ബെംഗളൂരു : അന്താരാഷ്ട്ര തലത്തിൽ തന്നെ വലിയ ആശങ്കയ്ക്ക് വഴി വച്ചിരിക്കുന്ന എബോള വ്യാപനത്തിന്റെ ഭീതി ഇന്ത്യയിലേക്കും. ബെംഗളൂരു കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ 28 വയസ്സുള്ള ഉഗാണ്ടൻ സ്വദേശിനിയെ രോഗലക്ഷണങ്ങളുടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ഇവരെ ഐസൊലേഷനിൽ ആക്കിയിരിക്കുകയാണ്. സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. പൂനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്കാണ് യുവതിയുടെ രക്തസാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിരിക്കുന്നത്.
മെയ് 17-ന് ലോകാരോഗ്യ സംഘടന ഉഗാണ്ടയിലും ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലും നിലനിൽക്കുന്ന എബോള വ്യാപനം അന്താരാഷ്ട്ര ശ്രദ്ധയാകർഷിക്കുന്ന പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയിലും കനത്ത സുരക്ഷാ പരിശോധനകൾ ആരംഭിച്ചത്. ഉഗാണ്ടയിൽ നിന്നും അഹമ്മദാബാദ് വഴിയാണ് യുവതി മെയ് 23-ന് ബംഗളൂരുവിൽ എത്തിയത്. വിമാനത്താവളത്തിലെ പ്രാഥമിക തെർമൽ സ്ക്രീനിംഗിൽ ഇവർക്ക് പനിയോ മറ്റ് പ്രകടമായ ലക്ഷണങ്ങളോ ഉണ്ടായിരുന്നില്ല. തുടർന്ന് ഇവർ നഗരത്തിലെ ഒരു ഹോട്ടലിലേക്ക് മാറി. ഏകദേശം 24 മണിക്കൂറിന് ശേഷം യുവതിക്ക് കടുത്ത ക്ഷീണവും ശരീരവേദനയും അനുഭവപ്പെട്ടു. തുടർന്ന് ചൊവ്വാഴ്ചയോടെ ഇവരെ ഹോട്ടലിൽ നിന്നും സർക്കാർ കോറന്റൈൻ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.
നിലവിൽ ആദ്യ സാമ്പിൾ പൂനെ എൻ.ഐ.വിയിലേക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം നെഗറ്റീവ് ആയാൽ പോലും, എബോള പ്രോട്ടോക്കോൾ അനുസരിച്ച് 48 മണിക്കൂറിന് ശേഷം രണ്ടാമതൊരു പരിശോധന കൂടി നടത്തും. രണ്ട് പരിശോധനകളും നെഗറ്റീവ് ആയാൽ മാത്രമേ ഇവരെ ഡിസ്ചാർജ് ചെയ്യൂ എന്ന് കർണാടക ആരോഗ്യ വകുപ്പ് അറിയിച്ചു. ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് മടങ്ങിയെത്തുന്ന എല്ലാ യാത്രക്കാരും 21 ദിവസത്തെ നിർബന്ധിത സ്വയം ക്വാറന്റൈന് വിധേയരാകണമെന്ന് സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്.








