യുക്രെയ്ൻ തീരത്ത് വച്ച് ചരക്കുകപ്പലിന് നേരെയുണ്ടായ റഷ്യൻ ആക്രമണത്തിൽ നാല് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവത്തിൽ റഷ്യൻ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ (ചാർജ് ഡി അഫയേഴ്‌സ്) വ്ലാഡിമിർ ലാദനോവിനെ നേരിട്ട് വിളിപ്പിച്ചുവരുത്തി കടുത്ത പ്രതിഷേധം അറിയിച്ച് ഇന്ത്യ. ഡൽഹിയിലെ വിദേശകാര്യ മന്ത്രാലയത്തിലേക്ക് മാധ്യമങ്ങൾക്ക് മുന്നിൽ വച്ചാണ് റഷ്യൻ നയതന്ത്ര പ്രതിനിധിയെ വിളിപ്പിച്ചത്. റഷ്യ-യുക്രെയ്ൻ യുദ്ധം ആരംഭിച്ച ശേഷം ഇതാദ്യമായാണ് ആക്രമണത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെടുന്നത്. റഷ്യൻ അംബാസഡർ തലസ്ഥാനത്ത് ഇല്ലാത്തതിനാലാണ് വ്ലാഡിമിർ ലാദനോവിനെ വിദേശകാര്യ മന്ത്രാലയം നേരിട്ട് പ്രതിഷേധം അറിയിക്കാൻ വിളിപ്പിച്ചത്.
ജൂലൈ 19-ന് യുക്രെയ്ൻ തീരത്ത് ആക്രമണത്തിനിരയായ ‘എംവി ഗോൾഡൻ ലിയോ’ (MV Golden Leo) എന്ന വാണിജ്യ കപ്പലിലുണ്ടായിരുന്ന പത്ത് പേരാണ് കൊല്ലപ്പെട്ടത്. ഇതിൽ നാല് പേർ ഇന്ത്യക്കാരാണ്. നിരപരാധികളായ സാധാരണക്കാരുടെ ജീവനെടുക്കുന്ന ഇത്തരം ആക്രമണങ്ങൾ യാതൊരു കാരണവശാലും അംഗീകരിക്കാൻ സാധിക്കില്ലെന്നും ഇന്ത്യ തങ്ങളുടെ കടുത്ത പ്രതിഷേധവും അപലപനവും റഷ്യയെ അറിയിച്ചു. അന്താരാഷ്ട്ര സമുദ്രവ്യാപാര പാതകളുടെ സുരക്ഷയെയും സ്ഥിരതയെയും തകർക്കുന്ന നടപടികളിൽ നിന്ന് റഷ്യ പിന്മാറണമെന്നും ആക്രമണത്തെക്കുറിച്ചുള്ള ഇന്ത്യയുടെ ശക്തമായ ആശങ്കകൾ റഷ്യൻ സർക്കാരിനെ അടിയന്തരമായി അറിയിക്കണമെന്നും വിദേശകാര്യ മന്ത്രാലയം നിർദ്ദേശിച്ചു.
സമുദ്ര മേഖലയിലെ വാണിജ്യ കപ്പലുകളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ ഉടനടി അവസാനിപ്പിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ കൊല്ലപ്പെട്ട ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനും, പരിക്കേറ്റവർക്ക് ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കാനും വിദേശകാര്യ മന്ത്രാലയം അടിയന്തര നടപടികൾ ആരംഭിച്ചു. യുക്രെയ്ൻ അതിർത്തിയിലെ സംഘർഷം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിൽ, ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ റഷ്യൻ ഭരണകൂടത്തിന്മേൽ ഇന്ത്യ സമ്മർദ്ദം ശക്തമാക്കിയിരിക്കുകയാണ്.











