ന്യൂഡൽഹി : ഇന്ത്യയുടെ രണ്ടാമത്തെ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ അനിൽ ചൗഹാൻ തന്റെ സേവനകാലാവധി പൂർത്തിയാക്കി സ്ഥാനമൊഴിഞ്ഞു. മൂന്ന് വർഷവും എട്ട് മാസവും നീണ്ടുനിന്ന തന്റെ കാലാവധി ഭംഗിയായി പൂർത്തിയാക്കിയാണ് ശനിയാഴ്ച അദ്ദേഹം ഔദ്യോഗികമായി പദവി ഒഴിഞ്ഞത്. ഭാരതത്തിന്റെ മൂന്ന് സേനകളെയും സമന്വയിപ്പിച്ച് ഏറ്റവും മികച്ച രീതിയിലുള്ള പ്രവർത്തനം കാഴ്ച വെപ്പിച്ച അദ്ദേഹത്തിന് ഏറ്റവും ആദരപൂർണ്ണമായ വിട ചൊല്ലലാണ് സൈന്യം നൽകിയത്. കരസേനയും നാവികസേനയും വ്യോമസേനയും ചേർന്ന് അദ്ദേഹത്തിന് ആചാരപരമായ ഗാർഡ് ഓഫ് ഓണർ നൽകി.
സേവനകാലം അങ്ങേയറ്റം സംതൃപ്തി നൽകുന്നതായിരുന്നു എന്ന് ജനറൽ അനിൽ ചൗഹാൻ ഡൽഹിയിൽ മാധ്യമങ്ങളോട് പ്രതികരിച്ചു. പദവി ഒഴിയുന്നതിന് മുന്നോടിയായി ശനിയാഴ്ച രാവിലെ ഡൽഹിയിലെ ദേശീയ യുദ്ധസ്മാരകത്തിൽ അദ്ദേഹം പുഷ്പചക്രം അർപ്പിച്ചു. തുടർന്നായിരുന്നു സൗത്ത് ബ്ലോക്ക് അങ്കണത്തിൽ അദ്ദേഹം മൂന്ന് സേനകളുടെയും ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചത്. “നാല് പതിറ്റാണ്ടിലേറെ നീണ്ട സൈനിക സേവനത്തിന് ശേഷം യൂണിഫോം അഴിച്ച് സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നതിന്റെ പ്രതീകമാണ് ഈ വിടവാങ്ങൽ ചടങ്ങുകൾ. എനിക്ക് പൂർണ്ണ പിന്തുണ നൽകിയ മൂന്ന് സേനകൾക്കും ഇന്റഗ്രേറ്റഡ് ഡിഫൻസ് സ്റ്റാഫിനും നന്ദി പറയുന്നു,” എന്ന് ജനറൽ അനിൽ ചൗഹാൻ പ്രതികരിച്ചു.
ഇന്ത്യയുടെ അടുത്ത ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് (സിഡിഎസ്) ആയി റിട്ട. ലെഫ്റ്റനന്റ് ജനറൽ എൻഎസ് രാജ സുബ്രഹ്മണി 2026 മെയ് 31 ഞായറാഴ്ച ചുമതലയേൽക്കും.
ഇന്ത്യയുടെ ആദ്യ സിഡിഎസ് ആയിരുന്ന ജനറൽ ബിപിൻ റാവത്തിന്റെ ഹെലികോപ്റ്റർ അപകടത്തെ തുടർന്നുള്ള വിയോഗത്തിന് പിന്നാലെ ഒൻപത് മാസത്തോളം ഒഴിഞ്ഞുകിടന്ന പദവിയിലേക്ക് 2022 സെപ്റ്റംബറിലാണ് അനിൽ ചൗഹാൻ നിയമിതനാകുന്നത്. 2021-ൽ ലഫ്റ്റനന്റ് ജനറലായി വിരമിച്ച അദ്ദേഹത്തെ, തിരികെ വിളിച്ചാണ് രാജ്യം ഫോർ-സ്റ്റാർ ജനറൽ പദവിയോടെ സിഡിഎസ് ആയി നിയമിച്ചത്.








