ആധുനിക പ്രണയ സങ്കൽപ്പങ്ങളെയും വിവാഹബന്ധങ്ങളെയും കുറിച്ച് പ്രമുഖ ടെലിവിഷൻ താരവും അവതാരകനുമായ കരൺ വാഹി നടത്തിയ പരാമർശങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ സംവാദത്തിന് വഴിതുറക്കുന്നു. നടി ഛവി മിത്തലുമൊത്തുള്ള പോഡ്‌കാസ്റ്റ് സംഭാഷണത്തിനിടയിലാണ് ഇക്കാലത്തെ റിലേഷൻഷിപ്പുകളിൽ തനിക്ക് വലിയ ഭയമുണ്ടെന്ന് കരൺ വെളിപ്പെടുത്തിയത്. സ്ത്രീകൾക്ക് വേണമെങ്കിൽ വീട്ടിലിരിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും എന്നാൽ ഒരു പുരുഷന് കുടുംബം നോക്കുകയല്ലാതെ അത്തരം ചോയ്‌സുകളൊന്നുമില്ലെന്നും താരം അഭിപ്രായപ്പെട്ടു. തന്റെ വ്യക്തിപരമായ അനുഭവങ്ങളുടെയും നിരീക്ഷണങ്ങളുടെയും അടിസ്ഥാനത്തിലാണ് അഭിപ്രായപ്രകടനമെന്നും എല്ലാ സ്ത്രീകളെയും ജനറലൈസ് ചെയ്യുകയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പത്ത് പതിനഞ്ച് വർഷം മുൻപായിരുന്നുവെങ്കിൽ പുരുഷന്മാരാണ് തെറ്റുകാരെന്ന് താൻ പറയുമായിരുന്നു. എന്നാൽ ഇന്നത്തെ ഡേറ്റിംഗ് ലോകത്ത് ഓപ്ഷനുകൾ കൂടിയതോടെ ആളുകളുടെ ക്ഷമയും പ്രതിബദ്ധതയും കുറഞ്ഞു. ഒരു പുരുഷനെന്ന നിലയിൽ ബന്ധങ്ങളിൽ ഏർപ്പെടാൻ ഇപ്പോൾ കൂടുതൽ ഭയമുണ്ട്. താൻ കൂടുതൽ ആത്മാർത്ഥത കാണിച്ചാലും സ്ത്രീകൾ പെട്ടെന്ന് വഴിമാറിപ്പോകാൻ സാധ്യതയുണ്ടെന്നാണ് ഇപ്പോഴത്തെ സാഹചര്യങ്ങൾ കാണിക്കുന്നത്. സ്വാതന്ത്ര്യം എന്ന സങ്കൽപ്പത്തെ ചില സ്ത്രീകൾ തെറ്റായ രീതിയിലാണ് ഉൾക്കൊണ്ടിരിക്കുന്നത്. പണ്ട് അമ്മമാർക്ക് എന്തെങ്കിലും ഇഷ്ടപ്പെടാതെ വന്നാൽ അവർ അത് പക്വതയോടെ കൈകാര്യം ചെയ്ത് മുന്നോട്ടുപോവുമായിരുന്നുവെന്നും കരൺ പറഞ്ഞു.
സോഷ്യൽ മീഡിയയിൽ കരൺ വാഹിയുടെ വീഡിയോ വൈറലായതോടെ അനുകൂലിച്ചും എതിർത്തും നിരവധി പേരാണ് രംഗത്തെത്തിയത്. പുരുഷന്മാർ സമൂഹം ഏൽപ്പിക്കുന്ന കടുത്ത സാമ്പത്തിക-സാമൂഹിക സമ്മർദ്ദങ്ങളെക്കുറിച്ചാണ് സംസാരിച്ചതെന്ന് ഒരു വിഭാഗം പിന്തുണച്ചപ്പോൾ, സ്ത്രീകളുടെ സ്വാതന്ത്ര്യത്തെയും മുൻതലമുറയിലെ അടിച്ചമർത്തലുകളെയും ന്യായീകരിക്കാനാണ് നടൻ ശ്രമിച്ചതെന്ന വിമർശനവുമായി മറുവിഭാഗവും രംഗത്തെത്തി. കരണിന്റെ പരാമർശങ്ങൾ ബോളിവുഡ്-ടെലിവിഷൻ ലോകത്തും വലിയ രീതിയിലുള്ള ചർച്ചകൾക്ക് തുടക്കമിട്ടിട്ടുണ്ട്.











