അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണകൂടത്തിന് കനത്ത പ്രഹരമേൽപ്പിച്ച് താലിബാൻ വിരുദ്ധ സായുധ പോരാളികളുടെ ഞെട്ടിക്കുന്ന നീക്കം. വടക്കുകിഴക്കൻ അഫ്ഗാനിസ്ഥാനിലെ ബദഖ്ശാൻ (Badakhshan) പ്രവിശ്യയിലുള്ള, പാകിസ്ഥാൻ അതിർത്തിയോട് ചേർന്നുള്ള യാഫ്തൽ-ഇ-പയിൻ (Yaftal-e-Paeen) ഡിസ്ട്രിക്റ്റ് ആസ്ഥാനം മണിക്കൂറുകളോളം സായുധ പ്രതിരോധ സംഘം പിടിച്ചെടുത്തു. 2021 ഓഗസ്റ്റിൽ യുഎസ് സൈന്യം പിൻവാങ്ങിയതിന് ശേഷം താലിബാൻ അധികാരം പിടിച്ചെടുത്ത തിരികെ വന്നതിന് ശേഷം ആദ്യമായാണ് ഒരു അഫ്ഗാൻ ജില്ലയുടെ ആസ്ഥാനം അവരുടെ നിയന്ത്രണത്തിൽ നിന്ന് താത്കാലികമായെങ്കിലും കൈവിട്ടുപോകുന്നത്. ഈ വിപ്ലവകരമായ മുന്നേറ്റം അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതോടെ താലിബാൻ ക്യാമ്പുകളിൽ കനത്ത ആശങ്ക ഉടലെടുത്തിട്ടുണ്ട്.
‘സിപാഹിയാൻ-ഇ മിഹൻ’ (Sepahian-e Mihan) അഥവാ ‘മാതൃരാജ്യത്തിന്റെ ഭടന്മാർ’ എന്ന് സ്വയം വിശേഷിപ്പിക്കുന്ന പുതിയ സായുധ സംഘമാണ് ഭരണകേന്ദ്രത്തിന് നേരെ മിന്നലാക്രമണം നടത്തിയത്. രാത്രിയുടെ മറവിൽ എത്തിയ പോരാളികൾ താലിബാൻ സൈനികരെ നിരായുധരാക്കുകയും ഡിസ്ട്രിക്റ്റ് അഡ്മിനിസ്ട്രേറ്റീവ് കെട്ടിടം കൈയേറി സ്വന്തം പതാക ഉയർത്തുകയുമായിരുന്നു. മുൻ അഫ്ഗാൻ നാഷണൽ ആർമി ഓഫീസറും യുഎസ് ഡെൽറ്റ ഫോഴ്‌സിനൊപ്പം പ്രവർത്തിച്ച് പരിചയസമ്പത്തുമുള്ള ഖയ്യൂം ഖാൻ മലംഗ് ആണ് ഈ പുതിയ പോരാളി ഗ്രൂപ്പിന് നേതൃത്വം നൽകുന്നത്. മുൻപ് അഹമ്മദ് മസൂദിന്റെ പ്രശസ്തമായ നാഷണൽ റെസിസ്റ്റൻസ് ഫ്രണ്ടിന്റെ (NRF) ഭാഗമായിരുന്ന മലംഗ് പിന്നീട് സ്വന്തമായി ഒരു സായുധ സംഘം രൂപീകരിക്കുകയായിരുന്നു.
അതേസമയം, സംഭവത്തിന് പിന്നാലെ ആക്രമണത്തെ നിസ്സാരവൽക്കരിച്ച് താലിബാൻ ഔദ്യോഗികമായി രംഗത്തെത്തിയിട്ടുണ്ട്. മണിക്കൂറുകൾക്കുള്ളിൽ സുരക്ഷാ സേന പ്രദേശം തിരിച്ചുപിടിച്ചെന്നും പ്രതികളായ ചിലരെ അറസ്റ്റ് ചെയ്ത് ക്രമസമാധാനം പുനഃസ്ഥാപിച്ചെന്നും താലിബാൻ വക്താക്കൾ അവകാശപ്പെട്ടു. എതിരാളികളുടെ വെറുമൊരു പ്രചാരണ തന്ത്രം മാത്രമാണിതെന്നും ദീർഘകാല പ്രതിരോധം തീർക്കാൻ അവർക്ക് ശേഷിയില്ലെന്നും താലിബാൻ കൂട്ടിച്ചേർത്തു. എന്നാൽ, ദീർഘകാലമായി രാജ്യം മുഴുവൻ കടുത്ത നിയന്ത്രണത്തിലാക്കി ഭരണം നടത്തുന്ന താലിബാന് വലിയൊരു തിരിച്ചടിയാണ് ഈ ആക്രമണം നൽകിയിരിക്കുന്നത്. വരും ദിവസങ്ങളിൽ താലിബാനെതിരെയുള്ള മറ്റ് സായുധ പ്രതിരോധ ഗ്രൂപ്പുകളായ എൻആർഎഫ്, അഫ്ഗാനിസ്ഥാൻ ഫ്രീഡം ഫ്രണ്ട് എന്നിവർക്കും ഈ മുന്നേറ്റം പുതിയ ഊർജ്ജം നൽകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.












