വ്യവസായ രൂപകൽപ്പന, ബഹിരാകാശം, ശാസ്ത്ര സാങ്കേതിക വിദ്യ എന്നിവയ്ക്ക് വലിയ മുൻഗണനയുണ്ടാകും.
പ്രതിരോധ മേഖലയിൽ സംയുക്തമായി ആയുധങ്ങൾ രൂപകൽപ്പന ചെയ്യാനും അവ ഇന്ത്യയിൽ നിർമ്മിച്ച് മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനുമുള്ള സാധ്യതകൾ ഇരുരാജ്യങ്ങളും സജീവമായി ആരായുന്നുണ്ട്. ഇതിന്റെ ഭാഗമായി ഇറ്റാലിയൻ പ്രതിരോധ മന്ത്രി ഗൈഡോ ക്രോസെറ്റോ അടുത്തിടെ ഇന്ത്യ സന്ദർശിച്ചിരുന്നു. ഇറ്റാലിയൻ പ്രതിരോധ നിർമ്മാണ ഭീമനായ ലിയോനാർഡോയ്ക്ക് ഏർപ്പെടുത്തിയിരുന്ന നിരോധനം ഇന്ത്യ നീക്കിയതും കപ്പൽ നിർമ്മാണ രംഗത്തെ പ്രമുഖരായ ഫിൻകാന്തിയേരിയുടെ ഉന്നത ഉദ്യോഗസ്ഥരുമായി ഇന്ത്യൻ പ്രതിനിധികൾ കൂടിക്കാഴ്ച നടത്തിയതും ബന്ധം ശക്തമാകുന്നതിന്റെ തെളിവാണ്. ഇന്ത്യയിലെ വൻ ശാസ്ത്ര-സാങ്കേതിക വിദഗ്ധരുടെ നിരയും വിപുലമായ വിപണിയും ഇറ്റലിയെ ആകർഷിക്കുന്നുണ്ട്. ഇരു പ്രധാനമന്ത്രിമാരും തമ്മിൽ നടക്കാനിരിക്കുന്ന കൂടിക്കാഴ്ചയിൽ ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ (FTA) ചർച്ചകൾക്ക് വേഗം കൂട്ടാനും ഇറ്റലിയിൽ കൂടുതൽ ഇന്ത്യൻ നിക്ഷേപം ആകർഷിക്കാനും സാധിക്കുമെന്നാണ് വിലയിരുത്തൽ. മോദി-മെലോണി കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായുള്ള ബൊട്ടിചെല്ലി ചിത്രത്തിന്റെ വരവ് സോഷ്യൽ മീഡിയയിലും വലിയ തരംഗമായി മാറിയിരിക്കുകയാണ്.









