ന്യൂഡൽഹി : ഇന്ത്യയിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ട് വൻ ഭീകര ശൃംഖലയെ തകർത്ത് ഡൽഹി പൊലീസിന്റെ സ്പെഷ്യൽ സെൽ. പാകിസ്താൻ ചാരസംഘടനയായ ഐ.എസ്.ഐ , അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ ഡി-കമ്പനി എന്നിവയുമായി നേരിട്ട് ബന്ധമുള്ള ഭീകര സംഘത്തെ പോലീസ് പിടികൂടി. ഒമ്പത് പേരെയാണ് ശനിയാഴ്ച ഡൽഹിയിൽ വെച്ച് പൊലീസ് അറസ്റ്റ് ചെയ്തത്. രാജ്യതലസ്ഥാനത്തെയും മറ്റ് പ്രമുഖ നഗരങ്ങളെയും ലക്ഷ്യമിട്ട് ഭീകരാക്രമണങ്ങൾ നടത്താനായിരുന്നു ഈ സംഘത്തിന്റെ പദ്ധതി.
കഴിഞ്ഞ മാസം ദാവൂദ് ഇബ്രാഹിമിന്റെ വിശ്വസ്തനായ മുഹമ്മദ് സലിം ദോളയെ തുർക്കിയിൽ നിന്ന് ഇന്ത്യയിലെത്തിച്ച് ചോദ്യം ചെയ്തതിൽ നിന്നും ഈ ശൃംഖലയെക്കുറിച്ചുള്ള നിർണ്ണായക വിവരങ്ങൾ ലഭിച്ചിരുന്നു. രഹസ്യാന്വേഷണ ഏജൻസികളിൽ നിന്ന് ലഭിച്ച കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സ്പെഷ്യൽ സെൽ ദീർഘനാളായി ഈ സംഘത്തെ നിരീക്ഷിച്ചു വരികയായിരുന്നു. ഒടുവിൽ ശനിയാഴ്ച നടത്തിയ അതിവേഗ ഓപ്പറേഷനിലാണ് പ്രതികൾ വലയിലായത്. പ്രതികളിൽ നിന്ന് വലിയ അളവിൽ ആയുധങ്ങൾ, വെടിക്കോപ്പുകൾ, സ്ഫോടകവസ്തുക്കൾ എന്നിവ ഓപ്പറേഷനിൽ നിന്ന് കണ്ടെടുത്തതായി പോലീസ് പറഞ്ഞു. പിടിച്ചെടുത്ത വസ്തുക്കളിൽ ചൈനീസ് നിർമ്മിത ഗ്രനേഡുകളും അത്യാധുനിക ആയുധങ്ങളും ഉൾപ്പെടുന്നു.
മുംബൈ അധോലോകത്തിലെ ചില ഘടകങ്ങളുമായി പ്രതികൾക്ക് ബന്ധം ഉണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. സംഘത്തെ എങ്ങനെ റിക്രൂട്ട് ചെയ്തു, ഫണ്ട് നൽകി, ലോജിസ്റ്റിക്കൽ പിന്തുണ നൽകി എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നതിലാണ് ഇപ്പോൾ അന്വേഷണം കേന്ദ്രീകരിച്ചിരിക്കുന്നത്. പിടിക്കപ്പെട്ടവരിൽ നേപ്പാൾ സ്വദേശികളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. അതിർത്തി കടന്നുള്ള ഭീകരപ്രവർത്തനങ്ങൾക്ക് നേപ്പാൾ പാത സംഘം ഉപയോഗിച്ചിരുന്നതായി സംശയിക്കുന്നു. കൂടാതെ പിടിക്കപ്പെട്ട പ്രതികൾ ദുബായിലെ അധോലോക സംഘങ്ങളുമായും പാകിസ്താനിലെ ഹാൻഡ്‌ലർമാരുമായും നിരന്തര സമ്പർക്കം പുലർത്തിയിരുന്നതായും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. രാജ്യത്ത് വലിയ തോതിൽ കുഴൽപ്പണവും മയക്കുമരുന്നും എത്തിച്ച് അതിൽ നിന്ന് ലഭിക്കുന്ന പണം ഉപയോഗിച്ച് ഭീകരാക്രമണങ്ങൾ നടത്താനായിരുന്നു പാക് ഹാൻഡ്‌ലർമാർ ഇവരോട് ആവശ്യപ്പെട്ടിരുന്നത്.








