തിരുവനന്തപുരം : പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്നും കോടികൾ വിലയുള്ള അമൂല്യ വസ്തുക്കൾ കാണാതായി. ശ്രീകോവിലിനുള്ളിൽ അതീവ സുരക്ഷിതമായി സൂക്ഷിച്ചിരുന്ന വജ്രാഭരണമായ ‘വൈര നാമ’, ഭക്തർ വഴിപാടായി നൽകിയ 78 ഗ്രാം സ്വർണം, ക്ഷേത്രത്തിലെ സ്വർണവിളക്ക് എന്നിവയാണ് കാണാതായിരിക്കുന്നത്. ഇന്റലിജൻസ് മേധാവി നൽകിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന പോലീസ് മേധാവി ആഭ്യന്തര മന്ത്രിക്കും അഡീഷണൽ ചീഫ് സെക്രട്ടറിക്കും നൽകിയ റിപ്പോർട്ടിലാണ് ക്ഷേത്രത്തിനുള്ളിൽ നടക്കുന്ന ഗുരുതരമായ സുരക്ഷാവീഴ്ചയും മോഷണവിവരങ്ങളും പുറത്തുവന്നിരിക്കുന്നത്.
വിവിധ കാലങ്ങളിൽ ഭക്തർ വഴിപാടായി നൽകിയ സ്വർണത്തിൽ 78 ഗ്രാമോളം കുറവ് കണ്ടെത്തിയിട്ടുണ്ട്. അറ്റകുറ്റപ്പണികൾക്കായി മാറ്റിയ ഒരു സ്വർണവിളക്ക് ആറുമാസം കഴിഞ്ഞിട്ടും തിരികെ സ്ഥാപിച്ചിട്ടില്ലെന്നും ഡിജിപിയുടെ കത്തിൽ പറയുന്നു. കൂടാതെ,
ശ്രീകോവിലിനുള്ളിൽ സൂക്ഷിച്ചിരുന്ന അതീവ മൂല്യമുള്ള വജ്രം പതിച്ച ‘വൈര നാമ’ കുറച്ചുനാളുകളായി കാണാനില്ലെന്നാണ് പോലീസ് കണ്ടെത്തൽ. ആറുമാസം മുൻപ് ഇത് അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയി എന്നാണ് ഔദ്യോഗിക രേഖകളിൽ കാണിക്കുന്നത്. എന്നാൽ ഇത് എങ്ങോട്ടാണ് കൊണ്ടുപോയതെന്നോ നിലവിൽ എവിടെയാണെന്നോ ഉള്ള കാര്യത്തിൽ വ്യക്തതയില്ല.
ക്ഷേത്രത്തിലെ നിലവറയ്ക്ക് പുറത്തുള്ള മുഴുവൻ സ്വർണ്ണവും വെള്ളിയും എത്രയും വേഗം അതീവ സുരക്ഷിതമായ സ്ട്രോങ് റൂമിലേക്ക് മാറ്റണമെന്ന് ഡിജിപിയുടെ കത്തിൽ നിർദ്ദേശമുണ്ട്. ഭക്തർ സംഭാവനയായി നൽകുന്ന മുഴുവൻ വസ്തുക്കളും അതാതു സമയം തന്നെ ലോക്കറിലേക്ക് മാറ്റി പ്രത്യേക പോലീസ് കാവൽ ഏർപ്പെടുത്തണമെന്നും സുരക്ഷാ പരിശോധന കൂടാതെ ഒരാളെപ്പോലും ക്ഷേത്രത്തിലേക്ക് കയറ്റി വിടരുതെന്നും സംസ്ഥാന പോലീസ് മേധാവിയുടെ കത്തിൽ സൂചിപ്പിക്കുന്നു.








